അദ്ധ്യായം -17
കള്ള ട്രെയിന്‍ യാത്ര

റാഞ്ചി സിനിമ തിയറ്ററില്‍ ബ്രൂസ്‌ലിയുടെ എന്റര്‍ ദി ഡ്രാഗണ്‍ ആറരക്കുളള ഷോ കണ്ട സെക്ടര്‍ മൂന്നിലേക്ക് മടങ്ങി വരുമ്പോഴാണ് പിന്നില്‍ നിന്ന് വാള്‍ കൊണ്ടുളള വെട്ടു കിട്ടുന്നത്. മായാജാലം പോലെ തോന്നുന്ന ഹിന്ദി സിനിമയോട് താല്പര്യമില്ലായിരുന്നു. ബസ്സ് ടിക്കറ്റ് എടുക്കാന്‍ കാശില്ലാതിരുന്നപ്പോഴൊക്കെ റാഞ്ചയില്‍ നിന്ന് എച്ച.ഇ.സിയിലേക്ക് നടന്നിട്ടുണ്ട്. നാട്ടില്‍ പലവിധ ജോലികള്‍ ചെയ്ത് ശരീരത്തിനു വേണ്ട കരുത്തുണ്ടായിരുന്നു. ഇവിടെ വന്നതിനു ശേഷം ഈ നടത്തം മാത്രമാണ് ബാക്കി. വെട്ടുകിട്ടി തിരിഞ്ഞു നോക്കുമ്പോള്‍ വാള്‍ത്തലപ്പിന്റെ തിളക്കവും ഏതാനും പേര്‍ ഓടുന്നതുമാണ് കണ്ടത്. വേദനയോടെ ഞാന്‍വീണു. എന്റെ രക്തവും മഞ്ഞു പെയ്തു നനഞ്ഞ മണ്ണും ലയിച്ചു ചേര്‍ന്നു. രക്തം ശരീരത്തു നിന്ന് വാര്‍ന്നു പോയി എന്റെ ബോധം അകന്നുകൊണ്ടിരുന്നു. പിന്നീട് ഞാന്‍ കണ്ണു തുറന്നത് റാഞ്ചിയിലെ ആശുപത്രിയിലായിരുന്നു.

ആശുപത്രിയിലുളളവര്‍ പോലീസ്സിനെ അറിയിച്ചിരുന്നു. എനിക്ക് ബോധം തെളിഞ്ഞപ്പോള്‍ എന്നെ ചോദ്യം ചെയ്‌തെങ്കിലും ആരാണ് ഇതു ചെയ്യ്തതെന്ന് എനിക്കറിയില്ലെന്ന് തുറന്നുപറഞ്ഞു. അതോടെ ആ കേസ് അവര്‍ എഴുതിത്തളളി. എന്നെ ആശുപത്രിയില്‍ എത്തിച്ചവരില്‍ തമിഴരും മലയാളിയായ ശശിധരനുമുണ്ടയിരുന്നു. എനിക്കു വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ദിവസവും ശശിധരന്‍ വരുമായിരുന്നു. ശശി ശത്രുക്കളുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു എന്റെ ഉത്തരം. എന്നിരുന്നാലും എന്നോട് ശത്രുതയുളളവര്‍ ധാരാളമുണ്ടെന്ന് എനിക്കറിയാമായിരുന്നു. എന്റെ മനസ്സിലെ ആശങ്ക കിടന്നുറങ്ങുന്ന വീട്ടില്‍ ആരെങ്കിലും മോഷണം നടത്തുമോ എന്നായിരുന്നു.

എനിക്ക് വെട്ടു കിട്ടി ആശുപത്രിയിലായത് എത്രപേര്‍ അറിഞ്ഞു കാണും അധികമാരും അറിയാനിടയില്ല. ഒരാഴ്ച്ച ആശപത്രയില്‍ കിടന്നു. ആരുടേയോ ഭാഗ്യത്തിന് മുറിവ് ആഴത്തിലായിരുന്നില്ല .ആ രാത്രി ഒരു ദുസ്വപ്‌നമായി എന്നില്‍ നിന്നു. ഓരോ ദിവസവും മുറിവ് എന്നെ വേദനിപ്പിക്കകയും ഉറക്കത്തെ അകറ്റുകയും ചെയ്തു. എന്റെ വേദനകളെ നിശബ്ദമായി ഞാന്‍ തന്നെ താലോലിച്ചു. വാളെടുക്കുന്നവന്‍ വാളാല്‍ തീരുമെന്ന ബൈബിള്‍ വചനം ഞാനോര്‍ത്തു. എനിക്കങ്ങനെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അനീതിയെ പ്രതിരോധിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. വാളെടുത്തിട്ടില്ല. എന്നെ വെട്ടിയവര്‍ ആരായിരുന്നാലും അത് അവരുടെ പൗരുഷത്തിനേറ്റ അപമാനമാണ്. സത്യത്തിന്റെ നീതിയുടെ ഔന്നത്യമുളളവര്‍ക്ക് ഒരിക്കലും ഇതു പോലെ പ്രാകൃതനാകാനാവില്ല. ഞാനിന്ന് മരണപ്പെട്ടിട്ടില്ല. മനഷ്യര്‍ക്ക് പിറകില്‍ നിന്ന് ഉപദ്രവിക്കാന്‍ കഴിയുമെന്ന് ഇതിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു. ഇതുപോലെ കാടത്തങ്ങള്‍ കാട്ടി എന്നെ തകര്‍ത്തു കളയാമെന്നുളള അവരുടെ ആഗ്രഹം ഇപ്പോഴും പരാജയപ്പെടുകയാണ് ചെയ്തത്.

