ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇസ്രായേലുമായുള്ള വ്യാപാര കരാർ ചർച്ചകൾ യുകെ താൽകാലികമായി നിർത്തിവെച്ചു. ഗാസയിലെ ആക്രമണം ഉടൻ നിർത്തണമെന്ന് ശക്തമായ ആവശ്യത്തെ മുൻനിർത്തിയാണ് ചർച്ചകൾ നിർത്തി വച്ചിരിക്കുന്നത്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ മനുഷ്യത്വപരമായി ന്യായീകരിക്കാൻ പറ്റില്ലെന്നും ഭീകരമാണെന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമർ പാർലമെൻറിൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി.
ഇസ്രയേലിന്റെ അംബാസിഡറെ വിളിച്ചു വരുത്തിയാണ് യുകെ തങ്ങളുടെ തീരുമാനം അറിയിച്ചത്. സഖ്യകക്ഷികളായ ഫ്രാൻസും കാനഡയും സമാനമായ മുന്നറിയിപ്പ് ഇസ്രയേലിന് നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗാസയിൽ സഹായമെത്തിക്കാൻ അനുവദിക്കണമെന്ന് മറ്റ് 22 രാജ്യങ്ങളും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. അടിയന്തിര സഹായമെത്തുന്നില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഗാസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മാനുഷിക സഹായവിഭാഗം മേധാവി ടോം ഫ്ലെച്ചർ മുന്നറിയിപ്പു നൽകി.
ഗാസയിലെ സൈനിക നടപടി ന്യായീകരിക്കാനാവില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിപറഞ്ഞു. എന്നാൽ ഇസ്രയേലിനെ അതിൻറെ നിലനിൽപ്പിനെ പ്രതിരോധിക്കുന്നതിൽ നിന്ന് വ്യതിചലിപ്പി ക്കാനാവില്ലെന്നാണ് യുകെയുടെ സഖ്യകക്ഷികളുടെ നടപടികളോട് ഇസ്രയേലിന്റെ വിദേശകാര്യ വക്താവ് പ്രതികരിച്ചത്. ഇസ്രയേൽ സർക്കാർ ഗാസയിലെ സൈനിക നടപടി ഉടൻ അവസാനിപ്പിക്കണമെന്നും മാനുഷിക സഹായം എത്തിക്കാൻ സഹകരിക്കണമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട് .
Leave a Reply