ന്യൂസ് ഡെസ്ക്, മലയാളം യുകെ
പെട്രോൾ, ഡീസൽ വാഹന നിരോധനം 2030-ൽ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് യുകെ സർക്കാർ. ശുദ്ധമായ ഊർജ്ജത്തിനും സാമ്പത്തിക വളർച്ചയ്ക്കും വേണ്ടിയുള്ള സർക്കാരിൻെറ നീക്കത്തിൻെറ ഭാഗമായാണ് പുതിയ തീരുമാനം. നേരത്തെ കൺസർവേറ്റീവ് പാർട്ടി 2017-ൽ പ്രഖ്യാപിച്ച നിരോധനം ആദ്യം 2040-ലേക്ക് മാറ്റിയിരുന്നു. ഇത് പിന്നീട് 2035-ലേക്ക് മാറ്റി, ഇപ്പോൾ ഇതാ 2030-ലേക്ക് പുനഃസ്ഥാപിച്ചിരിക്കുകയാണ്. ജനുവരിയിൽ, നിരോധനത്തെ കുറിച്ച് അഭിപ്രായങ്ങൾ തേടുന്നതിന് ഓട്ടോമോട്ടീവ്, ചാർജിംഗ് വിദഗ്ധരുമായി സർക്കാർ ഒരു കൂടിയാലോചന നടത്തിയിരുന്നു.
കാർബൺ ബഹിർഗമനം കുറയ്ക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നതെങ്കിലും, ഉയർന്ന വിലയും മതിയായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഇല്ലാത്തത് കൊണ്ടും വൈദ്യുത വാഹനങ്ങളുടെ ഡിമാൻഡ് കുറവാണെന്ന് ഓട്ടോമോട്ടീവ് വിദഗ്ധർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഫോർഡ് യുകെയുടെ മാനേജിംഗ് ഡയറക്ടർ ലിസ ബ്രാങ്കിൻ, മാറ്റത്തെ പിന്തുണയ്ക്കുന്നതിന് ശരിയായ അടിസ്ഥാന സൗകര്യങ്ങളുടെയും പ്രോത്സാഹനങ്ങളുടെയും ആവശ്യകത ഊന്നിപ്പറയുന്നു. അതിനിടെ സർക്കാരിൻെറ പുതിയ തീരുമാനത്തെ പിന്തുണച്ച് കൊണ്ട് പരിസ്ഥിതി സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.
2030 ലെ പെട്രോൾ, ഡീസൽ കാർ നിരോധനം അവസരങ്ങളും വെല്ലുവിളികളും നൽകുന്നു. ഒരു വശത്ത്, ഇ.വി-കളിലേക്കുള്ള മാറ്റം പരിസ്ഥിതി ആനുകൂല്യങ്ങൾക്കൊപ്പം ഇന്ധനത്തിൻ്റെ ഉപയോഗവും അനുബന്ധചിലവുകളും കുറയും. എന്നിരുന്നാലും, ഒരു പുതിയ ഇവിയുടെ ശരാശരി വില £46,000 ആണ്. ഇത് വാങ്ങുന്നവരെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. ഇവികൾ നന്നാക്കാൻ കൂടുതൽ ചെലവേറിയതിനാൽ ഇൻഷുറൻസ് ചെലവും പെട്രോൾ,ഡീസൽ വാഹനങ്ങളേക്കാൾ കൂടുതലാണ്. കൂടാതെ, ഇ.വി ഉടമകൾ 2025 മുതൽ കാർ നികുതി അടയ്‌ക്കേണ്ടി വരും. ഈ ആശങ്കകൾക്കിടയിലും, നിരോധനത്തിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്.
Leave a Reply