ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള നീക്കങ്ങൾ റഷ്യ നടത്തുന്നതായി യുകെ മിലിറ്ററി ഇൻറലിജൻ്റസിന്റെ ഡയറക്ടർ ജനറൽ കെൻ മക്കല്ലം പറഞ്ഞു. യുകെ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയുമായുള്ള യുദ്ധത്തിൽ യുകെ ഉക്രയിനിനെ പിന്തുണച്ചതിനെ തുടർന്ന് റഷ്യൻ ചാര സംഘടന ബ്രിട്ടനിൽ അപകടകരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണങ്ങൾ ആണ് മിലിറ്ററി ഇൻറലിജൻ്റസ് മേധാവി നടത്തിയത്.


റഷ്യയെ കൂടാതെ ഇറാൻ പിന്തുണയുള്ള ഭീകരവാദികളും യുകെയിൽ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കായി ശ്രമിച്ചിരുന്നു. 2022 മുതൽ ഇറാന്റെ പിന്തുണയുള്ള 20 ഓളം ഇത്തരം സംഭവങ്ങളെ യുകെ ഫലപ്രദമായി പരാജയപ്പെടുത്തുകയുണ്ടായി. ഇപ്പോഴും ഇസ്ലാമിക തീവ്രവാദങ്ങളും തീവ്ര വലതുപക്ഷ ഭീകരതയും രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതായി കെൻ മക്കല്ലം പറഞ്ഞു. ഭീകരവാദികളും രാജ്യത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങളും ശക്തി പ്രാപിക്കുന്നത് മിലിറ്ററി ഇൻറലിജൻസിന്റെ ജോലി ദുഷ്കരമാക്കുകയാണ്.


യുവാക്കൾ കൂടുതലും ഓൺലൈൻ തീവ്രവാദത്തിലേയ്ക്ക് ആകർഷിക്കപ്പെടുന്നതായുള്ള വിവരങ്ങളും തന്റെ പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടി കാണിച്ചു. 18 വയസ്സിന് താഴെയുള്ള 13 ശതമാനം പേരും തീവ്രവാദ ബന്ധങ്ങളെ കുറിച്ച് ഓൺലൈനിൽ അന്വേഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങളുടെ 75 ശതമാനവും ഇസ്ലാമിക തീവ്രവാദത്തിനോട് അനുബന്ധിച്ചുള്ളതും ബാക്കി 25 ശതമാനം വലതുപക്ഷ തീവ്രവാദവുമായി ബന്ധപ്പെട്ടതുമാണ്. റഷ്യയുടെ ഉക്രയിൻ അധിനിവേശത്തിനുശേഷം ഏകദേശം 750 ലധികം റഷ്യൻ തന്ത്രജ്ഞരെയാണ് യൂറോപ്പിൽ നിന്ന് പുറത്താക്കിയത്. ഇവരിൽ ഭൂരിഭാഗവും റഷ്യൻ ചാരന്മാരായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.