ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനു ശേഷം ഇംഗ്ലീഷ് ചാനൽ കടന്ന് എത്തുന്നവരുടെ എണ്ണം 50,000 കടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. തിങ്കളാഴ്ച 474 കുടിയേറ്റക്കാർ എത്തിയതോടെ 50271 പേരാണ് അനധികൃത കുടിയേറ്റക്കാരായി എത്തിയതെന്ന് കാണിക്കുന്ന കണക്കുകൾ ഹോം ഓഫീസ് പുറത്തുവിട്ടു. അനധികൃത കുടിയേറ്റം കുറയ്ക്കുക എന്നത് ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ലേബർ പാർട്ടിയും പ്രധാനമന്ത്രി കെയർ സ്റ്റാർമറും പുറത്തുവരുന്ന കണക്കുകളുടെ പേരിൽ കടുത്ത സമ്മർദ്ദമാണ് നേരിടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലേക്ക് കടക്കാൻ ബോട്ടിൽ കയറാൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച ഒരു സ്ത്രീ മരിച്ചതായി ഫ്രഞ്ച് അധികൃതർ സ്ഥിരീകരിച്ചിരുന്നു. യുഎൻ ഏജൻസിയായ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ്റെ (ഐഒഎം) കണക്കുകൾ പ്രകാരം ഈ വർഷം ചാനൽ കടക്കാൻ ശ്രമിച്ച് കുറഞ്ഞത് 21 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. മനുഷ്യ കടത്തുകാരെ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി പറയുമ്പോഴും ചാനൽ കടന്ന് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ സർക്കാരിൻറെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഹോം ഓഫീസ് പുറത്തുവിട്ട അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടുതലാണ്.

അനധികൃത കുടിയേറ്റ വിഷയത്തിൽ കടുത്ത രാഷ്ട്രീയ സമ്മർദമാണ് സർക്കാർ നേരിടുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നിരവധി പ്രഖ്യാപനങ്ങൾ കഴിഞ്ഞ കുറേ ദിവസങ്ങളായി സർക്കാർ നടത്തിയിരുന്നു. അനധികൃത കുടിയേറ്റത്തിനായി ഓൺലൈനിൽ പരസ്യം ചെയ്യുന്നവർക്ക് 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന രീതിയിലുള്ള നിയമ ഭേദഗതി ഇതിൻറെ ഭാഗമായാണ് നടപ്പിലാക്കിയത്. അഭയാർത്ഥികളെ പാർപ്പിക്കാൻ ഉപയോഗിക്കുന്ന യുകെ ഹോട്ടലുകൾക്ക് പുറത്ത് നിരവധി പ്രതിഷേധങ്ങളുടെയും പ്രതിഷേധ പ്രകടനങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇത്. അതേസമയം, ഫ്രഞ്ച് പോലീസുമായി സംയുക്ത ഓപ്പറേഷൻ ആരംഭിച്ചതിനുശേഷം അഞ്ച് വർഷത്തിനുള്ളിൽ 300 ലധികം മനുഷ്യ കടത്തുകാരെ അറസ്റ്റ് ചെയ്തതായി എൻ‌സി‌എ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂലൈയിൽ മാത്രം ഒരു അഫ്ഗാൻ മനുഷ്യക്കടത്ത് ശൃംഖലയിലെ ആറ് അംഗങ്ങൾക്ക് ഫ്രാൻസിൽ ആകെ 26 വർഷവും 10 മാസവും തടവ് ശിക്ഷയും, ആകെ 150,000 പൗണ്ട് പിഴയും ആണ് ലഭിച്ചത് .