ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത്‌പോർട്ട് കത്തി ആക്രമണത്തിനിടെ കുത്തേറ്റ യോഗാ അധ്യാപികയെ ശ്വാസതടസ്സം മൂലം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുടുംബം അറിയിച്ചു. മൂന്ന് പെൺകുട്ടികളുടെ മരണത്തിനിടയാക്കിയ ആക്രമണം നടന്ന ടെയ്‌ലർ സ്വിഫ്റ്റ്-തീം ഡാൻസ് ക്ലാസിൻ്റെ സംഘാടകരിലൊരാളായിരുന്നു 35 കാരിയായ ലിയാൻ ലൂക്കാസ്. അക്രമിയിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിനിടയാണ് ലിയാൻ ലൂക്കോസിന് കുത്തേറ്റത്.

ജൂലൈ 29 -ന് നടന്ന ആക്രമണത്തിന് ശേഷം അവളുടെ നില വളരെ ഗുരുതരമായിരുന്നു. ആറും എട്ടും ഒൻപതും വയസ്സുകാരായ മൂന്ന് പെൺകുട്ടികൾ ആണ് സംഭവത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണം നടന്ന സമയത്ത് അവർ കുട്ടികളെ മറ്റൊരു റൂമിലേക്ക് മാറ്റിയതു കൊണ്ടാണ് കൂടുതൽ കുട്ടികൾ അപകടത്തിൽ പെടാതിരുന്നത്. കുട്ടികളെ സംരക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അവൾക്ക് കുത്തേറ്റത്. അവളുടെ പ്രവർത്തികളെ വളരെ ധീരമാണെന്നാണ് ബ്രിട്ടനിലെ മാധ്യമങ്ങൾ ഒന്നടങ്കം വാഴ്ത്തിയത്.


സൗത്ത് പോർട്ടിലെ കത്തിയാക്രമണം ബ്രിട്ടനിലാകെ വൻ കോളിളക്കം ആണ് സൃഷ്ടിച്ചത്. അക്രമം നടത്തിയ 17 കാരൻ അനധികൃതമായി കുടിയേറിയതാണെന്നുള്ള വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കൂടി പ്രവചിച്ചതിന് യുകെയിൽ ഉടനീളം കലാപം ആളി കത്തിക്കുന്നതിന് കാരണമായിരുന്നു. അക്രമ സംഭവങ്ങൾ മലയാളികൾ ഉൾപ്പെടെ യുകെയിൽ താമസിക്കുന്ന അന്യദേശക്കാർക്ക് കടുത്ത അരക്ഷിതാവസ്ഥയാണ് ഉണ്ടായിരിക്കുന്നത് . സ്കൂളുകൾ അവധിയായതിനാൽ മിക്ക യുകെ മലയാളികളും കേരളത്തിലാണ്. യുകെയിലുളവായി കൊണ്ടിരിക്കുന്ന സംഭവങ്ങൾ കുട്ടികളിലും കടുത്ത സുരക്ഷാ ഭീതിയാണ് ഉളവാക്കിയിരിക്കുന്നത്. പേടി കാരണം സ്കൂളിൽ പോകാൻ കുട്ടികൾ മടി കാണിക്കുമോ എന്ന് ഭയപ്പാടിലാണ് പല മാതാപിതാക്കൾ.