ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ബ്രോംലിയിൽ ക്രോയ്ഡൻ റോഡിലെ കാൽനട പാതയിൽ 86 കാരനായ ഇന്ത്യൻ വംശജനായ കുൻവർ സിംഗ് അപകടത്തിൽ പെട്ട് ദാരുണമായി മരിച്ച സംഭവത്തിൽ യുവാവിന് 21 മാസം തടവും ഡ്രൈവിംഗ് വിലക്കും കോടതി വിധിച്ചു. 25 കാരനായ ഡാനിയൽ റെഡ്പാത്ത് ഓടിച്ചിരുന്ന അമിത വേഗത്തിലായിരുന്നു, 40 മൈൽ വേഗപരിധിയുള്ള സ്ഥലത്ത് 64 മൈൽ വേഗത്തിൽ ആണ് ഇയാൾ ബൈക്ക് ഓടിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി. സിംഗ് കാൽനടപ്പാതയിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി ശ്രമിച്ചെങ്കിലും അദ്ദേഹം സ്ഥലത്തു വച്ചു തന്നെ മരിച്ചു.
ഓൾഡ് ബെയിലി കോടതി പ്രതിക്ക് 21 മാസം തടവും മൂന്ന് വർഷത്തേയ്ക്ക് ഡ്രൈവിംഗ് വിലക്കും വിധിച്ചു. പ്രതി റോഡിലെ നിയമങ്ങളെ വ്യക്തമായി അവഗണിച്ചുവെന്ന് ജഡ്ജി റിച്ചാർഡ് മാർക്സ് ചൂണ്ടിക്കാട്ടി. സിംഗിന്റെ മക്കളുടെ വികാരഭരിതമായ പ്രതികരണങ്ങളും കോടതി രേഖപ്പെടുത്തി. സംഭവസമയത്ത് പ്രതിക്ക് പ്രൊവിഷണൽ ലൈസൻസായിരുന്നെങ്കിലും ബൈക്കിൽ ‘എൽ’ ബോർഡില്ലായിരുന്നു. ഇൻഡിക്കേറ്ററുകളും മിററുകളും ഇല്ലാത്തതിനു പുറമെ ഹൈവേയ്ക്ക് അനുയോജ്യമല്ലാത്ത പിൻചക്രം ഘടിപ്പിച്ചിരുന്നതായും കണ്ടെത്തി.
കുൻവർ സിംഗ് മരിച്ചത് തന്റെ വിവാഹത്തിന്റെ സുവർണ്ണജൂബിലിക്ക് ദിവസങ്ങൾക്ക് മുമ്പായിരുന്നു. ഭർത്താവിന്റെ മരണം സഹിക്കാനാകാതെ 80കാരിയായ ഭാര്യയും പിന്നാലെ മരണമടഞ്ഞു. നേരത്തെയും നിരോധന കാലയളവിൽ വാഹനം ഓടിച്ചതടക്കമുള്ള കുറ്റങ്ങൾ പ്രതിയുടെ മേൽ ഉണ്ടെന്ന് കോടതി നീരീക്ഷിച്ചിരുന്നു . പ്രതി സംഭവത്തിൽ പശ്ചാത്താപം പ്രകടിപ്പിച്ചുവെങ്കിലും പൊതുസുരക്ഷയെ മുൻനിർത്തി കോടതി കർശനമായ ശിക്ഷയാണ് വിധിച്ചത്.
Leave a Reply