ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകത്തിലെ ആദ്യത്തെ പിതാക്കന്മാരുടെ പണിമുടക്ക് എന്ന് വിശേഷിപ്പിക്കുന്ന സമരം യുകെയിൽ അരങ്ങേറി. പ്രസവാവധികൾ സ്ത്രീകൾക്ക് മാത്രമല്ല പിതാക്കന്മാർക്കും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂറുകണക്കിന് ആളുകൾ ലണ്ടനിലെയും എഡിൻബർഗിലെയും തെരുവിലിറങ്ങിയത് . യൂറോപ്പിലെ ഏറ്റവും മോശം പിതൃത്വ അവധി സമ്പ്രദായം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡുകളും ഉയർത്തി പിടിച്ചു കൊണ്ട് പലരും കുഞ്ഞുങ്ങളുമായി ആണ് എത്തിയത് .
കുറഞ്ഞത് 6 ആഴ്ചയെങ്കിലും ശമ്പളത്തോടു കൂടിയ അവധിയാണ് പ്രതിഷേധക്കാരുടെ ആവശ്യം. നിലവിൽ യുകെയിലെ ലീവ് സമ്പ്രദായം വികസിത രാജ്യങ്ങളിൽ സ്വീകരിച്ചിരിക്കുന്നതിൽ ഏറ്റവും മോശം ആണെന്നാണ് വിമെൻ ആൻഡ് ഇക്വാലിറ്റീസ് കമ്മിറ്റി വിമർശിച്ചിരിന്നു. 2003-ൽ അവതരിപ്പിച്ച സ്റ്റാറ്റ്യൂട്ടറി പിതൃത്വ അവധി, മിക്ക പുതിയ അച്ഛന്മാർക്കും രണ്ടാമത് കുഞ്ഞുങ്ങൾ ഉണ്ടാകുന്ന ദമ്പതികൾക്കും രണ്ടാഴ്ച വരെ മാത്രമേ അവധി നൽകുന്നുള്ളൂ. ഈ സമയത്തെ ശമ്പള പരിധി ആഴ്ചയിൽ £187.18 അല്ലെങ്കിൽ അവരുടെ ശരാശരി വരുമാനത്തിന്റെ 90% ആയി പരിമിതപ്പെടുത്തിയിട്ടും ഉണ്ട്. ഇത് ദേശീയ ജീവിത വേതനത്തിന്റെ പകുതിയിൽ താഴെയാണ്.
യുകെയിലെ പിതൃത്വ അവധി സമ്പ്രദായം നിലവിലെ ജീവിത ചെലവുമായി പൊരുത്തപ്പെടാത്തതാണെന്നാണ് വിമെൻ ആൻഡ് ഇക്വാലിറ്റീസ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. പിതൃത്വ വേതനം 90% അല്ലെങ്കിൽ അതിൽ കൂടുതലായി ഉയർത്താനും ഘട്ടം ഘട്ടമായി കൊണ്ടുവരുന്ന മാറ്റത്തിൽ ലീവുകൾ ആറ് ആഴ്‌ചകൾ വരെ നീട്ടാനും വിമെൻ ആൻഡ് ഇക്വാലിറ്റീസ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. 2003 മുതൽ യുകെയിലെ പിതാക്കന്മാർക്ക് നിയമപരമായ അവകാശങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട് എടുത്തു കാണിക്കുന്നു. സ്പെയിൻ – പൂർണ്ണ ശമ്പളത്തോടെ 16 ആഴ്ച അവധി, ഫ്രാൻസ് – 28 ദിവസം അവധി, സ്വീഡൻ – 480 ദിവസം പങ്കിട്ട അവധി, പിതാവിന് 90 ദിവസം അവധി എന്നിങ്ങനെ ആനുകൂല്യങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ യുകെയിലെ നിലവിലെ നിയമത്തിൽ മാറ്റം കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു
Leave a Reply