ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ നഴ്സുമാർക്കെതിരെ വംശീയ അതിക്രമങ്ങൾ കുത്തനെ ഉയരുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നേഴ്സുമാർ നേരിട്ടിട്ടുള്ള വംശീയ പീഡന പരാതികൾ 55 ശതമാനം വർധിച്ചതായി റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർ.സി.എൻ) നടത്തിയ പഠനം വ്യക്തമാക്കുന്നു. ഈ വർഷം മാത്രം ആയിരത്തിലധികം നേഴ്സുമാർ വംശീയതയെ തുടർന്ന് സഹായത്തിനായി യൂണിയനുമായി ബന്ധപ്പെട്ടിട്ടുന്നാണ് കണക്ക്. 2022-ൽ ഇതേ കാലയളവിൽ 700 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

റിപ്പോർട്ടിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ ആരോഗ്യരംഗത്തെ ഗുരുതരമായ യാഥാർത്ഥ്യം തുറന്നുകാട്ടുന്നു. ചില നേഴ്സുമാർക്ക് അവധി നിഷേധിച്ച് മാനേജർമാരും, മോശം പരാമർശങ്ങളുമായി സഹപ്രവർത്തകരും ഇടപെട്ട ഒട്ടേറെ ഞെട്ടിക്കുന്ന സംഭവങ്ങൾ ആണ് റിപ്പോർട്ടിൽ ഉള്ളത് . രോഗികളും കുടുംബാംഗങ്ങളും “ഇങ്ങനെയുള്ളവർ ചികിത്സിക്കരുത്” എന്ന് പറഞ്ഞ് സേവനം നിരസിച്ചതും, “കറുത്തവരുടെ പല്ലുകൾ മാത്രം ഇരുട്ടിൽ കാണാം” എന്ന മോശം പരാമർശം ഉന്നയിച്ചതുമെല്ലാം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

“ആരോഗ്യസംവിധാനത്തിന്റെ ലജ്ജാകരം” എന്നാണ് ആർ.സി.എൻ ജനറൽ സെക്രട്ടറി പ്രൊഫസർ നിക്കോള റേഞ്ചർ ഇതിനെ വിലയിരുത്തിയത് . തൊഴിലിടങ്ങളിൽ വംശീയതയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടത് തൊഴിൽ ദാതാക്കളുടെ നിയമപരമായ ഉത്തരവാദിത്വമാണെന്നും അവർ പറഞ്ഞു. എല്ലാ ജാതിയിലും മതത്തിലും പെട്ട നേഴ്സിംഗ് സ്റ്റാഫാണ് ആരോഗ്യരംഗം നിലനിൽക്കാൻ കാരണമെന്നും കുടിയേറ്റ വിരുദ്ധ പ്രസ്താവനകൾ വംശീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നതും റേഞ്ചർ മുന്നറിയിപ്പു നൽകി. ഇതിനിടെ ആരോഗ്യ വകുപ്പിന്റെ വക്താവ് എല്ലാ രൂപത്തിലുള്ള വംശീയതക്കെതിരായ അടിയന്തര അവലോകനം ആരംഭിച്ചതായി അറിയിച്ചു.











Leave a Reply