ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വിണ്ടനിൽ മരണമടഞ്ഞ ഐറിന്(11 ) മാർച്ച് 12-ാം തീയതി ബുധനാഴ്ച യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകും. അന്നേദിവസം രാവിലെ 10 . 30 ന് ഹോളി ഫാമിലി പള്ളിയിൽ ആണ് വിൽ ഷെയർ മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. ബ്രിസ്റ്റോൾ സെന്റ് ജോർജ് ക്നാനായ മിഷനിലെ ഫാ. അജൂബ് അബ്രഹാം വിശുദ്ധ കുർബാനയ്ക്കും പൊതുദർശന ശുശ്രൂഷകൾക്കും മുഖ്യ കാർമികത്വം വഹിക്കും. സംസ്കാരം പിന്നീട് കേരളത്തിൽ നടത്തും.
സ്വിണ്ടനിൽ ടവർ സെന്ററിൽ താമസിക്കുന്ന തോമസിന്റെയും സ്മിതാ തോമസിന്റെയും മകൾ ഐറിൻ സ്മിത തോമസ് ഈ മാസം നാലാം തീയതിയാണ് വിട പറഞ്ഞത്. ഐറിൻ രണ്ട് വർഷത്തിലേറെയായി പിഒഎൽജി മൈറ്റോകോൺഡ്രിയൽ ഡിസോർഡർ എന്ന അപൂർവ രോഗത്തിന്റെ ചികിത്സയിലായിരുന്നു . കോട്ടയം ഉഴവൂരാണ് ഐറിന്റെ മാതാപിതാക്കളുടെ കേരളത്തിലെ സ്വദേശം. ഒരു വർഷം മുമ്പ് മാത്രമാണ് അമ്മ സ്മിതയ്ക്ക് ഒപ്പം ഐറിനും സഹോദരങ്ങളും യുകെയിൽ എത്തിയത്. അഭിജിത്ത്, ഐഡൻ എന്നിവരാണ് സഹോദരങ്ങൾ.
എല്ലാവരോടും ചിരിച്ചുകൊണ്ട് ഇടപഴകിയിരുന്ന ഐറിൻ ഒരു മികച്ച ഗായിക കൂടിയായിരുന്നു. യുകെയിൽ എത്തിയിട്ട് ഒരു വർഷം മാത്രമേ ആയുള്ളൂവെങ്കിലും പ്രാദേശിക മലയാളി സമൂഹത്തിൽ എല്ലാവർക്കും പ്രിയങ്കരിയായിരുന്നു ഐറിൻ . അതുകൊണ്ട് തന്നെ ഐറിൻ്റെ മരണവാർത്ത തീരാ നോവായി കണ്ണീരോടെയാണ് മലയാളി സമൂഹം ഏറ്റെടുത്തത്. ഐറിൻ്റെ മൃതദേഹം സ്വദേശമായ ഉഴവൂരിൽ എത്തിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ഏകോപിക്കുന്നത് വിൽഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ പുരോഗമിച്ചു വരികയാണന്ന് പ്രസിഡന്റ് ജിജി സജി, സെക്രട്ടറി ഷിബിൻ വർഗീസ്, ട്രഷറർ കൃതിഷ് കൃഷ്ണൻ, മീഡിയ കോഓർഡിനേറ്റർ രാജേഷ് നടേപ്പിള്ളി എന്നിവർ അറിയിച്ചു.
Leave a Reply