ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- 1980 കൾക്ക് ശേഷം പലിശ നിരക്കുകളിലെ കുത്തനെയുള്ള വർധനയിലൂടെ യുകെയിലെ മോർട്ട്ഗേജ് ചെലവുകൾ കുതിച്ചുയർന്നത് 320,000 ഓളം പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതായി ഒരു പ്രമുഖ തിങ്ക്ടാങ്ക് പുറത്തിറക്കിയ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഭവനവായ്പ പുതുക്കുകയോ പുതിയവ എടുക്കുകയോ ചെയ്യേണ്ട വ്യക്തികൾക്ക് അവരുടെ ഡിസ്പോസിബിൾ വരുമാനത്തിൽ ഗണ്യമായ ഇടിവ് നേരിട്ടതായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്ക്കൽ സ്റ്റഡീസ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2021 ഡിസംബറിനും 2023 ഡിസംബറിനും ഇടയിൽ മോർട്ട്‌ഗേജ് നൽകുന്നവർക്കിടയിലെ ദാരിദ്ര്യ നിരക്ക് 1.4 ശതമാനം വർധിച്ചിട്ടുണ്ട്. പലിശ നിരക്കുകളിൽ ഉള്ള വർദ്ധന മൂലം, പല കുടുംബങ്ങളും ആയിരക്കണക്കിന് പൗണ്ടാണ് മോർട്ട്ഗേജ് നിരക്കായി അധികമായി നൽകുന്നത്. 2021 ഡിസംബറിൽ 0.1 ശതമാനം എന്ന നിരക്കിൽ ആയിരുന്ന പലിശ നിരക്കുകൾ, പണപ്പെരുപ്പത്തെ തുടർന്ന് 14 തവണ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വർദ്ധിപ്പിച്ചു. നിലവിൽ 5.25% എന്ന ഉയർന്ന നിരക്കിൽ എത്തി നിൽക്കുമ്പോൾ നിരവധി സാധാരണക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.


ഉയർന്ന മോർട്ട്ഗേജ് നിരക്കുകൾ കുടുംബങ്ങളെ ബാധിക്കുന്നുണ്ടെന്ന് തങ്ങൾക്കറിയാമെന്നും, അതിനാൽ തന്നെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുവാനും, സമ്പദ്‌വ്യവസ്ഥ വളർത്താനും നികുതികളും പണപ്പെരുപ്പവും മോർട്ട്ഗേജുകളും കഴിയുന്നത്ര കുറയ്ക്കാനുമുള്ള ശക്തമായ നടപടികൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്ന് ഗവൺമെന്റ് വക്താവ് അറിയിച്ചു. ടോറി ഗവൺമെന്റിന്റെ വിനാശകരമായ മിനി ബഡ്ജറ്റിന്റെ ഭവിഷ്യത്താണ് ഇപ്പോഴും ആളുകൾ അനുഭവിക്കുന്നത് എന്ന് ട്രഷറി ചീഫ് സെക്രട്ടറി ഡാരൻ ജോൺസ് എംപി കുറ്റപ്പെടുത്തി. പണപ്പെരുപ്പത്തിന്റെ ആഘാതം തുല്യമല്ലാത്തതിനാൽ പലപ്പോഴും, ദാരിദ്ര്യത്തിന്റെ നിലയെ കുറിച്ച് പലപ്പോഴും നാം ബോധവാന്മാരല്ലെന്ന് ഐഎഫ്എസിലെ ഗവേഷണ സാമ്പത്തിക വിദഗ്ധനും റിപ്പോർട്ടിൻ്റെ രചയിതാവുമായ സാം റേ-ചൗധരി പറഞ്ഞു. ഇത്തരമൊരു റിപ്പോർട്ട് ഗവൺമെന്റിന്മേൽ ഉയർത്തുന്ന സമ്മർദ്ദം ഏറെയാണ്.