മുസ്ലീങ്ങളെയും മൃഗങ്ങളെയും മാത്രമാണ് നോഹയുടെ പെട്ടകത്തില്‍ സംരക്ഷിച്ചതെന്ന് പാഠ്യഭാഗത്തില്‍ പെടുത്തി കുട്ടികളെ പഠിപ്പിച്ച ഇസ്ലാമിക് സ്‌കൂളിനെതിരെ നടപടി. അനധികൃതമായി പ്രവര്‍ത്തിച്ചതിന് സ്‌കൂളിനും അധികൃതര്‍ക്കും കോടതി പിഴയിട്ടു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂളിനെതിരെ നിയമനടപടിയുണ്ടാകുന്നത് ഇതാദ്യമായാണ്. വെസ്റ്റ് ലണ്ടനില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന അല്‍-ഇസ്തിഖാമാ ലേണിംഗ് സെന്ററിനെതിരെയാണ് നടപടിയുണ്ടായത്. ഒരു സ്റ്റഡി സെന്ററാണെന്നും ഹോം എഡ്യുക്കേഷന്‍ നേടുന്ന കുട്ടികള്‍ക്ക് പാര്‍ട്ട് ടൈം ട്യൂഷന്‍ നല്‍കുന്നുണ്ടെന്നുമാണ് സെന്റര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ നിര്‍ബന്ധമായും സ്‌കൂളില്‍ പോകേണ്ട പ്രായത്തിലുള്ള 60 കുട്ടികള്‍ സ്‌കൂള്‍ സമയത്ത് ഇവിടെ സ്ഥിരമായി പഠനത്തിന് എത്തുന്നുണ്ടെന്ന് ഓഫ്‌സ്റ്റെഡ് ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തി.
ഇതേത്തുടര്‍ന്ന് 2017 നവംബറില്‍ വാണിംഗ് നോട്ടീസ് നല്‍കി. ഇതിന് സ്‌കൂള്‍ അധികൃതരില്‍ നിന്ന് പ്രതികരണം ലഭിക്കാതെ വന്നതോടെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന് കേസ് കൈമാറുകയായിരുന്നു. വിചാരണക്കൊടുവില്‍ സ്‌കൂള്‍ ഡയറക്ടര്‍ നസറുദീന്‍ താല്‍ബി, ഹെഡ്ടീച്ചറായ ബിയാട്രിക്‌സ് കിംഗാ ബേണ്‍ഹാറ്റ് എന്നിവര്‍ക്ക് മൂന്നു മാസത്തെ കര്‍ഫ്യൂ നല്‍കി. കോടതിച്ചെലവായി 970 പൗണ്ട് അടക്കാനും ഇവരോട് കോടതി ആവശ്യപ്പെട്ടു. സ്‌കൂളിന് 100 പൗണ്ട് പിഴയും നല്‍കിയിട്ടുണ്ട്. രജിസ്‌ട്രേഷനില്ലാത്ത ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂള്‍ നടത്തിയതിന് ആദ്യമായി ശിക്ഷിക്കപ്പെടുന്ന വ്യക്തികള്‍ കൂടിയായിരിക്കുകയാണ് ഇവര്‍ രണ്ടുപേരും.
ഈ സംഭവം രജിസ്‌ട്രേഷനില്ലാതെ പ്രവര്‍ത്തിക്കുന്ന മറ്റു സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പാണെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും എച്ച്എം ചീഫ് ഇന്‍സ്‌പെക്ടര്‍ അമാന്‍ഡ് സ്പീല്‍മാന്‍ പറഞ്ഞു. മതവിദ്യാഭ്യാസം നല്‍കുന്നതില്‍ ഉപരിയായി സ്‌കൂളിന്റെ വെബ്‌സൈറ്റിലുള്ള ചിത്രങ്ങളെല്ലാം ഇസ്ലാമിനെ കേന്ദ്രീകരിച്ചുള്ളതാണെന്ന് ഓഫ്‌സ്റ്റെഡ് പറയുന്നു. ഒരു കുട്ടിയുടെ ഹോംവര്‍ക്കിന്റെ ഫോട്ടോഗ്രാഫിലാണ് നോഹയുടെ പെട്ടകത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. ഇസ്ലാമില്‍ നോഹ, നൂഹ് നബിയെന്ന പ്രവാചകനാണ്. പ്രളയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നൂഹ് നിര്‍മിച്ച പെട്ടകത്തില്‍ മുസ്ലീങ്ങളെയും മൃഗങ്ങളെയും മാത്രമാണ് രക്ഷിച്ചതെന്നാണ് സ്‌കൂള്‍ പഠിപ്പിക്കുന്നത്. അള്ളാഹു പ്രളയത്തിലൂടെ ജനങ്ങളെ ശിക്ഷിച്ചത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് ഉത്തരമായി അവര്‍ അവിശ്വാസികളായിരുന്നു എന്ന ഉത്തരമായിരുന്നു കുട്ടികള്‍ എഴുതിയിരുന്നത്.
Leave a Reply