ന്യൂസ് ഡെസ്ക്, മലയാളം യുകെ
മതിയായ ഗവൺമെൻറ് ധനസഹായം ലഭിച്ചില്ലെങ്കിൽ പ്രവർത്തനസമയം വെട്ടി കുറയ്ക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഫാർമസികൾ രംഗത്ത് വന്നു. ഫാർമസികളുടെ ഫണ്ടിന്റെ 90 ശതമാനവും എൻഎച്ച്എസ് വഴിയാണ് നൽകുന്നത്. മരുന്നുകളും വാക്സിനുകളും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ആണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്.
എന്നാൽ നിലവിൽ 2024 – 25 , 2025 – 26 എന്നീ സാമ്പത്തിക വർഷത്തേയ്ക്കുള്ള ഫണ്ടിനെ കുറിച്ചുള്ള ഒരു സ്ഥിരീകരണവും ഫാർമസികൾക്ക് ലഭിച്ചിട്ടില്ല എന്നാണ് നാഷണൽ ഫാർമസി അസോസിയേഷൻ (എൻഎഫ്എ) പറഞ്ഞു . അതുകൊണ്ടു തന്നെ ചരിത്രത്തിൽ ആദ്യമായി നാഷണൽ ഫാർമസി അസോസിയേഷനിലെ അംഗങ്ങൾ കൂട്ടായി കടുത്ത നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന് യൂണിയൻ അറിയിച്ചു.
2017 മുതൽ ഇതുവരെ 1300 ഫാർമസികൾ പൂട്ടിയതായി എൻഎഫ്എ അറിയിച്ചു. നവംബറിൽ നടന്ന എൻഎഫ് എയുടെ വോട്ടെടുപ്പിൽ ഏകദേശം 3300 ഫാർമസികൾ പങ്കെടുത്തിരുന്നു. ഏതെങ്കിലും ഫാർമസികൾ സേവനങ്ങൾ കുറയ്ക്കുന്നതിന് മുൻപ് അഞ്ചാഴ്ചത്തെ മുന്നറിയിപ്പ് എൻഎച്ച്എസിന് നൽകണമെന്നാണ് നിലവിലെ ചട്ടം അനുശാസിക്കുന്നത്. ഫാർമസികൾക്ക് മതിയായ ധനസഹായം ലഭിക്കുന്നില്ലെങ്കിൽ രോഗികൾക്ക് അവരുടെ പ്രാദേശിക ഫാർമസികളുടെ സേവനം പൂർണ്ണമായും നഷ്ടപ്പെടുമെന്നും ആരോഗ്യ സേവന സംവിധാനത്തെ ഇത് തകർക്കും എന്നും ഇൻഡിപെൻഡൻ്റ് ഫാർമസി അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഡോ. ലെയ്ല ഹാൻ ബെക്ക് പറഞ്ഞു.
Leave a Reply