ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ വർഷം അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട ഒട്ടേറെ മരണങ്ങൾ യുകെയിൽ ഉണ്ടാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി . വായു മലിനീകരണം ഒരാളുടെ ആയുസ് 1.8 വർഷം വരെ കുറയ്ക്കുമെന്ന് റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൻ്റെ നേതൃത്വത്തിൽ പുറത്ത് വിട്ട റിപ്പോർട്ട് ചൂണ്ടി കാട്ടി. 2025 – ൽ മാത്രം വിഷവായു ശ്വസിച്ചു കൊണ്ട് യുകെയിൽ ഏകദേശം 30,000 മരണങ്ങൾ സംഭവിക്കുമെന്നാണ് പ്രമുഖ ഡോക്ടർമാർ തയ്യാറാക്കിയ പഠനം പറയുന്നത്.
ഈ വിഷയത്തിൽ പുറത്തു വന്നിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വായു മലിനീകരണം ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി അംഗീകരിക്കാൻ ഡോക്ടർമാർ സർക്കാരിനോട് ആവശ്യപ്പെട്ടു. യുകെയിലെ ജനസംഖ്യയുടെ 99% പേരും വിഷവായു ശ്വസിക്കുന്നുണ്ടെന്ന് റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് (ആർസിപി) ആണ് മുന്നറിയിപ്പ് നൽകിയത് . ക്യാൻസറും പുകവലിയും ഉൾപ്പെടെ ലോകമെങ്ങുമുള്ള ആളുകളെ കൊല്ലുന്ന കാരണത്തിന്റെ തൊട്ടു പിന്നാലെയാണ് അന്തരീക്ഷ മലിനീകരണമെന്നാണ് പുറത്തുവന്ന റിപ്പോർട്ടിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക ഭീഷണിയായി വായു മലിനീകരണം തുടരുന്നതായും ജീവിതകാലം മുഴുവൻ അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നുവെന്നും ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ സർ ക്രിസ് വിറ്റി പറഞ്ഞു. വായു മലിനീകരണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയ്ക്കായി പ്രതിവർഷം 27 ബില്യൺ പൗണ്ട് സർക്കാർ ചിലവഴിക്കുന്നു എന്നാണ് ഏകദേശ കണക്കുകൾ കാണിക്കുന്നത്. വായു മലിനീകരണത്തെ ഇനി ഒരു പാരിസ്ഥിതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്നും ഇത് ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയാണ് എന്നും ആർസിപിയുടെ പ്രസിഡന്റ് ഡോ. മുംതാസ് പട്ടേൽ പറഞ്ഞു.
Leave a Reply