ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലക്ഷക്കണക്കിന് ആളുകൾ ഈ സമയം വരെയും ഇ വിസകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന വാർത്തകൾ പുറത്തുവന്നു. ഇത് ഗുരുതരമായ പ്രശ്നങ്ങൾ ആണ് കുടിയേറ്റക്കാർക്ക് സൃഷ്ടിക്കുന്നത്. ഇ വിസയ്ക്കായി രജിസ്റ്റർ ചെയ്യാത്തതു മൂലം അന്തിമ സമയപരിധിക്ക് ദിവസങ്ങൾക്ക് മുമ്പ് അവരുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് തെളിയിക്കാൻ മറ്റ് രേഖകൾ ഇല്ലെന്ന സ്ഥിതിവിശേഷമാണ് ഇത്തരക്കാർക്ക് ഉണ്ടാകാൻ പോകുന്നത് .
ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ കടലാസ് തിരിച്ചറിയൽ രേഖകൾ മാറ്റി ഓൺലൈൻ വിവരങ്ങൾ ആക്കി മാറ്റുന്ന പ്രക്രിയ ഹോം ഓഫീസ് ആരംഭിച്ചിരുന്നു. തിരിച്ചറിൽ രേഖകളായും വീട് വാടകയ്ക്ക് എടുക്കാനും ഉൾപ്പെടെയുള്ള വിവിധ കാര്യങ്ങൾക്കായി ഇനിമുതൽ ഓൺലൈൻ തിരിച്ചറിയൽ രേഖകളാണ് ഉപയോഗിക്കേണ്ടത്. ഹോം ഓഫീസ് ഡാറ്റ അനുസരിച്ച് 2024 അവസാനത്തോടെ അവ ആവശ്യമുള്ള ഏകദേശം 4 ദശലക്ഷം പേരിൽ 3.2 ദശലക്ഷം ആളുകൾ ഇവിസകൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളൂ.
ഇതിനിടെ ഹോം ഓഫീസിൽ തിരിച്ചറിയൽ രേഖകൾ ലഭിക്കാനുള്ള ഓൺലൈൻ സംവിധാനത്തെ കുറിച്ച് വ്യാപകമായ പരാതികളും ഉയർന്നു വരുന്നുണ്ട്. പല സമയവും വെബ്സൈറ്റ് ലഭിക്കാറില്ലെന്നതാണ് പ്രധാനമായും ഉയർന്നു വരുന്ന പരാതി. ഏതെങ്കിലും രീതിയിൽ ഓൺലൈൻ സംവിധാനം പരാജയപ്പെടുന്ന അവസരത്തിൽ ഉപയോഗപ്പെടുത്താൻ ഉചിതമായ മറ്റൊരു സംവിധാനം വേണമെന്ന് വാദിക്കുന്ന കേസ് ഹൈക്കോടതിയിൽ നില നിൽക്കുന്നുണ്ട്. ഇ വിസകളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ദിനംപ്രതി ഉയർന്ന് വരുന്നത്. വിദേശ വിമാനത്താവളങ്ങളിലെ ജീവനക്കാർ ഇവിസകൾ സ്വീകരിക്കാത്തതിനാലോ അവ ഓൺലൈനിൽ ലഭ്യമല്ലാത്തതിനാലോ പല ആളുകൾക്കും യുകെയിലേക്കുള്ള റിട്ടേൺ ഫ്ലൈറ്റുകളിൽ കയറാൻ കാലതാമസം നേരിട്ടിട്ടുണ്ട്.
കൂടുതൽ ആളുകളെ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിനായി ഹോം ഓഫീസ് ഇതിനകം രണ്ടുതവണ സമയപരിധി നീട്ടിയിട്ടുണ്ട്. ആദ്യം 2024 ഡിസംബർ 31 മുതൽ 2025 മാർച്ച് 31 വരെയും പിന്നീട് ജൂൺ 1 വരെയും ആണ് സമയപരിധി നീട്ടിയത്.
Leave a Reply