ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ പ്രമുഖ വനിതകളും കലാകാരികളും രാഷ്ട്രീയ പ്രവർത്തകരും ചേർന്ന് വലതുപക്ഷ നേതാക്കൾ നടത്തുന്ന കുടിയേറ്റ വിരുദ്ധ പ്രചാരണത്തെ ശക്തമായി വിമർശിച്ചു കൊണ്ട് രംഗത്ത് വന്നു . Women Against the Far Right ന്റെ പേരിൽ പുറത്തിറക്കിയ തുറന്ന കത്തിൽ സംഗീത ലോകത്തെ പ്രമുഖരായ പാലോമ ഫെയ്ത്ത്, ഷാർലറ്റ് ചർച്ച്, അനുഷ്കാ ശങ്കർ, ബ്രോഡ്കാസ്റ്റർ ആനി മക്മാനസ്, വിവിധ തൊഴിലാളി യൂണിയൻ നേതാക്കൾ, സാമൂഹിക പ്രവർത്തകർ എന്നിവർ ആണ് ഒപ്പുവച്ചിരിക്കുന്നത് . ലേബർ, ഗ്രീൻ, സ്വതന്ത്ര എംപിമാരും ലേബർ ലോർഡ് ഷാമി ചക്രബർത്തി പോലുള്ള പാർലമെന്റ് അംഗങ്ങളും കത്തിൽ ഒപ്പ് വെച്ചത് ഇതിന്റെ പ്രാധാന്യം വർധിപ്പിച്ചു.


ലൈംഗിക അതിക്രമം ബ്രിട്ടീഷ് സമൂഹത്തിലെ സമഗ്രമായ സാമൂഹിക പ്രശ്നമാണന്നും അത് കുടിയേറ്റക്കാരുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്നുമാണ് കത്തിൽ വ്യക്തമാക്കുന്നത്. കുടുംബാതിക്രമം, ജോലി സ്ഥലങ്ങളിലെ പീഡനം, ഓൺലൈൻ ദുരുപയോഗം എന്നിവയാണ് സ്ത്രീകളുടെ സുരക്ഷയെ യഥാർത്ഥത്തിൽ ബാധിക്കുന്ന ഘടകങ്ങൾ. അഭയാർത്ഥികളിൽ പലരും യുദ്ധത്തിന്റെയും പീഡനത്തിന്റെയും ഇരകളാണ് എന്നും സ്വന്തം നാട്ടിൽ ജീവൻ രക്ഷിക്കാൻ ഓടി വന്നവരെ കുറ്റപ്പെടുത്തുന്നത് അവരുടെ മനുഷ്യാവകാശത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണെന്നും കത്തിൽ ചൂണ്ടി കാണിക്കുന്നുണ്ട് . സമൂഹത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളെ അവഗണിച്ച് കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്നത് വോട്ടു പിടിക്കാനുള്ള രാഷ്ട്രീയ കളിയാണ് എന്നും അവർ ചൂണ്ടിക്കാട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കത്തിൽ ഒപ്പുവെച്ചവർ സർക്കാരിന്റെ പൊതുസേവനങ്ങൾ കുറച്ചത് സ്ത്രീകൾക്കും കുട്ടികൾക്കും ഇരകൾക്കും നീതി ലഭിക്കുന്നതിനുള്ള വലിയ തടസമാണെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷങ്ങളിലായി വനിതാ സുരക്ഷാ സേവനങ്ങൾ, കൗൺസിലിംഗ്, അഭയം തേടുന്ന കേന്ദ്രങ്ങൾ, നിയമ സഹായങ്ങൾ തുടങ്ങി നിരവധി സംവിധാനങ്ങൾ സർക്കാർ ധനസഹായ കുറവ് മൂലം തകർന്നുവെന്ന് അവർ ഓർമ്മപ്പെടുത്തി. ഇതിന്റെ പശ്ചാത്തലത്തിൽ, അഭയാർത്ഥി ഹോട്ടലുകൾക്ക് മുന്നിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ “സ്ത്രീകളെ സംരക്ഷിക്കു” എന്ന പേരിൽ വിദ്വേഷം വളർത്തുന്നത് സമൂഹത്തിൽ കലഹത്തിനും കലാപത്തിനും വഴിവയ്ക്കുമെന്നാണ് കത്ത് മുന്നറിയിപ്പ് നൽകുന്നത് . വരാനിരിക്കുന്ന വലതുപക്ഷ പ്രക്ഷോഭങ്ങൾക്ക് എതിരെ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങൾക്ക് ശക്തമായ പിന്തുണ നൽകുമെന്നും സ്ത്രീകളുടെ പേരിൽ വിദ്വേഷം പ്രചരിപ്പിക്കുന്ന രാഷ്ട്രീയത്തിന് ഇനി സമൂഹത്തിൽ സ്ഥാനം ഇല്ല എന്നും അവർ പ്രഖ്യാപിച്ചു.