ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്യാസ് ചോർച്ചകൾ പരിഹരിക്കുന്നതിന് താമസം വരുത്തിയ മൂന്ന് കമ്പനികൾക്ക് ബ്രിട്ടനിലെ എനർജി വാച്ച് ഡോഗ് പിഴ ചുമത്തി. ഗുരുതരമായ അപകടം ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി മൂന്ന് കമ്പനികൾക്ക് 8 മില്യൺ പൗണ്ട് ആണ് പിഴ ചുമത്തിയത്. 2022 നും 2023 നും ഇടയിൽ മൂന്നു കമ്പനികളും ഇത്തരം പരാതികൾ പരിഹരിക്കുന്നതിന് ഗുരുതരമായ വീഴ്ച വരുത്തിയതായാണ് റെഗുലേറ്റർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.


കേഡന്റ് ഗ്യാസ്, സ്കോട്ട്ലൻഡ് ഗ്യാസ് നെറ്റ്‌വർക്ക്സ് (എസ്‌ജിഎൻ സ്കോട്ട്ലൻഡ്), സതേൺ ഗ്യാസ് നെറ്റ്‌വർക്ക്സ് (എസ്‌ജിഎൻ സതേൺ) എന്നീ മൂന്ന് സ്ഥാപനങ്ങൾ പിഴ അടയ്ക്കാൻ സമ്മതിച്ചതായി ഓഫ്‌ജെം പറഞ്ഞു. 97 ശതമാനം കേസുകളിലും ഒന്നു മുതൽ രണ്ട് മണിക്കൂറിനുള്ളിൽ വാതകചോർച്ച പരിഹരിക്കുന്നതിൽ ഈ കമ്പനികൾ വീഴ്ചവരുത്തിയതായാണ് കണ്ടെത്തിയത് . കമ്പനിയുടെ നടപടികൾ പൊതുജനങ്ങൾക്ക് ഗുരുതരമായ അപകടസാധ്യതയ്ക്ക് കാരണമായതായി ഓഫ് ജെം പറഞ്ഞു. ഗ്യാസ് ചോർച്ചയെ കുറിച്ച് വേഗത്തിൽ അന്വേഷിച്ചില്ലെങ്കിൽ വീടുകൾക്കും ബിസിനസുകൾക്കും ഉണ്ടാകാവുന്ന അപകടസാധ്യത വളരെ വലുതാണെന്നും അതിനാൽ തന്നെ ഈ കമ്പനികൾ പ്രശ്നത്തിന്റെ ഗൗരവം ഏറ്റെടുത്തിട്ടുണ്ടെന്നും ഓഫ്‌ ജെമിന്റെ മാർക്കറ്റ് ഓവർസിറ്റി ആൻഡ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ കാതറിൻ സ്കോട്ട് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത്തരം സംഭവങ്ങൾ വീണ്ടും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മൂന്ന് കമ്പനികളും അവരുടെ സംവിധാനങ്ങളും നടപടിക്രമങ്ങളും മെച്ചപ്പെടുത്തണമെന്ന് കാതറിൻ സ്കോട് പറഞ്ഞു. നിയമങ്ങൾ പാലിക്കുന്നത് ഗൗരവമായി കാണണമെന്നും കമ്പനികൾ അവരുടെ ബാധ്യതകൾ നിറവേറ്റുവാൻ പരാജയപ്പെടുകയാണെങ്കിൽ വീണ്ടൂം നടപടിയെടുക്കാൻ മടിക്കില്ലെന്നും അവർ കൂട്ടി ചേർത്തു.