ന്യൂസ് ഡെസ്ക്, മലയാളം യുകെ
സർക്കാർ നിർദ്ദേശിച്ച 2.8% ശമ്പള വർദ്ധനവിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഇംഗ്ലണ്ടിലെ അധ്യാപകർ രംഗത്ത് വന്നു. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ (NEU) നടത്തിയ അനൗപചാരിക വോട്ടെടുപ്പിൽ, വോട്ട് ചെയ്ത അംഗങ്ങളിൽ 93.7% പേരും പുതിയ മാറ്റത്തിൽ അതൃപ്‌തി പ്രകടിപ്പിക്കുകയായിരുന്നു. ഇതിന് പുറമെ, 83.4% പേർ പണിമുടക്കാൻ തയ്യാറാണെന്ന് പറയുകയും ചെയ്‌തു. പുതിയ വർധനവിൽ അധ്യാപകരുടെ അഭിപ്രായം മനസ്സിലാക്കുന്നതിനായിരുന്നു വോട്ടെടുപ്പ് നടത്തിയത്.
അധ്യാപകർ പണിമുടക്കാൻ ഒരുങ്ങുന്നത് ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ പറഞ്ഞു. അതേസമയം വോട്ടെടുപ്പ് എടുത്തത് അധ്യാപകർ ഉടനടി പണിമുടക്കാൻ പോകുന്നു എന്നല്ല അർത്ഥമാക്കുന്നതെന്ന് കൗൺസിൽ വ്യക്തമാക്കി. ഒരു പണിമുടക്ക് നടക്കണമെങ്കിൽ, ആദ്യം ഒരു ഔപചാരിക ബാലറ്റ് ഉണ്ടായിരിക്കണം. ഇതിൽ അധ്യാപകർ ഔദ്യോഗികമായി വ്യാവസായിക നടപടിക്ക് വോട്ട് ചെയ്യണം. ഈ വോട്ടെടുപ്പിൽ മതിയായ അധ്യാപകർ പങ്കെടുക്കുകയും വേണം.
അടുത്ത ആഴ്ച ഹാരോഗേറ്റിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ അടുത്തതായി എന്തുചെയ്യണമെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ (NEU) ചർച്ച ചെയ്യും. നിലവിലെ തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കിൽ വേനൽക്കാലത്ത് ഒരു ഔപചാരിക ബാലറ്റ് നടക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം അവസാനം, അധ്യാപകർ ഉൾപ്പെടെയുള്ള ദശലക്ഷക്കണക്കിന് പൊതുമേഖലാ തൊഴിലാളികൾക്ക് 2.8% ശമ്പള വർദ്ധനവ് സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. ഈ ശമ്പള വർദ്ധനവിന് സർക്കാർ ധനസഹായം നൽകണമെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ (NEU) ആവശ്യപ്പെടുന്നു.
Leave a Reply