ലണ്ടന്‍: ഓട്ടിസം, ഡിമന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് നീല പാര്‍ക്കിംഗ് ബാഡ്ജുകള്‍ അനുവദിക്കാന്‍ തീരുമാനം. അംഗവൈകല്യമുള്ളവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായാണ് നീല ബാഡ്ജുകള്‍ നല്‍കുന്നത്. ഈ ആനുകൂല്യം ഓട്ടിസം, ഡിമന്‍ഷ്യ ബാധിതര്‍ക്കും നല്‍കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. ദൃശ്യമല്ലാത്ത വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കാനുള്ള തീരുമാനം ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ ഉള്ളവരെ ഒരേപോലെ കണക്കാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

നിലവിലുള്ള ചട്ടങ്ങള്‍ ഇത്തരക്കാര്‍ക്കു വേണ്ടി ലഘൂകരിക്കണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് കൗണ്‍സിലുകള്‍ക്ക് നിര്‍ദേശം നല്‍കി. 50 വര്‍ഷം മുമ്പ് നടപ്പാക്കിയ ബ്ലൂ ബാഡ്ജ് സംവിധാനത്തില്‍ വരുത്തുന്ന ഒരു സുപ്രധാന മാറ്റമാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു. 24 ലക്ഷം ആളുകളാണ് ഇംഗ്ലണ്ടില്‍ ബ്ലൂ ബാഡ്ജ് ഉടമസ്ഥരായുള്ളത്. ഇവര്‍ക്ക് തങ്ങളുടെ കാറുകള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാന്‍ കഴിയും. യെല്ലോ ലൈനുകളില്‍ മൂന്ന് മണിക്കൂര്‍ വരെയും ഇവരുടെ കാറുകള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചിട്ടുണ്ട്.

ഭിന്നശേഷിയുള്ളവര്‍ക്ക് ജോലികള്‍ അന്വേഷിക്കുന്നതിനും സുഹൃത്തുക്കളെ കാണുന്നതിനും ഷോപ്പിംഗിനും മറ്റും കൂടുതല്‍ സ്വാതന്ത്രം ബ്ലൂ ബാഡ്ജുകള്‍ നല്‍കുന്നുണ്ടെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ജെസ്സ് നോര്‍മന്‍ പറയുന്നത്. ഈ സൗകര്യങ്ങള്‍ ദൃശ്യമല്ലാത്ത വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും നല്‍കുകയാണ് പുതിയ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ നിര്‍ദേശം ഇപ്പോള്‍ രണ്ട് മാസത്തെ പബ്ലിക് കണ്‍സള്‍ട്ടേഷന് വിട്ടിരിക്കുകയാണ്.