ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ ഇറാനിൽ നിന്ന് ഭീഷണി നേരിടുന്നുവെന്ന് പാർലമെന്റിന്റെ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി കമ്മിറ്റി പ്രസിദ്ധീകരിച്ച വിശദമായ റിപ്പോർട്ടിൽ പറയുന്നു. ചാരവൃത്തി, സൈബർ ആക്രമണങ്ങൾ ആണവായുധ പദ്ധതി തുടങ്ങിയവ ഉൾക്കൊള്ളുന്ന ഒരു അന്വേഷണത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഉയർന്ന് വരുന്ന ഈ ഭീഷണിയെ നേരിടാൻ സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
2023 ഓഗസ്റ്റ് വരെയുള്ള തെളിവുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. യുകെ പൗരന്മാർക്ക് ഇറാൻ വളർന്ന് വരുന്ന ഒരു ഭീഷണിയാണെന്ന് കമ്മിറ്റി ചെയർമാനായ ലോർഡ് ബീമിഷ് പറയുന്നു. ഇറാന്റെ ഇന്റലിജൻസ് സേവനങ്ങൾക്ക് നല്ല ധനസഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇറാന്റെ ആണവ പ്രവർത്തനങ്ങൾക്ക് നേരെയുള്ള ബ്രിട്ടീഷ് സർക്കാരിൻെറ സങ്കുചിത മനോഭാവത്തെയും റിപ്പോർട്ടിൽ വിമർശിക്കുന്നു.
2022 മുതൽ, യുകെയിൽ ഇറാനിയൻ ഭരണകൂടത്തെ എതിർക്കുന്നവർക്കെതിരെയുള്ള ശാരീരിക ഭീഷണികളിൽ ഗണ്യമായ വർദ്ധനവ് കമ്മിറ്റി കണ്ടെത്തി. ബ്രിട്ടീഷ് പൗരന്മാരെയോ യുകെയിൽ താമസിക്കുന്ന വ്യക്തികളെയോ ലക്ഷ്യമിട്ട് കുറഞ്ഞത് 15 കൊലപാതക ശ്രമങ്ങളോ തട്ടിക്കൊണ്ടുപോകലോ നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇറാൻ ഇന്റർനാഷണൽ, ബിബിസി പേർഷ്യൻ, മനോട്ടോ ടിവി തുടങ്ങിയ യുകെ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനങ്ങളും ഇറാൻ ആക്രമിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇറാനിലെ ബിബിസി പേർഷ്യൻ മാധ്യമപ്രവർത്തകരുടെ കുടുംബാംഗങ്ങൾ നേരിടുന്ന പീഡനത്തെ കുറിച്ചും റിപ്പോർട്ട് വിശദീകരിക്കുന്നു. ഇവരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കാറുണ്ട്, ഇതിന് പുറമേ യുകെയിലെ ബന്ധുക്കളുടെ ജോലി കാരണം ഭീഷണികളും ഇവർ നേരിടുന്നു.
Leave a Reply