ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇസ്രയേൽ വിടാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് അതിനുവേണ്ട സൗകര്യം ഒരുക്കുമെന്ന് സർക്കാർ അറിയിച്ചു. വ്യോമാതിർത്തി വീണ്ടും തുറന്നാലുടൻ ടെൽ അവീവിൽ നിന്ന് ചാർട്ടർ വിമാന സർവീസുകൾ വാഗ്ദാനം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇസ്രായേൽ – ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് ബ്രിട്ടീഷ് പൗരന്മാരാണ് അവിടെ കുടുങ്ങി കിടക്കുന്നത്. ഇതിൽ ഇരട്ട പൗരത്വമുള്ളവരും ഉൾപ്പെടുന്നുണ്ട്.
അവധിക്കാലം ആഘോഷിക്കുന്നവർ, ബിസിനസ്സ് യാത്രകൾ നടത്തുന്നവർ, ബന്ധുക്കളെ സന്ദർശിക്കുന്നവർ അല്ലെങ്കിൽ താൽക്കാലിക താമസക്കാർ എന്നിവർക്കാണ് തുടക്കത്തിൽ മുൻഗണന നൽകുന്നത് . ആവശ്യാനുസരണം വിമാന സർവീസുകൾ നൽകുമെന്നും എല്ലാ ബ്രിട്ടീഷ് പൗരന്മാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും വിദേശകാര്യ ഓഫീസ് പറഞ്ഞു. വ്യോമമേഖല വീണ്ടും തുറക്കുമ്പോൾ ടെൽ അവീവിൽ നിന്നുള്ള ബ്രിട്ടീഷ് പൗരന്മാർക്ക് യുകെ ചാർട്ടർ വിമാനങ്ങൾ നൽകുമെന്നും കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കുന്നതിനായി രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇറാനിൽ നിന്ന് ബ്രിട്ടൻ എംബസി ജീവനക്കാരെ പിൻവലിച്ചിട്ടുണ്ട്.
ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുമായി മഷ്ഹദിൽനിന്നുള്ള ആദ്യ വിമാനം വെള്ളിയാഴ്ച രാത്രി ഡൽഹിയിലെത്തി. 290 ഇന്ത്യൻ വിദ്യാർഥികളാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ ഏറെയും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. അഷ്ഗാബത്തിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ശനിയാഴ്ച രാവിലെ ഏകദേശം 10 മണിയോടെയും മൂന്നാമത്തെ വിമാനം ശനിയാഴ്ച വൈകുന്നേരവും ഇന്ത്യയിലെത്തും. ആയിരത്തോളം ഇന്ത്യക്കാരെ മൂന്ന് പ്രത്യേക വിമാനങ്ങളിലാണ് തിരിച്ചെത്തിക്കുന്നത്. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഏകദേശം 1,000 ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി മഹാൻ എയറിന്റെ ചാർട്ടേഡ് വിമാനങ്ങൾ വഴിയാണ് ഇറാനിയൻ നഗരമായ മഷ്ഹദിൽ നിന്നുള്ള രക്ഷാപ്രവർത്തനം നടത്തുന്നത്.
Leave a Reply