ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഏറ്റവും കൂടുതൽ മരണ കാരണമാകുന്ന ക്യാൻസർ വിഭാഗങ്ങളിൽ ഒന്നാണ് സ്തനാർബുദം. ഓരോ വർഷവും 56,000 സ്തനാർബുദ കേസുകളാണ് പുതിയതായി കണ്ടു പിടിക്കപ്പെടുന്നത്. ഏകദേശം 7 സ്ത്രീകളിൽ ഒരാൾക്ക് സ്തനാർബുദം വരാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടി കാണിക്കുന്നത്. ഭൂരിഭാഗം സ്തനാർബുദ രോഗവും 50 വയസ്സ് മുതൽ പ്രായമുള്ള സ്ത്രീകളിലാണ് ഉണ്ടാകുന്നത്. ഏകദേശം 11, 500 മരണങ്ങൾ ബ്രെസ്റ്റ് ക്യാൻസർ മൂലം യുകെയിൽ സംഭവിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.

ബ്രസ്റ്റ് കാൻസർ മൂലമുള്ള ആശങ്കകൾ കുറയ്ക്കുന്നതിനായി രോഗനിർണ്ണയം വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതി ഇതിനിടെ എൻഎച്ച്എസ് തുടക്കം കുറിച്ചു. സ്തനങ്ങളിലെ മുഴകളെ കുറിച്ച് ഏതെങ്കിലും ആശങ്കകളുള്ള സ്ത്രീകൾക്ക് എൻഎച്ച്എസ് ആപ്പ് വഴി നേരിട്ട് ഒരു സ്പെഷ്യലിസ്റ്റിനെ കാണാൻ അപ്പോയിൻമെന്റ് ബുക്ക് ചെയ്യാൻ ഇനിമുതൽ സാധിക്കും. വെള്ളിയാഴ്ച ലിവർപൂളിൽ നടന്ന റോയൽ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്‌സിൻ്റെ (RCGP) വാർഷിക സമ്മേളനത്തിൽ നൂറുകണക്കിന് കുടുംബ ഡോക്ടർമാരോട് നടത്തിയ പ്രസംഗത്തിലാണ് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഈ നീക്കം പ്രഖ്യാപിച്ചത്. നവംബർ മാസം മുതൽ പുതിയ സംവിധാനം നിലവിൽ വരും.


ആരോഗ്യപരിരക്ഷയെ മാറ്റിമറിക്കാൻ സാങ്കേതികവിദ്യയ്ക്ക് എങ്ങനെ ശക്തിയുണ്ടെന്നതിൻ്റെ ഉദാഹരണമാണ് ഈ നടപടിയെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ ട്രാൻസ്ഫോർമേഷൻ മെഡിക്കൽ ഡയറക്ടർ ഡോ.വിൻ ദിവാകർ പറഞ്ഞു. പുതിയ സേവനത്തിലൂടെ ജിപിയെ കാണാതെ തന്നെ ആപ്പിലെ നിർദ്ദേശങ്ങൾ അനുസരിച്ച് ഒരു ക്യാൻസർ സ്പെഷ്യലിസ്റ്റുമായി അപ്പോയിൻ്റ്മെന്റ് ബുക്ക് ചെയ്യാൻ സാധിക്കും. രോഗ നിർണ്ണയം നേരത്തെ നടക്കുന്നത് അപകട സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ബ്രസ്റ്റ് ക്യാൻസർ നൗവിലെ നേഴ്സിങ് ആൻഡ് ഹെൽത്ത് ഇൻഫർമേഷൻ അസോസിയേറ്റ് ഡയറക്ടർ സാലി കം പറഞ്ഞു