ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗദി അറേബ്യയിലേക്കുള്ള പ്രിൻസ് വില്യമിൻ്റെ ആദ്യ ഔദ്യോഗിക സന്ദർശനം യുകെ സർക്കാരിന് വലിയ നയതന്ത്ര പ്രാധാന്യമുള്ള നീക്കമായി മാറുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . എനർജി ട്രാൻസിഷൻ, യൂത്ത് ഡെവലപ്മെന്റ് തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് സന്ദർശനം. സൗദി അറേബ്യ എണ്ണയെ അമിതമായി ആശ്രിയിക്കുന്ന സമ്പദ്വ്യവസ്ഥയിൽ നിന്ന് മാറാൻ ശ്രമിക്കുന്നതിനിടെയാണ് പ്രിൻസ് വില്യം എത്തുന്നത്. സംസ്കാരപരമായി സൗദി വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും ഭരണകൂടം ഇപ്പോഴും കടുത്ത അധികാര സ്വഭാവം പുലർത്തുന്നതാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

സൗദിയുടെ യഥാർത്ഥ അധികാരിയായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള (എംബിഎസ്) കൂടിക്കാഴ്ചയാണ് സന്ദർശനത്തിലെ നിർണായക ഘടകം. മനുഷ്യാവകാശ ലംഘനങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള നിയന്ത്രണങ്ങൾ, ജമാൽ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എന്നിവ അന്താരാഷ്ട്ര തലത്തിൽ സൗദിയെ വിവാദത്തിലാക്കിയ വിഷയങ്ങളാണ്. സ്വകാര്യ കൂടിക്കാഴ്ചയിൽ ഈ വിഷയങ്ങൾ പ്രിൻസ് വില്യം ഉന്നയിക്കുമോ എന്നത് വ്യക്തമായിട്ടില്ലെങ്കിലും ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചായിരിക്കും അദ്ദേഹത്തിന്റെ ഇടപെടലുകൾ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ബ്രിട്ടീഷ് രാജകുടുംബത്തെ ബാധിക്കുന്നതിനിടെയാണ് ഈ സന്ദർശനം നടക്കുന്നത്. എന്നിരുന്നാലും സൗദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രിൻസ് വില്യത്തിന് നിർണായക പങ്കുണ്ടെന്ന നിലപാടിലാണ് യുകെ സർക്കാർ. ലോകശക്തികളുടെ നിരന്തര സൗദി സന്ദർശനങ്ങളുടെ തുടർച്ചയായി വില്യം എത്തുമ്പോൾ ഇത് അദ്ദേഹത്തിന്റെ ആഗോള രാഷ്ട്രതലവൻ എന്ന നിലയിലെ വളർച്ചയിലെ മറ്റൊരു നിർണായക ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്.











Leave a Reply