അന്ധവിശ്വാസത്തിന്റെ മറവിൽ ഇലന്തൂരിൽ നടന്ന നരബലി പരിഷ്‌കൃത സമൂഹത്തെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. കൊടുംക്രൂരതകൾ പുറത്ത് വന്നതിന് പിന്നാലെ പത്തനംതിട്ടയിലെ മന്ത്രവാദം നടത്തുന്ന ‘വാസന്തിയമ്മമഠം’ യുവജനസംഘടനകൾ അടിച്ചുതകർത്തു. ഇവിടെ മന്ത്രവാദചികിത്സ നടത്തുന്നതിനിടെ ഒരു കുട്ടി കുഴഞ്ഞുവീണതിന്റെ ദൃശ്യങ്ങൾ വ്യാപകമായതോടെയാണ് കേന്ദ്രം യുവജന സംഘടന അടിച്ചുപൊളിച്ചത്.

കെട്ടിടത്തിന്റെ ചിലഭാഗങ്ങൾ പ്രതിഷേധക്കാർ തകർത്തു. വിളക്കുകളും മറ്റും തകർത്തിട്ടുണ്ട്. പിന്നീട് പോലീസെത്തി മന്ത്രവാദ ചികിത്സ നടത്തിയിരുന്ന വാസന്തി എന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ, ഡി.വൈ.എഫ്.ഐ, കോൺഗ്രസ്, ബിജെപി പ്രവർത്തകരും പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നു.

WhatsApp Image 2024-12-09 at 10.15.48 PM

മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പൊതീപാട് എന്ന സ്ഥലത്താണ് വാസന്തിയമ്മമഠം നടത്തി വന്നിരുന്നത്. ആറ് വർഷത്തോളമായി മന്ത്രവാദം ഇവിടെ നടത്തി വരികയാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പുരോഗതി, സാമ്പത്തിക ഐശ്വര്യം, രോഗ ചികിത്സ തുടങ്ങിയ കാര്യങ്ങൾ തേടി ജനങ്ങളും ഇങ്ങോട്ട് എത്തുന്നുണ്ട്.

നേരത്തെയും ഈ സ്ഥാപനത്തിനെതിരെ വിവധ കോണുകളിൽനിന്ന് പ്രതിഷേധവും പരാതിയും ഉയർന്നിരുന്നെങ്കിലും പോലീസും അധികൃതരും ഒരുതരത്തിലുള്ള നടപടികളും എടുത്തിരുന്നില്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. പിന്നാലെയാണ് കേരളത്തെ ഞെട്ടിച്ച നരബലി വാർത്ത എത്തിയത്. ശേഷം കേന്ദ്രം അടിച്ചുതകർക്കുകയായിരുന്നു.