ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് ലണ്ടനിൽ 75 വയസ്സുകാരൻ മരിച്ച സംഭവത്തിൽ കൗമാരക്കാരായ മൂന്ന് പെൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച അർദ്ധരാത്രിയോടെ ആണ് സെവൻ സിസ്റ്റേഴ്‌സ് റോഡിലേയ്ക്ക് അടിയന്തിര ആംബുലൻസ് സേവനങ്ങൾക്കായി സന്ദേശം എത്തിയത്. 75 വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരിക്കുകയായിരുന്നു. ഇതേ തുടർന്ന് ആണ് പോലീസ് കൊലപാതകത്തിനുള്ള അന്വേഷണം ആരംഭിച്ചത്.
വൃദ്ധനെ ഗുരുതരമായി ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് മൂന്ന് പെൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തത്. 14 ,16 ,17 എന്നി വയസ്സുകളിൽ ഉള്ളവരാണ് അറസ്റ്റിലായ പെൺകുട്ടികൾ. പെൺകുട്ടികൾ ഇപ്പോഴും കസ്റ്റഡിയിൽ ആണെന്നാണ് പോലീസ് പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മരിച്ചയാൾ ബൊളീവിയൻ പൗരനാണെന്ന് കരുതുന്നു, ഔപചാരിക തിരിച്ചറിയലും പോസ്റ്റ്‌മോർട്ടം പരിശോധനയും നടന്നതായാണ് പുറത്തു വരുന്നവരെ സൂചിപ്പിക്കുന്നത്.
മൂന്ന് പേർ കസ്റ്റഡിയിൽ ആണെന്നും എന്താണ് സംഭവിച്ചത് എന്ന് അറിയാൻ മെറ്റ് പോലീസിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്പെഷലിസ്റ്റ് ഉദ്യോഗസ്ഥർ പ്രവർത്തിച്ച് വരികയാണെന്നും കൊലപാതക അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ പോൾ വാലർ പറഞ്ഞു. സാധ്യമായ എല്ലാ അന്വേഷണങ്ങളും നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഫോറൻസിക് പരിശോധനകളുടെ ഫലവും ലഭ്യമായ സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. ഇതിനകം സംഭവത്തെ കുറിച്ച് തെളിവ് നൽകിയ പൊതുജനങ്ങളോട് നന്ദിയുണ്ടെന്നും ക്രൂരകൃത്യത്തിന് ദൃക്സാക്ഷികളായിട്ടും അവർക്ക് അറിയാവുന്ന കാര്യങ്ങൾ പങ്കുവെക്കാത്തവർ മുന്നോട്ടു വരണമെന്നും പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
Leave a Reply