ന്യൂസ് ഡെസ്ക്, മലയാളം യുകെ
പാരിസ്: ഫ്രഞ്ച് ആൽപ്സ് മലനിരകളുടെ സമീപമുള്ള മാൻഷെറ്റ് താഴ് വരയിൽ വെള്ളിയാഴ്ച ഉണ്ടായ മഞ്ഞിടിച്ചിലിൽ രണ്ട് ബ്രിട്ടീഷ് പൗരന്മാരും ഒരു ഫ്രഞ്ച് സ്വദേശിയും മരിച്ചു. അഞ്ച് പേരടങ്ങുന്ന സംഘത്തിൽ ഇൻസ്ട്രക്ടറോടൊപ്പം സ്കീയിംഗ് നടത്തിയിരുന്ന രണ്ട് ബ്രിട്ടീഷുകാരാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. അതേസമയം, 11.30ഓടെ (പ്രാദേശിക സമയം) സ്കീയിംഗ് ചെയ്തിരുന്ന ഫ്രഞ്ച് പൗരനും മഞ്ഞിടിച്ചിലിൽ പെട്ട് മരിച്ചു. മറ്റൊരു ബ്രിട്ടീഷുകാരന് ചെറിയ പരിക്കേറ്റതായി അധികൃതർ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് ആൽബർവില്ലെ പബ്ലിക് പ്രോസിക്യൂട്ടർ ബെനോയിറ്റ് ബാഷ്ലെറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇൻസ്ട്രക്ടർ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടതായും ലഹരി ഉപയോഗത്തെ കുറിച്ച് നടത്തിയ പരിശോധനയിൽ നെഗറ്റീവായതുമാണ് റിപ്പോർട്ട്. ഫ്രഞ്ച് മലനിരകളിൽ രക്ഷാപ്രവർത്തനം നടത്തുന്ന സി.ആർ.എസ് ആൽപ്സ് പോലീസ് അന്വേഷണത്തിന് നേതൃത്വം നൽകും. മരിച്ച രണ്ട് ബ്രിട്ടീഷുകാരുടെ കുടുംബങ്ങൾക്ക് കോൺസുലർ സഹായം നൽകാൻ തയ്യാറാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് അറിയിച്ചു.

ഈ ശൈത്യകാലത്ത് ആൽപ്സ് മേഖലയിൽ ആവർത്തിച്ച് മഞ്ഞിടിച്ചിലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമീപത്തുള്ള റിസോർട്ടിൽ കഴിഞ്ഞ മാസം ഒരാൾ മരിച്ചിരുന്നു . സാവോയ് മേഖലയിൽ വ്യാഴാഴ്ച ദേശീയ കാലാവസ്ഥാ സേവനം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും വെള്ളിയാഴ്ച അത് പിൻവലിച്ചു. എങ്കിലും മുന്നറിയിപ്പ് തുടരുകയാണ്. ഫ്രാൻസിലൂടെ കടന്നുപോയ ‘സ്റ്റോം നിൽസ്’ 60 മുതൽ 100 സെന്റിമീറ്റർ വരെ മഞ്ഞ് പെയ്തതിന് കാരണമായതും അപകടസാധ്യത വർധിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.











Leave a Reply