ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആരോഗ്യസേവനത്തിന്റെ ദൈനംദിന നടത്തിപ്പിനായി പ്രതിവർഷം 29 ബില്യൺ പൗണ്ട് അധികമായി വകയിരുത്തുമെന്ന് ചാൻസിലർ റേച്ചൽ റീവ്സ് പ്രഖ്യാപിച്ചു. എൻ എച്ച് എസിലെ ചിലവ് പണപ്പെരുപ്പത്തിന് ആനുപാതികമായി മൂന്ന് ശതമാനം വർദ്ധിക്കുമെന്ന് അവർ പറഞ്ഞു. നിലവിൽ ആരോഗ്യ സംവിധാനത്തിനായി മികച്ച രീതിയിൽ തുക വകയിരുത്താൻ സാധിച്ചു എന്നാണ് ഭരണപക്ഷത്തിലെ പ്രമുഖർ അഭിപ്രായപ്പെട്ടത്. എന്നാൽ ജീവനക്കാരുടെ ക്ഷാമം ആധുനികവത്കരണം എന്നീ കടമ്പകൾ കടക്കാൻ അനുവദിച്ച തുക മതിയാകുമോ എന്ന കാര്യത്തിൽ ഈ രംഗത്തെ വിദഗ്ധരുടെ ഇടയിൽ ഭിന്നാഭിപ്രായമുണ്ട്. ഈ വിഷയത്തിൽ അടുത്ത ദിവസങ്ങളിൽ പ്രതിപക്ഷത്തു നിന്നും ശക്തമായ വിമർശനം ഉയർന്നു വരും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
ചിലവ് കുറഞ്ഞ ഭവന നിർമ്മാണത്തിനായി 39 ബില്യൺ പൗണ്ട് നീക്കിവെച്ചതാണ് എടുത്തുപറയുന്ന മറ്റൊരു കാര്യം. പ്രതിരോധ ചിലവുകൾക്കും കൂടുതൽ പണം വകയിരുത്തുന്നുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ ചിലവ് ചുരുക്കുമെന്നും ചാൻസിലർ പറഞ്ഞു. ആഭ്യന്തരവകുപ്പിൽ 1.7 ശതമാനം ആണ് ചെലവ് ചുരുക്കൽ നടപ്പിൽ വരുത്തുക. ഫോറിൻ ഓഫീസിന് അനുവദിച്ചിട്ടുള്ള ഫണ്ടിൽ 6.9 ശതമാനം വെട്ടിക്കുറവ് വരുത്തുകയും ചെയ്യും.
അടുത്ത പൊതു തിരഞ്ഞെടുപ്പ് വരെയുള്ള ലേബർ പാർട്ടി സർക്കാരിൻറെ ബഡ്ജറ്റിനെ കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ആണ് ചാൻസലർ റേച്ചൽ റീവ്സ് നടത്തിയത് . എൻഎച്ച്എസ്, സ്കൂൾ, പോലീസ്, മറ്റ് പൊതു സേവനങ്ങൾ എന്നിവയ്ക്കുള്ള നീക്കിയിരുപ്പാണ് ഇന്നത്തെ പ്രഖ്യാപനത്തിൽ പ്രധാനമായും ഉണ്ടായിരുന്നത് . ഊർജ്ജം, ഗതാഗത പദ്ധതികൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി 113 ബില്യൺ പൗണ്ട് അധികമായി ചെലവഴിച്ചുകൊണ്ട് ബ്രിട്ടന്റെ നവീകരണത്തിനായുള്ള പദ്ധതികൾക്ക് ചാൻസലർ ഊന്നൽ നൽകിയിട്ടുണ്ട്.
Leave a Reply