ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലേബർ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളും പിന്നോക്ക അവസ്ഥയിലുമായ പ്രദേശങ്ങളിൽ അടിസ്ഥാനവികസനത്തിന് കൂടുതൽ പണം ചിലവഴിക്കുന്നതിനായി സ്വന്തം പാർട്ടിയിലെ എംപിമാർ ചാൻസിലർ റേച്ചൽ റീവ്സിന് മേൽ സമ്മർദ്ദം ചെലുത്തിയതായുള്ള വാർത്തകൾ പുറത്തുവന്നു. തങ്ങളുടെ ശക്തികേന്ദ്രങ്ങളായ ഇടതുപക്ഷ പ്രദേശങ്ങളിലെ വോട്ടർമാർക്ക് വളർച്ചയുടെ പ്രയോജനം ലഭിക്കുന്നതിന് മുൻതൂക്കം നൽകുന്നതിനായിട്ടാണ് ഈ നടപടി . പാർക്കുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, ലൈബ്രറികൾ തുടങ്ങിയ അടിസ്ഥാന വികസനത്തിനായി കൂടുതൽ തുക ഈ പ്രദേശങ്ങളിൽ വകയിരുത്തണമെന്നായിരുന്നു പാർട്ടി എംപിമാർ ആവശ്യപ്പെട്ടത്.
ലേബർ സഹപ്രവർത്തക ഹിലാരി ആംസ്ട്രോങ്ങിന്റെ അധ്യക്ഷതയിലുള്ള ഇൻഡിപെൻഡന്റ് കമ്മീഷൻ ഓൺ നെയ്ബർഹുഡ്സ് ആണ് ഇത്തരത്തിലുള്ള 613 നിർണായക പ്രാദേശിക മേഖലകൾ വേർതിരിച്ചത് . ഉയർന്ന തൊഴിലില്ലായ്മ, ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ ഉൽപാദനക്ഷമത എന്നിവയാണ് ഇത്തരം പ്രദേശങ്ങളുടെ സവിശേഷതയെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. അടുത്ത ആഴ്ചയിലെ ചെലവ് അവലോകനത്തിന് മുന്നോടിയായി ലണ്ടന് തെക്കുകിഴക്കും പുറത്തുള്ള ഗതാഗത പദ്ധതികളിൽ 15 ബില്യൺ പൗണ്ട് ഉൾപ്പെടെ അടുത്ത അഞ്ച് വർഷത്തേക്ക് മൂലധന ചെലവിൽ 113 ബില്യൺ പൗണ്ട് കൂടി ചെലവഴിക്കാനുള്ള പദ്ധതികൾ ആണ് റീവ്സ് പ്രഖ്യാപിച്ചിരിക്കുന്നത് .
നിലവിലെ നിയമങ്ങൾ അനുസരിച്ച് പ്രാദേശിക തലത്തിൽ കൂടുതൽ ഫണ്ട് അനുവദിക്കുന്നതിനായി കടം വാങ്ങുന്നതിനുള്ള അനുവാദവും നൽകുന്നുണ്ട്. എന്നാൽ ബസുകളും മറ്റു ചെറിയ യാത്രാസൗകര്യങ്ങൾക്കും മാത്രമല്ല കൂടുതൽ ഫണ്ട് അനുവദിക്കേണ്ട അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് 1987 മുതൽ 2010 വരെ നോർത്ത് വെസ്റ്റ് ഡർഹാമിലെ ലേബർ എംപിയായിരുന്ന ആംസ്ട്രോങ് പറഞ്ഞു.
Leave a Reply