ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയും യുഎസും തമ്മിലുള്ള വ്യാപാരം വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന കരാറിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. കഴിഞ്ഞമാസം ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാറിൽ ഒപ്പു വെച്ചിരുന്നു. നിലവിലെ കരാറിൽ ഉള്ള താരിഫ് നയങ്ങളിൽ ചില സുപ്രധാന മാറ്റങ്ങൾക്കാണ് ഡൊണാൾഡ് ട്രംപ് പച്ച കൊടി കാണിച്ചിരിക്കുന്നത്.
പുതിയ നയ മാറ്റത്തിന്റെ ഭാഗമായി യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന യുകെ കാറുകളുടെ താരിഫ് കുറയ്ക്കുകയും ചെയ്യും. ട്രംപ് അധികാരത്തിൽ എത്തിയതിനു ശേഷം നടപ്പിൽ വരുത്തിയ താരിഫുകളുടെ ആഘാതത്തിൽ നിന്ന് ബ്രിട്ടീഷ് ബിസിനസുകളെ സംരക്ഷിക്കുന്നതിനായി പുതിയ കരാർ ഉപകാരപ്പെടും എന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ആഴ്ചകൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് പുതിയ മാറ്റങ്ങൾ നിലവിൽ വന്നത്.
എന്നാൽ പുതിയ കരാറിൽ കാറുകൾ ഉൾപ്പെടെയുള്ള യുകെ ഉത്പന്നങ്ങൾക്ക് 10 ശതമാനം ലെവി ഉൾപ്പെടുന്നുണ്ട്. കാനഡയിൽ നടന്ന ജി7 ഉച്ചകോടിയിൽ സംസാരിച്ച പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഈ നീക്കത്തെ ഇരു രാജ്യങ്ങൾക്കും വളരെ പ്രധാനപ്പെട്ട ദിവസം എന്ന് വിശേഷിപ്പിച്ചു. തിങ്കളാഴ്ച ട്രംപ് ഒപ്പുവച്ച ഉത്തരവിൽ, മെയ് മാസത്തിൽ വിവരിച്ച നിബന്ധനകൾ പ്രകാരം ഈ വർഷം ആദ്യം എല്ലാ കാർ ഇറക്കുമതികൾക്കും ചുമത്തിയ 25% ഇറക്കുമതി നികുതിക്ക് പകരം 10% താരിഫിൽ 100,000 കാറുകൾ വരെ അനുവദിക്കുമെന്ന് യുഎസ് പറഞ്ഞു. സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കായി യുഎസ് സമാനമായ ഒരു സംവിധാനം സ്ഥാപിക്കുമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നെങ്കിലും അത് എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്റ്റീൽ, അലുമിനിയം എന്നിവയുടെ യുകെ ഇറക്കുമതിക്കുള്ള യുഎസ് നികുതി നിലവിൽ 25% ആണ്. അധികം താമസിയാതെ ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്തും എന്നാണ് പ്രസ്തുത വിഷയത്തോട് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്.
Leave a Reply