ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ, ഇസ്രായേലിലേക്കും അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലേക്കുമുള്ള എല്ലാ യാത്രകളും ഒഴിവാക്കാൻ ആവശ്യപ്പെട്ട് യുകെ സർക്കാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള സമീപകാല മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് സർക്കാരിൻെറ ഈ തീരുമാനം. സംഘർഷം കനത്ത സാഹചര്യത്തിൽ ഇസ്രായേലിന്റെ വ്യോമാതിർത്തി ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ ഇനിയും മോശമായേക്കാമെന്ന് യുകെ വിദേശകാര്യ ഓഫീസ് മുന്നറിയിപ്പ് നൽകുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെ ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെൻ്റ് ഓഫീസ് (FCDO) വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും പ്രാദേശിക സംഘർഷ സാധ്യതയും കണക്കിലെടുത്ത് ഇസ്രായേൽ, അധിനിവേശ പലസ്തീൻ പ്രദേശങ്ങൾ, ഇറാൻ, ഈജിപ്തിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേയ്ക്കുള്ള എല്ലാ യാത്രകൾക്കെതിരെയും മുന്നറിയിപ്പ് നൽകി. ഈ പ്രദേശങ്ങളിലുള്ള ബ്രിട്ടീഷ് പൗരന്മാരോട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും FCDO അലേർട്ടുകൾ വഴി വിവരങ്ങൾ ശേഖരിക്കാനും FCDO പറയുന്നു.

ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷ ഒരു മുൻ‌ഗണനയായി തുടരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ജൂൺ 12-ന് ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങളിൽ ഇസ്രായേൽ നടത്തിയ സൈനിക ആക്രമണത്തെയും ഇറാന്റെ പ്രതികാര വ്യോമാക്രമണങ്ങളെയും തുടർന്നാണ് സർക്കാർ ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് എതിരെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ ഈ രാജ്യങ്ങളിൽ കുടുങ്ങി പോയ ബ്രിട്ടീഷ് പൗരന്മാരും ഉണ്ട്. വർദ്ധിച്ചുവരുന്ന സംഘർഷത്തിന് മുൻകരുതലായി യുകെ മിഡിൽ ഈസ്റ്റിലേയ്ക്ക് കൂടുതൽ ആർ‌എ‌എഫ് ജെറ്റുകൾ വിന്യസിച്ചിട്ടുണ്ട്.