സ്റ്റഫോര്‍ഡ്: അവധി ദിവസം ഭാര്യയോടൊന്നിച്ച് ഷോപ്പിംഗിന് പോയ പോലീസ് കമ്മ്യൂണിറ്റി സപ്പോര്‍ട്ട്  ഓഫീസര്‍ കണ്ടത് തനിയെ നടന്ന്‍ പോകുന്ന മൂന്ന്‍ വയസ്സുകാരിയെ. താന്‍ അവധിയിലാണെങ്കിലും കര്‍ത്തവ്യ ബോധം മൂലം അദ്ദേഹം ആ കുട്ടിയെ സമീപിച്ച് കാര്യം അന്വേഷിച്ചപ്പോള്‍  “തനിക്ക് അമ്മയെ എഴുന്നേല്‍പ്പിക്കാന്‍ കഴിഞ്ഞില്ലയെന്നും, താന്‍ നഴ്സറിയിലേക്ക് പോവുകയാണെന്നും” ആയിരുന്നു കുട്ടിയുടെ മറുപടി. സംശയം തോന്നിയ അദ്ദേഹം കുട്ടിയോടൊപ്പം വീട്ടിലെത്തിയപ്പോള്‍ ആണ് ഞെട്ടിക്കുന്ന വിവരം മനസ്സിലാക്കിയത്. കുട്ടിയുടെ അമ്മ മരിച്ചു കിടക്കുകയായിരുന്നു.
വെസ്റ്റ്‌ മിഡ്ലാന്‍ഡ്സിലെ ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലാണ് ദുഖകരമായ ഈ സംഭവം നടന്നത്. നിക്കോള റാഷ്ടന്‍ എന്ന മുപ്പതുകാരിയാണ് തന്‍റെ പൊന്നു മകളെ തനിച്ചാക്കി ഈ ലോകത്ത് നിന്നും പോയത്. എന്നാല്‍ അമ്മ മരിച്ചതറിയാതെ ആണ് മൂന്ന് വയസ്സുകാരിയായ മകള്‍ തനിയെ നഴ്സറിയിലേക്ക് പോയതും പോലീസ് കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഓഫീസറുടെ ശ്രദ്ധയില്‍ പെട്ടതും.

തുടര്‍ന്ന്‍ ആംബുലന്‍സ് വരുത്തിയ ഇദ്ദേഹം കുട്ടിയുടെ ബന്ധുക്കള്‍ വരുന്നത് വരെ കുട്ടിയോടൊപ്പം നില്‍ക്കുകയും ചെയ്തു. സ്വാഭാവിക കാരണങ്ങളാല്‍ ആയിരുന്നു നിക്കോളയുടെ മരണം എന്നും സംശയാസ്പദമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നും പോലീസ് അറിയിച്ചു. ഡ്യൂട്ടിയില്‍ അല്ലാതിരുന്നിട്ട് കൂടി തന്‍റെ ഉത്തരവാദിത്വം നിര്‍വഹിച്ച പോലീസ്  കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഓഫീസറെ സ്റ്റഫോര്‍ഡ്ഷയര്‍ പോലീസ് ചീഫ് ഇന്‍സ്പെക്ടര്‍ സ്റ്റീവ് മാസ്ക്രെ അഭിനന്ദിച്ചു.