ഒരിടവേളയ്ക്കു ശേഷം ലോകത്തിന്‌റെ പല ഭാഗങ്ങളിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. സാര്‍സ് കോവ് 2ന്‌റെ പുതിയ വകഭേദമായ ഫ്‌ളിര്‍ട്ട് ആണ് പുതിയ കോവിഡ് കേസുകള്‍ക്ക് കാരണമായി കരുതുന്നത്.

ഇപ്പോള്‍ സിംഗപ്പൂരില്‍ കോവിഡ് കേസുകളുടെ വര്‍ധനവിന് കാരണമായ കോവിഡ്-19ന്‌റെ രണ്ട് ഉപവിഭാഗങ്ങളായ കെപി.2ന്‌റെ 290 കേസുകളും കെപി.1ന്‌റെ 34 കേസുകളും ഇന്ത്യയില്‍ കണ്ടെത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ രണ്ട് വകഭേദങ്ങളും മറ്റ് ചില വകഭേദങ്ങളും ഒരുമിച്ചതാണ് ഫ്‌ളിര്‍ട്ട് വകഭേദം. ഇവയെല്ലാം ജെഎന്‍1ന്‌റെ ഉപവകഭേദങ്ങളാണെന്നും ആശുപത്രിവാസത്തിലും ഗുരുതരമായ കേസുകളിലും വര്‍ധനവില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

INSACOG ഡേറ്റ അനുസരിച്ച്‌ കെപി.1 വകഭേദം കാരണമുള്ള ഏറ്റവും കൂടുതല്‍ കേസുകള്‍ പശ്ചിമബംഗാളിലാണ്. ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഈ വകഭേദത്തിന്‌റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കെപി.2ന്‌റെ 290 കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും കെപി.2 വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോവിഡിന്‌റേതായി സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങള്‍ പനി, ചുമ, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ്. ക്ഷീണം, ശരീര വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളും ചിലരില്‍ പ്രകടമാകുന്നുണ്ട്. രുചിയും മണവും നഷ്ടമാകുന്നതും പ്രധാനപ്പെട്ട ലക്ഷണമാണ്. തൊണ്ട വേദന, മൂക്കൊലിപ്പ്, മനംപിരട്ടല്‍, ഛര്‍ദി, വയറിളക്കം എന്നിവയും കോവിഡിന്‌റെ ലക്ഷണങ്ങളായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചില വ്യക്തികള്‍ക്ക് ന്യുമോണിയ അല്ലെങ്കില്‍ അക്യൂട്ട് റസ്പിറേറ്ററി ഡിസ്‌ട്രെസ് സിന്‍ഡ്രോം(എആര്‍ഡിഎസ്) ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ട് ഗുരുതരമായ അവസ്ഥയിലേക്കു നീങ്ങുന്ന ലക്ഷണങ്ങള്‍വരെ പ്രത്യക്ഷപ്പെടാം. തൊലിപ്പുറത്ത് ചുണങ്ങ്, കൈവിരലുകളുടെയോ കാല്‍വിരലുകളുടെയോ നിറവ്യത്യാസം എന്നിവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച്‌ രണ്ട് മുതല്‍ 14 ദിവസംവരെ ലക്ഷണങ്ങള്‍ ഉണ്ടായേക്കാം. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികളിലും വൈറസ് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യതയുണ്ട്.

ഇതു കൂടാതെ കോവിഡിന്‌റേതായി അസാധാരണമായ ചില ലക്ഷണങ്ങളും പ്രകടമാകുന്നുണ്ട്. ചുവപ്പ് അല്ലെങ്കില്‍ പര്‍പ്പിള്‍ നിറത്തില്‍ കാല്‍വിരലികളോ കാല്‍പദാമോ മാറുന്നത് കോവിഡിന്‌റെ ലക്ഷണമായി സംശയിക്കണം. മറ്റ് രോഗലക്ഷണങ്ങളില്ലാതെ ചെറുപ്പക്കാരായ കോവിഡ് രോഗികളില്‍ ചര്‍മത്തിലെ നിറംമാറ്റം മാത്രമായി കാണുന്നുണ്ട്.

ന്യൂറോളജിക്കല്‍ ലക്ഷണങ്ങളില്‍ മുതിര്‍ന്നവരില്‍ തലകറക്കം, ആശയക്കുഴപ്പം, വിഭ്രാന്തി എന്നിവ കാണപ്പെടുന്നുണ്ട്. ടെന്‍ഷന്‍ തലവേദനയില്‍ നിന്നും മൈഗ്രേനില്‍ നിന്നുമൊക്കെ വ്യത്യസ്ത രീതിയിലുള്ള തലവേദനയും കോവിഡിന്‌റെ ലക്ഷണമാണ്. കൂടാതെ ബ്രെയിന്‍ ഫോഗ് ഏകാഗ്രതയെയും ഓര്‍മശക്തിയെയും ബാധിക്കുന്നുണ്ട്.

ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളില്ലാത്തവരില്‍ ഓക്കാനം, ഛര്‍ദി, വയറിളക്കം, വയറുവേദന എന്നിവ കാണപ്പെടുന്നുണ്ട്. തേനീച്ചക്കൂടുകളോട് സാമ്യമുള്ള തിണര്‍പ്പ്, ചെറിയ ചുവന്ന പാടുകള്‍ എന്നിവ ചര്‍മസംബന്ധമായ ലക്ഷണങ്ങളില്‍ പെടുന്നു.