ലണ്ടൻ : പബ്ബിൽ ടേക്ക്എവേ ആയി ഡ്രിങ്ക്സ് കൊണ്ടുപോകാൻ അനുവദിക്കുന്ന നിയമം തുടരാൻ സർക്കാർ. കോവിഡ് നിയമങ്ങൾ പ്രകാരം പബ്ബുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായപ്പോൾ ടേക്ക്എവേ സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് പാനീയം നൽകാൻ അനുവദിച്ചു. ഈ നിയമം സെപ്റ്റംബർ 30-ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ഇത് 2025 മാർച്ച് വരെ തുടരും. സാമ്പത്തിക തകർച്ചയിൽ നിന്ന് പബ്ബുകളെ രക്ഷിക്കാനുള്ള നീക്കം കൂടിയാണിത്.

20,000-ത്തിലധികം പബ്ബുകൾ സ്വന്തമായുള്ള ബ്രിട്ടീഷ് ബിയർ ആൻഡ് പബ് അസോസിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് എമ്മ മക്ലാർക്കിൻ തീരുമാനത്തെ സ്വാഗതം ചെയ്തു. ദുഷ്കരമായ സമയങ്ങളിൽ പബ്ബുകളെ പിന്തുണയ്ക്കുന്നതിനായി അവതരിപ്പിച്ച നടപടിയാണിത്, ഈ ബിസിനസുകൾ ഇപ്പോഴും വലിയ സമ്മർദ്ദത്തിലാണെന്ന് പ്രധാനമന്ത്രി തിരിച്ചറിയണം.” അവർ പറഞ്ഞു.

വർദ്ധിച്ചുവരുന്ന ചെലവുകൾ ലഘൂകരിക്കുന്നതിന് ഈ നീക്കത്തിലൂടെ പബ്ബുകൾക്ക് അധിക വരുമാന മാർഗം ലഭിക്കുമെന്ന് ഫെഡറേഷൻ ഓഫ് സ്‌മോൾ ബിസിനസ്സ് ദേശീയ അധ്യക്ഷൻ മാർട്ടിൻ മക്‌ടേഗ് പറഞ്ഞു. 2020 ജൂലൈയിൽ കൊണ്ടുവന്ന നിയമ പ്രകാരം, അനുമതിക്കായി പ്രാദേശിക കൗൺസിലിലേക്ക് അപേക്ഷിക്കാതെ തന്നെ ടേക്ക്‌അവേ മദ്യം വിൽക്കാൻ ഓഫ്-പ്രിമൈസ് ലൈസൻസില്ലാത്ത പബ്ബുകളെ അനുവദിക്കുന്നു.