യുകെയിലെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്കായി വോഡഫോൺ ത്രീ. വോഡഫോണും ത്രീ യുകെയും തമ്മിലുള്ള ലയനം പൂർത്തിയായി. ഇതോടെ യുകെയിലെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്കായി വോഡഫോൺ ത്രീ മാറും. നിലവിൽ ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവന ദാതാവായ കമ്പനിക്ക് 27 ദശലക്ഷത്തിലധികം വരിക്കാരുണ്ട്. വോഡഫോൺ അടുത്ത വർഷത്തിനുള്ളിൽ നെറ്റ്‌വർക്ക് വിപുലീകരണത്തിനായി 1 ബില്യൺ പൗണ്ടിലധികം നിക്ഷേപിക്കുമെന്നും അടുത്ത ദശകത്തിൽ 11 ബില്യൺ പൗണ്ടും നിക്ഷേപിക്കുമെന്നും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഇതോടെ യുകെയിലെ പ്രധാന നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുടെ എണ്ണം നാലിൽ നിന്ന് മൂന്നായിരിക്കുകയാണ്.
യുകെയിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി (സിഎംഎ) വോഡഫോൺ–ത്രീ യുകെ ലയനത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. ലയനത്തിന് പിന്നാലെ 5G കവറേജ് വികസിപ്പിക്കുകയും വിലക്കയറ്റത്തിനെതിരെ ഹ്രസ്വകാല സുരക്ഷ നൽകുകയും വേണം. ലയനത്തിൻെറ വാർത്ത പുറത്ത് വന്നതിന് പിന്നാലെ 1,600 പേർക്ക് വരെ തൊഴിൽ നഷ്ടമുണ്ടാകുമെന്ന് യുണൈറ്റ് യൂണിയൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ വോഡഫോൺ ഇത് നിഷേധിക്കുകയും, ഇതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അവകാശപ്പെടുകയും ചെയ്തു.
ആദ്യ വർഷത്തിൽ, മൾട്ടി-ഓപ്പറേറ്റർ കോർ നെറ്റ്‌വർക്ക് (MOCN) പ്രവർത്തനം പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യ വോഡഫോൺ ത്രീ അവതരിപ്പിക്കും. ഇതുവഴി ഉപഭോക്താക്കൾക്ക് രണ്ട് നെറ്റ്‌വർക്കുകളും ഉപയോഗിക്കാം. ലയിച്ച സ്ഥാപനത്തിന്റെ 51% വോഡഫോണിനും 49% സികെ ഹച്ചിസൺനുമാണ്. ഈ കരാർ രാജ്യത്തിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കുമെന്ന് വോഡഫോൺ സിഇഒ മാർഗരിറ്റ ഡെല്ല വല്ലെ പറഞ്ഞു.മികച്ച കവറേജും ഗുണനിലവാരവും നൽകുന്നതിനായി പുതിയ നെറ്റ്‌വർക്ക് നിർമ്മിക്കാൻ കമ്പനി പ്രയത്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023-ൽ സിഇഒ ആയി നിയമിതയായ ഡെല്ല വാലെ ഇതിനോടകം തന്നെ കമ്പനിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
Leave a Reply