പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരെ വിമര്‍ശനം കടുപ്പിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ഗവര്‍ണറുടെ അടുത്തിരിക്കുന്നതുപോലും പാപമാണെന്നും അതിനാല്‍ താന്‍ രാജ്ഭവനില്‍പോകില്ലെന്നും മമത പറഞ്ഞു. വേണമെങ്കില്‍ അദ്ദേഹത്തെ തെരുവില്‍വെച്ച് കാണാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്ഭവന്‍ കരാര്‍ജീവനക്കാരിയുടെ മാനഭംഗപരാതിയുമായി ബന്ധപ്പെട്ട് പോലീസ് ആവശ്യപ്പെട്ട സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണെന്ന് മമത ആരോപിച്ചു. സംഭവം നടന്ന ദിവസത്തെ മുഴുവന്‍ ദൃശ്യങ്ങളും തന്റെ കൈയിലുണ്ടെന്നും കൂടുതല്‍ വീഡിയോയുള്ള ഒരു പെന്‍ഡ്രൈവും തന്റെ കൈയിലുണ്ടെന്നും മമത അവകാശപ്പെട്ടു. ഗവര്‍ണര്‍ സ്ഥാനമൊഴിയണമെന്ന് മമത ആവശ്യപ്പെട്ടു. സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ നിങ്ങളാരാണെന്ന് ഗവര്‍ണറോട് ചോദിച്ച മമത, കൂടുതല്‍ സംഭവങ്ങള്‍ പുറത്തുവരുന്നുണ്ടെന്നും ആരോപിച്ചു.

ദൃശ്യങ്ങള്‍ കൈമാറാന്‍ രാജ്ഭവന്‍ വിസമ്മതിക്കുന്നുവെന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊതുജനങ്ങളെ കാണിക്കാന്‍ ഗവര്‍ണര്‍ ആനന്ദബോസ് തീരുമാനിച്ചത്. മേയ് രണ്ടിന് വൈകീട്ട് 5.30 മുതലുള്ള ഒരു മണിക്കൂര്‍നീണ്ട ദൃശ്യങ്ങളാണ് രാജ്ഭവന്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചത്.