ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ശ്വാസം മുട്ടിക്കൽ അല്ലെങ്കിൽ ശ്വാസം തടയൽ ഉൾപ്പെടുത്തിയ പോൺ വീഡിയോകൾ പ്രദർശിപ്പിക്കുന്നതും കൈവശം വയ്ക്കുന്നതും ഇനി യുകെയിൽ ക്രിമിനൽ കുറ്റമാകും. ക്രൈം ആൻഡ് പോലീസ് ബില്ലിൽ കൊണ്ടുവന്ന ഭേദഗതിയിലൂടെ സർക്കാർ ഇത് സംബന്ധിച്ച് കർശന നിയമം പ്രഖ്യാപിച്ചു. ടെക് കമ്പനികൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്കും ഇത്തരം ദൃശ്യങ്ങൾ ഉപയോക്താക്കൾ കാണാതിരിക്കാനുള്ള നിയമബാധ്യത ഉണ്ടാകും. നിയമം ലംഘിക്കുന്നവർക്ക് £18 മില്ല്യൺ വരെ പിഴ ചുമത്തും.

ബാരോനസ് ഗാബി ബെർട്ടിൻ അധ്യക്ഷയായ സർക്കാർ റിവ്യൂവിൽ നിന്നാണ് ഈ നിയമ ഭേദഗതി പിറന്നത്. പഠനങ്ങൾ പ്രകാരം, വളരെ ചെറിയ നിമിഷങ്ങൾക്കുള്ളിൽ പോലും ഓക്സിജൻ തടസ്സപ്പെടുമ്പോൾ മസ്തിഷ്കത്തിലെ ഘടനാപരമായ മാറ്റങ്ങൾ സംഭവിക്കുന്നുവെന്നും, അതിന്റെ ദീർഘകാല ഫലമായി മാനസികാരോഗ്യ പ്രശ്നങ്ങൾക്കും വിഷാദ രോഗത്തിനും ഇടയാകാമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. സ്ട്രാങുലേഷൻ എന്നത് വിനോദത്തിന്റെ ഭാഗമായി ‘സുരക്ഷിതമായി’ ചെയ്യാവുന്ന കാര്യമെന്ന ധാരണ തികച്ചും അപകടകരമാണ് എന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്രസ്സിങ് സ്ട്രാങുലേഷന്റെ സി.ഇ.ഒ ബേർണി റയൻ പറഞ്ഞു.

ഓൺലൈൻ സ്ത്രീവിരുദ്ധ അശ്ലീല ദൃശങ്ങൾ സമൂഹത്തിൽ അതിക്രമ മനോഭാവം വളർത്തുന്നതായി ആണ് സർക്കാരിന്റെ വിലയിരുത്തൽ . “ഓൺലൈൻ അശ്ലീലതയിലൂടെ സ്ത്രീകളെ വേദനിപ്പിക്കുന്നവരോട് സർക്കാർ നിശബ്ദത പാലിക്കില്ല എന്ന് വിക്ടിംസ് ആൻഡ് ടാക്ക്ലിങ് വയലൻസ് അഗെയ്ൻസ്റ്റ് വിമൺ ആൻഡ് ഗേൾസ് മന്ത്രിയായ അലക്സ് ഡേവീസ്–ജോൺസ് വ്യക്തമാക്കി. കുട്ടികളിൽ പോലും ഇത്തരം ഹിംസാത്മക ദൃശ്യങ്ങൾ മാനസിക സ്വാധീനം ചെലുത്തുന്നുവെന്ന് 2020ലെ ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷൻ പഠനത്തിൽ കണ്ടെത്തിയിരുന്നു.
	
		

      
      



              
              
              




            
Leave a Reply