ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസിൽ ഒളിപ്പിച്ച മൊബൈൽ ഫോണുമായി ബന്ധപ്പെട്ട് രണ്ട് പേർ പൊലീസിന്റെ പിടിയിലായി. സെപ്റ്റംബറിൽ നടന്ന പ്രധാനമന്ത്രിയുടെ ചോദ്യോത്തര സമയത്ത് അശ്ലീല ശബ്ദങ്ങൾ കേൾപ്പിച്ച് സമ്മേളനം തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഫോൺ ഒളിപ്പിച്ചുവെന്നാണ് ഇവരെ കുറിച്ച് പോലീസ് പറയുന്നത് . മുൻനിര ബെഞ്ചിന് സമീപം നടത്തിയ പതിവ് പരിശോധനയിലാണ് ഫോൺ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയും സെപ്റ്റംബർ 5-ന് മുപ്പത് വയസ്സുള്ള ഒരാളെയും സെപ്റ്റംബർ 30-ന് അറുപത് വയസ്സുള്ള മറ്റൊരാളെയും പൊതുസ്ഥലത്ത് അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു. സംഭവം സുരക്ഷാ വീഴ്ചയെന്ന നിലയിൽ പാർലമെന്റ് വളരെ ഗൗരവത്തോടെ കാണുകയാണ്.

ഫോൺ കണ്ടെത്തിയതിനെ തുടർന്ന് കോമൺസിലും ലോഡ്സ് ചാമ്പറിലും സുരക്ഷ ശക്തമാക്കി. ഓഡിയോ, ഗൈഡഡ് ടൂറുകൾ റദ്ദാക്കി സന്ദർശക പ്രവേശനം കുറച്ചു. സംഭവസമയത്ത് വേതനവും അവധിയും സംബന്ധിച്ച പ്രശ്നങ്ങൾ ഉയർത്തി പാർലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ സമരത്തിലായിരുന്നു. സമരം നടന്നതിനാൽ പാർലമെന്റിലേക്കുള്ള പൊതുജന പ്രവേശനം നിരോധിച്ചിരുന്നു.











Leave a Reply