ന്യൂസ് ഡെസ്ക്, മലയാളം യുകെ
2035 ആകുമ്പോഴേക്കും പ്രതിരോധ ചെലവ് ജിഡിപിയുടെ 5% ആയി ഉയർത്താൻ തീരുമാനിച്ച് ബ്രിട്ടൻ. ആഗോള സംഘർഷങ്ങൾ വർദ്ധിക്കുകയും യൂറോപ്പ് സ്വന്തം സൈനിക ശക്തിയെ കൂടുതൽ ആശ്രയിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബ്രിട്ടൻെറ ഈ നീക്കം. നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ പ്രഖ്യാപനം നടത്തിയത്. നാറ്റോയുടെ പുതിയ പ്രതിരോധ ചെലവ് ലക്ഷ്യങ്ങളുമായി ഈ പ്രതിജ്ഞ പൊരുത്തപ്പെടുന്നുണ്ടെങ്കിലും, പോളണ്ട് പോലുള്ള ചില സഖ്യകക്ഷികളെ അപേക്ഷിച്ച് പതുക്കെ ലക്ഷ്യത്തിലെത്താനാണ് ബ്രിട്ടൻ പദ്ധതിയിടുന്നത്.
5% കണക്കിൽ സൈന്യം, ആയുധങ്ങൾ തുടങ്ങിയ പതിവ് പ്രതിരോധ ചെലവുകൾക്കായി 3.5 ശതമാനവും സൈബർ സുരക്ഷ പോലുള്ള അടിയന്തര സേവനങ്ങൾക്കായി 1.5 ശതമാനവും ഉൾപ്പെടും. ബ്രിട്ടൻെറ ഈ തീരുമാനത്തെ സൈനിക നേതാക്ക പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. ലേബർ എംപിമാരിൽ നിന്നും സൈനിക നേതാക്കളിൽ നിന്നും പ്രതിരോധ ചെലവ് വർധിപ്പിക്കാൻ ചാൻസലർ റേച്ചൽ റീവ്സിന് മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. ഇത്തരത്തിൽ ഒരു നീക്കം ഉടൻ സ്വീകരിച്ചില്ലെങ്കിൽ യുകെ മറ്റ് നാറ്റോ രാജ്യങ്ങളെക്കാൾ പിന്നിലാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
ഹേഗിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായാണ് സർക്കാർ ഈ പ്രഖ്യാപനം അവതരിപ്പിച്ചിരിക്കുന്നത്. ഉച്ചകോടിയിൽ ലോകമെമ്പാടുമുള്ള നേതാക്കളും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുക്കും. യുകെയുടെ പുതിയ ദേശീയ സുരക്ഷാ തന്ത്രം പുറത്തിറക്കുന്നതിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിലവിൽ, യുകെ ജിഡിപിയുടെ ഏകദേശം 2.3 % പ്രതിരോധത്തിനായി ചെലവഴിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും ഉക്രെയ്നിലെ തുടർച്ചയായ യുദ്ധവും ഉൾപ്പെടെയുള്ള വർദ്ധിച്ചുവരുന്ന ആഗോള സംഘർഷങ്ങൾക്കിടയിലാണ് ഇത്തവണത്തെ ഉച്ചകോടി.
Leave a Reply