ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിദഗ്ധ ചികിത്സയ്ക്കായി എൻഎച്ച്എസിൽ നേരിടുന്ന കാലതാമസം മുതലാക്കി രോഗികളിൽ നിന്ന് കൈക്കൂലി മേടിച്ച മലയാളി ഡോക്ടർ നടപടികൾ നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയിൽ പീഡിയാട്രിക് കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്ന മലയാളി ഡോക്ടർ അനീഷിനെതിരെയാണ് അതീവ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നിരിക്കുന്നത്. നോർത്തേൺ ഹെൽത്ത് ട്രസ്റ്റിൽ ആണ് ഇയാൾ ജോലി ചെയ്തിരുന്നത്.
ആൻട്രിം ഏരിയ ഹോസ്പിറ്റലിൽ ചികിത്സ ലഭിക്കുന്നതിനായി ഡോക്ടർ അനീഷിന് 850 പൗണ്ട് കൈക്കൂലി കൊടുത്തതായി ഒരു രക്ഷിതാവ് പരാതി നൽകിയതാണ് സംഭവം വെളിയിൽ വരാൻ കാരണമായത്. ഇയാളുടെ പക്കൽ നിന്നും സ്വകാര്യ സേവനത്തിനായി ചില രക്ഷിതാക്കൾ പണം നൽകിയെങ്കിലും പിന്നീട് തുടർ സേവനങ്ങൾ ലഭിച്ചില്ലെന്ന പരാതിയും ഉയർന്നു വന്നിരുന്നു. എൻഎച്ച്എസിൽ സേവനം അനുഷ്ഠിക്കുന്ന സമയത്തു തന്നെ ഇയാൾ സ്വകാര്യ പ്രാക്ടീസ് നടത്തുകയും ചെയ്തു. എൻഎച്ച്എസ് ആശുപത്രികളിൽ ജോലിചെയ്യുന്ന സമയത്ത് ഡോ. അനീഷ് പ്രൈവറ്റ് പ്രാക്ടീസ് നടത്തിയ നടപടികളിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടൊ എന്നതും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൻഎച്ച്എസ് ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ സ്വകാര്യ നേട്ടത്തിനായി രോഗികളെ പ്രൈവറ്റ് പ്രാക്ടീസിലേക്ക് റഫർ ചെയ്യാൻ പാടില്ലെന്ന കർശന നിർദേശം നൽകപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ ഏതെങ്കിലും രീതിയിലുള്ള മറ്റ് വീഴ്ചകൾ ഡോ. അനീഷിന്റെ ഭാഗത്തുനിന്നും ഉണ്ടായോ എന്നതും അന്വേഷണ പരിധിയിൽ വരും.
തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച ഡോ. അനീഷ് പക്ഷേ പരാതി നൽകിയ മാതാപിതാക്കളെ കാണാനും ഖേദം പ്രകടിപ്പിക്കാനും ആഗ്രഹമുണ്ടെന്നാണ് പറഞ്ഞത്. ഇയാളെ കുറിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ കൂടി കടുത്ത വിമർശനങ്ങൾ ഉയർത്തിയിരിക്കുന്നത്. ഡോ. അനീഷിനെതിരെയുള്ള പരാതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എൻഎച്ച്എസ് നോർത്തേൺ ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. ഭൂരിപക്ഷം മലയാളികളും ജോലി ചെയ്യുന്ന ആരോഗ്യ മേഖലയിലെ ഒരു മലയാളി ഡോക്ടർ തന്നെ കടുത്ത ആരോപണങ്ങൾക്ക് വിധേയനായത് യുകെയിലെ മലയാളികൾക്ക് കടുത്ത അപമാനം ആണ് സൃഷ്ടിച്ചിരിക്കുന്നത്.
Leave a Reply