ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- തെക്കൻ ഇംഗ്ലണ്ടിലെ ഫ്രൂട്ട് ഫാമുകളിൽ പഴങ്ങൾ പറിക്കുന്ന ജോലിചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾ തങ്ങൾ അടിമകളെ പോലെയാണ് ഇവിടെ ആയിരിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. തങ്ങൾ മനുഷ്യരെന്ന പരിഗണന പോലും ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികൾ ഒരാളായ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വനിത സിബിൽ മസെസാൻ ഹൗസ് ഓഫ് ലോർഡ്‌സ് കമ്മിറ്റിയോട് പറഞ്ഞു. ജയിലുകളിലെ പോലെ പേര് ഉപയോഗിച്ചല്ല, മറിച്ച് നമ്പറുകൾ ഉപയോഗിച്ചാണ് തങ്ങളെ അഭിസംബോധന ചെയ്യുന്നതെന്നും, അതോടൊപ്പം തന്നെ ഒരു ദിവസം 18 മണിക്കൂറോളം ജോലി ചെയ്യുവാൻ തങ്ങൾ നിർബന്ധിതരാകുന്നുണ്ടെന്നും, അതിനുശേഷം തങ്ങൾ പാർക്കുന്നത് വളരെയധികം ഇടുങ്ങിയ സ്ഥലങ്ങളിൽ ആണെന്നും അവർ വ്യക്തമാക്കി. മേലധികാരികളോട് പരാതിപ്പെട്ടാൽ തങ്ങളെ നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ ലോഡ്സ് ഹോർട്ടികൾച്ചറൽ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് ഫാമുകളിൽ കുടിയേറ്റ തൊഴിലാളികളോടുള്ള സമീപനത്തെ പറ്റിയുള്ള വ്യക്തമായ അന്വേഷണത്തിലാണ് കമ്മിറ്റി. വളരെ വേഗത്തിലും, കൃത്യമായ ഗുണനിലവാരത്തിലും തങ്ങൾ ജോലി പൂർത്തീകരിച്ചില്ലെങ്കിൽ തങ്ങളുടെ വിസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചയയ്ക്കും എന്ന ഭീഷണിയാണ് തങ്ങൾക്ക് നേരെ ഉന്നയിക്കുന്നതെന്ന് ഖസാക്കിസ്ഥാനിൽ നിന്നുള്ള മറ്റൊരു തൊഴിലാളിയായ ആന്ദ്രേ ഒഖ്രിമെൻകോ വ്യക്തമാക്കി. തികച്ചും മോശമായ സാഹചര്യങ്ങളിലാണ് തങ്ങൾ ജീവിക്കുന്നതെന്നും, അതോടൊപ്പം തന്നെ തങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഒരു പരസ്യത്തിലൂടെ അദ്ദേഹത്തിന്റെ രാജ്യത്ത് തന്നെയുള്ള ഒരു ഏജന്റ് വഴിയാണ് ഇവിടെ എത്തിപ്പെട്ടതെന്നും, ഫ്ലൈറ്റ് ടിക്കറ്റ് വിസ ചെലവുകളുമെല്ലാം താൻ തന്നെയാണ് വഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങൾ ആരും തന്നെ പഞ്ച നക്ഷത്ര ഹോട്ടലുകളിലെ സൗകര്യങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും, മറിച്ച് തികച്ചും മാന്യമായ ജീവിത സാഹചര്യങ്ങൾ മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നത് എന്നാണ് തൊഴിലാളികൾ വ്യക്തമാക്കിയിരിക്കുന്നത്. യുകെയിൽ വരുന്നതിനുള്ള ചെലവുകൾ വഹിക്കാനായി പലരും വായ്പയെടുത്തിട്ടുണ്ടെന്നും, അതോടൊപ്പം തന്നെ താമസത്തിനായി ആഴ്ചയിൽ 80 പൗണ്ട് വരെ വാടക നൽകേണ്ടിവരുമെന്നും, ഇതു മൂലം ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ അവർ സംസാരിക്കാൻ മടിക്കുന്നതായും കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥകളെക്കുറിച്ച് ലേഖനം എഴുതിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ പത്രപ്രവർത്തകനായ എമിലിയാനോ മെല്ലിനോ വ്യക്തമാക്കി. നിലവിൽ കുടിയേറ്റ തൊഴിലാളികൾ ചെയ്യുന്ന ബ്രിട്ടീഷ് ഫാമുകളിലെ 50,000 ത്തോളം സീസണൽ ജോലികൾ നികത്താൻ ബ്രിട്ടീഷ് തൊഴിലാളികളെ പരിശീലിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ഔദ്യോഗിക നയം. സ്‌കീം ഓപ്പറേറ്റർമാർ” എന്നറിയപ്പെടുന്ന വളരെ കുറച്ച് റിക്രൂട്ട്‌മെന്റ് കമ്പനികൾക്ക് മാത്രമാണ് സീസണൽ വർക്കർ വിസകൾ ക്രമീകരിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി സർക്കാർ വ്യക്തമായ ഇടപെടലുകൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.