ന്യൂസ് ഡെസ്ക് മലയാളം യുകെ

രണ്ടുവർഷമായി മഹാമാരിയെ ചെറുക്കാൻ ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും പടിപടിയായി ബ്രിട്ടൻ പിൻവലിക്കുകയാണ്. ഏറ്റവും അവസാനമായി കോവിഡ് പോസിറ്റീവ് ആയവരുടെ ഒറ്റപ്പെടൽ നിർദ്ദേശവും ഈ മാസം അവസാനത്തോടെ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. ഇതോടെ എല്ലാ കോവിഡ് നിയമങ്ങളും പിൻവലിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ബ്രിട്ടൻ മാറും.

നിലവിലെ നിയമമനുസരിച്ച് കോവിഡ് പോസിറ്റീവ് ആയവർ കുറഞ്ഞത് 5 ദിവസമെങ്കിലും ഒറ്റപ്പെടലിന് വിധേയമാകണം. നിയന്ത്രണങ്ങൾ മാർച്ച് 24 വരെ നിലനിൽക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഒരു മാസം മുന്നേ അതായത് ഈ മാസം അവസാനത്തോടെ നിയന്ത്രണങ്ങൾ എടുത്തു മാറ്റാനാണ് രാഷ്ട്രീയ നേതൃത്വം മുന്നിട്ടിറങ്ങുന്നത്.


നാളെ മുതൽ യുകെയിലേക്ക് വരുന്ന യാത്രക്കാർക്കും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. പൂർണ്ണമായ വാക്സിനേഷൻ എടുത്തവർ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. വാക്സിനേഷൻ എടുക്കാത്തവർ കോവിഡ് ടെസ്റ്റ് നടത്തേണ്ടിവരുമെങ്കിലും ഐസലേഷൻ ആവശ്യമായി വരില്ല. വിദേശത്തേക്ക് പോകുന്ന ബ്രിട്ടീഷുകാർ അതാത് രാജ്യങ്ങളുടെ നിയമങ്ങൾ പാലിക്കേണ്ടതായി വരും