ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഏറ്റവും പഴക്കം ചെന്ന സർവകലാശാലയാണ് സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റി.
1413-ൽ സ്ഥാപിതമായ യൂണിവേഴ്സിറ്റി ഫൈഫിലെ സെന്റ് ആൻഡ്രൂസ് പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിനും സമ്പന്നമായ ചരിത്രത്തിനും പ്രശസ്തമായ സെന്റ് ആൻഡ്രൂസ് കല, ശാസ്ത്രം, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവയോട് ബന്ധപ്പെട്ട കോഴ്സുകൾക്ക് പ്രശസ്തമാണ്. ലോകമെമ്പാടുമുള്ള നിരവധി വിദ്യാർത്ഥികൾ ആണ് ഇവിടെ പഠിക്കാൻ വരുന്നത് . വില്യം രാജകുമാരൻ ഇവിടെ ആണ് പഠിച്ചത് .
വേറിട്ട ഒരു കണ്ടുപിടിത്തത്തിന്റെ പേരിലാണ് ഇപ്പോൾ സെൻറ് ആൻഡ്രൂസ് സർവകലാശാല വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. മനുഷ്യർക്ക് ശരീരത്തിന് ഹാനികരമായ വസ്തുക്കൾ അടങ്ങിയ പുസ്തകങ്ങൾ വേഗത്തിൽ തിരിച്ചറിയുന്നതിനുള്ള പുതിയ ഒരു ഉപകരണം സർവകലാശാല വികസിപ്പിച്ചെടുത്തു. പുസ്തക കവറുകൾക്ക് വ്യക്തമായ മരതക പച്ച നിറം ലഭിക്കാൻ പ്രസാധകർ ചെമ്പിൽ ആർസെനിക് കലർത്തി ഉപയോഗിച്ചിരുന്നു. പൊതുജനങ്ങൾക്കുള്ള അപകടസാധ്യത കുറവാണ് എങ്കിലും ആർസെനിക് അടങ്ങിയ പുസ്തകങ്ങൾ പതിവായി കൈകാര്യം ചെയ്യുന്നത് കണ്ണുകൾ, മൂക്ക്, തൊണ്ട ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾക്കും കൂടുതൽ ഗുരുതരമായ പാർശ്വഫലങ്ങൾക്കും കാരണമാകും.
സമീപകാലങ്ങളിൽ മിക്ക ലൈബ്രറികളിലും ഇത്തരം പുസ്തകങ്ങൾ വിതരണം ചെയ്യുന്നത് നിർത്തി വെച്ചിരുന്നു. ഇത്തരത്തിൽ ഉള്ള എല്ലാ പുസ്തകങ്ങളും മാറ്റിവയ്ക്കുകയാണ് മിക്ക ലൈബ്രറികളും ചെയ്യുന്നത്. യഥാർത്ഥത്തിൽ പ്രശ്നമുണ്ടോ എന്ന് അറിയുന്നതിനുള്ള പരിശോധന വളരെ ചിലവേറിയതാണ് എന്നതാണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ബീലെഫെൽഡ് സർവകലാശാലയും മറ്റ് നിരവധി ജർമ്മൻ സർവകലാശാലകളും കഴിഞ്ഞ വർഷം ഒരു മുൻകരുതൽ നടപടിയായി 60,000 പുസ്തകങ്ങൾ മാറ്റിവെച്ചു. എന്നാൽ സെൻറ് ആൻഡ്രൂസ് സർവകലാശാല വികസിപ്പിച്ച പുതിയ ഉപകരണം വിഷത്തിന്റെ അംശം വേഗത്തിലും ചിലവു കുറഞ്ഞ രീതിയിലും കണ്ടെത്താൻ കഴിയും. സർവകലാശാലയുടെ ജ്യോതിശാസ്ത്ര, ഭൗതികശാസ്ത്ര സ്കൂളിലെ രണ്ട് ശാസ്ത്രജ്ഞരായ ഗ്രഹാം ബ്രൂസും മോർഗൻ ഫാച്ചിനും ആണ് ഉപകരണം വികസിപ്പിച്ചെടുക്കുന്നതിന് നേതൃത്വം നൽകിയത്.
Leave a Reply