ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ സൺബെഡ് സലൂണുകൾ നിരോധിക്കണമെന്ന് ക്യാൻസർ വിദഗ്ധരും പ്രവർത്തകരും ആവശ്യപ്പെട്ടു. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ക്യാൻസർ ആശുപത്രിയിലെ പ്രൊഫസർ പോൾ ലോറിഗൻ ഉൾപ്പെടെ വിദഗ്ധർ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സർക്കാർ ഉടൻ തന്നെ സൺബെഡുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ചെറുപ്പക്കാരിൽ പോലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാൽ, രോഗബാധയും മരണവും കുറയ്ക്കാൻ ഒരു പൂർണ്ണ നിരോധനമാണ് ഏക മാർഗമെന്ന് അവർ പറഞ്ഞു.
2009-ൽ ലോകാരോഗ്യ സംഘടനയുടെ (WHO) അന്താരാഷ്ട്ര ക്യാൻസർ ഗവേഷണ ഏജൻസിയായ IARC സൺബെഡ് വികിരണം മനുഷ്യരിൽ മെലനോമ ഉൾപ്പെടെ ത്വക്ക് രോഗ ക്യാൻസർ ഉണ്ടാക്കുന്ന കാരസിനോജെനിക് ഘടകമാണെന്ന് പ്രഖ്യാപിച്ചിരുന്നു. യുകെയിൽ വർഷംതോറും 17,600 പേർക്ക് മെലനോമ കണ്ടെത്തപ്പെടുകയും 2,700 പേർ മരിക്കുകയും ചെയ്യുന്നു. 18 വയസ്സിനു താഴെയുള്ളവർ സൺബെഡ് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും 16–17 കാരിൽ പലരും ഇത് ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.
സൺബെഡ് നിരോധനത്തിന് ലോക ക്യാൻസർ ഗവേഷണ ഫണ്ടും (WCRF) പിന്തുണ പ്രഖ്യാപിച്ചപ്പോൾ ക്യാൻസർ റിസർച്ച് യുകെ ഉപയോഗം ഒഴിവാക്കാൻ മുന്നറിയിപ്പ് നൽകിയെങ്കിലും നിരോധന ആവശ്യത്തിന് പൂർണ്ണമായും പിന്തുണ നൽകിയില്ല. എന്നാൽ സർക്കാർ സൺബെഡുകളുടെ അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി അവ ഉപയോഗിക്കാതിരിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. “വാണിജ്യ സൺബെഡുകൾ മെലനോമ അടക്കം മറ്റ് ത്വക്ക് രോഗ ക്യാൻസറുകളുടെ സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു. സുരക്ഷിതമായ മറ്റ് വഴികൾ ലഭ്യമായിരിക്കെ സൺബെഡ് ഒഴിവാക്കുന്നതാണ് ആരോഗ്യകരം എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് .
Leave a Reply