ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആവശ്യ മരുന്നുകളുടെ അഭാവം ക്യാൻസർ രോഗികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഫാർമസികൾ മുന്നറിയിപ്പ് നൽകിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ക്രിയോൺ പോലെ പാൻക്രിയാറ്റിക് ക്യാൻസർ പേഷ്യൻസ് ഉപയോഗിക്കുന്ന മരുന്നുകൾ ലഭ്യമല്ലാത്തത് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുകെയിൽ മാത്രം 61,000 – ത്തിലധികം രോഗികൾക്ക് ഈ മരുന്ന് ആവശ്യമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
മരുന്നുകളുടെ കുറവ് രോഗികളെ കടുത്ത ദുരിതത്തിലാക്കുന്നതായി നാഷണൽ ഫാർമസി അസോസിയേഷൻ (എൻ എഫ് എ) ചൂണ്ടി കാണിച്ചു. യുകെയിൽ മാത്രമല്ല യൂറോപ്പിൽ ഉടനീളം ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും മരുന്നുകൾ സമയത്ത് ലഭ്യമല്ലാത്തതിനാൽ ആഘാതം ലഘൂകരിക്കുന്നതിന് മരുന്ന് നിർമ്മാതാക്കളുമായിട്ടും എൻഎച്ച്എസുമായിയും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിന്റെ വക്താവ് പറഞ്ഞു.
മരുന്നുകൾ കൃത്യസമയത്ത് ലഭ്യമല്ലാത്തത് രോഗികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇതുമൂലം കീമോതെറാപ്പി പോലുള്ള ചികിത്സകളെ നേരിടുന്നതിനുള്ള അവരുടെ ശരീരത്തിൻറെ കഴിവുകൾ നഷ്ടപ്പെടും . അടുത്ത വർഷം വരെ ക്ഷാമം തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ക്രിയോൺ പ്രധാനമായും പാൻക്രിയാസ് ക്യാൻസർ ബാധിച്ച രോഗികളുടെ ദഹനത്തെ സഹായിക്കാനാണ് ഉപയോഗിക്കുന്നത്. മരുന്നിന്റെ ലഭ്യത കുറവ് കാരണം പല രോഗികളും ദഹന പ്രശ്നങ്ങളാൽ ഭക്ഷണം തന്നെ ഉപേക്ഷിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
Leave a Reply