മുൻ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‍ലിയുടെ ആരോഗ്യനില അതീവ ഗുരുതരം. മരുന്നുകളോട് ജയ്റ്റ്ലി പ്രതികരിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം. കേന്ദ്രമന്ത്രിമാരായ അമിത് ഷായും ഹർഷവർദ്ധനുമടക്കമുള്ളവർ ദില്ലി എയിംസിലെത്തി ജയ്റ്റിലിയെ സന്ദർശിച്ചു. ജയ്റ്റ്ലി ഇപ്പോൾ വെന്‍റിലേറ്ററിലാണ്.

ഈ മാസം 9-ാം തീയതിയാണ് ആരോഗ്യ നില മോശമായതിനെ തുട‍ർന്ന് ജയ്റ്റ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് വർഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലാണ് ജയ്റ്റ്ലി. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കടക്കം അദ്ദേഹം വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനാലാണ് കഴിഞ്ഞ ലോക്സഭ തെര‍ഞ്ഞെടുപ്പിലടക്കം ജയ്റ്റ്ലി മത്സരിക്കാതിരുന്നത്.