ചുറ്റുപാടുകളില്‍ അപകടങ്ങള്‍ പതിയിരിക്കുന്നു. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായി മുറിയില്‍ തിരിച്ചെത്തി. ചോരപ്പാടുളള തുണികള്‍ കഴുകാനായി മാറ്റിയിട്ടു. പുതിയൊരുടുപ്പ് ഞാന്‍ വാങ്ങിയിരുന്നു. മുറിക്കള്ളിലെ കണ്ണാടിയിലൂടെ പരിക്ഷീണിതനായി ഷേവു ചെയ്യാത്ത മുഖവും ചെമ്പിച്ച മുടിയും നെഞ്ചിലൂടെ, തോളിലൂടെ വരിഞ്ഞുമുറുക്കി കെട്ടിയിരിക്കുന്ന വെളള തുണിയും ഞാന്‍ കണ്ടു. അതഴിച്ചു മാറ്റുന്നതുവരെ ആശുപത്രിയിലും പോകണം. ഉടുപ്പിടുന്നതു കൊണ്ട് മുറിവും തുണികൊണ്ടുളള കെട്ടും മറ്റാരും അറിയില്ല. പുറത്തേക്കുളള കതകിന് കുറ്റിയിട്ട് കട്ടിലില്‍ വന്നു. നെഞ്ചമര്‍ത്തി കിടന്നു. എത്രയോ ദിവസമായി ഇങ്ങനെ ഉറങ്ങുന്നു. ഇങ്ങനെയും മനുഷ്യര്‍ക്ക് ഉറങ്ങാമെന്ന് ഞാന്‍ പഠിച്ചു.

നാട്ടില്‍ അവധിക്കു പോയവര്‍ മടങ്ങിവരാന്‍ ഇനിയും ഏതാനം ദിവസങ്ങള്‍ മാത്രമെ ബാക്കിയുളളൂ. ആരും വീടിനു കാവല്‍ കിടക്കാന്‍ വിളിച്ചില്ല. ഇനിയും എവിടെ ഉറങ്ങും എന്നത് ഒരു ചോദ്യമായി മനസ്സിനെയലട്ടി. കത്തെഴുതി കൊണ്ടിരുന്നത് സ്‌നേഹത്തിന്റെ കുളിരണിയുന്ന വാക്കകളാണ്. അതില്‍ വിരിഞ്ഞു നിന്നത് പൂക്കളും തളിരുകളുമാണ്. ഞാനും ആ വാക്കുകളില്‍ ആശ്വാസം അനുഭവിച്ചു. മനഷ്യന്റെ നല്ല പ്രവൃത്തിപോലെ വാക്കുകളും വലിയൊരു സമ്പത്തായി അക്ഷരങ്ങളെപ്പോലെ ഞാന്‍ കണ്ടു. ദുഖിതര്‍ക്കും പീഢിതര്‍ക്കും പ്രഭാപൂരം ചൊരിയുന്നതാണ് നല്ല വാക്കുകള്‍. പ്രാണനെപോലും നിലനിര്‍ത്താന്‍ അത് സഹായിക്കുന്നു. മുറിവിനു മരുന്നു വച്ചുകെട്ടാന്‍ രണ്ടു പ്രാവശ്യം ആശുപത്രിയില്‍ വന്നു. മൂന്നാമത്തെ പ്രാവശ്യം എന്നെ വരിഞ്ഞു മുറുക്കിയ വെളള തുണി അഴിച്ചു മാറ്റി അവരെന്നെ സ്വതന്ത്രനാക്കി. ആ ദിവസം ഞാന്‍ ശശിയെ ഫോണില്‍ വിളിച്ചു. ജോലി കഴിഞ്ഞെത്തിയ ശശിയോട് ഒരു വാടക മുറി കിട്ടുന്നതിനെപ്പറ്റി സംസാരിച്ചു. അവര്‍ക്കൊപ്പം താമസ്സിക്കാമെന്ന് പറഞ്ഞപ്പോള്‍ ശൂന്യത നിറഞ്ഞ എന്റെ കണ്ണുകളില്‍ സന്തോഷം നിറഞ്ഞു.

അവധിക്കു പോയവര്‍ മടങ്ങി വന്നതോടെ ഞാനവിടെ നിന്നു റാഞ്ചിയിലേക്ക് താമസം മാറ്റി. ആ വിവരം ഞാന്‍ ജ്യേഷ്ഠനെ ഫോണിലൂടെ അറിയിച്ചു. അപ്പോഴാണറിയിന്നത് മലയാളി അസോസിയേഷന്റെ മലയാളി മാസികയും, പാറ്റ്‌നയില്‍ നിന്ന് റിസര്‍വ്വ് ബാങ്കിന്റെ ഇന്റര്‍വ്യൂ കാര്‍ഡും വീട്ടിലുണ്ട്. ആ ദിവസം തന്നെ ഞാന്‍ ദുര്‍വ്വയിലേക്ക് ബസ്സില്‍ പോയി അതെല്ലാം വാങ്ങി. ജ്യേഷ്ഠത്തിയെ കണ്ടത് സന്തോഷവതിയായിട്ടാണ്. ആ മുഖത്ത് ഞാന്‍ ദര്‍ശിച്ചത് ദയവു ചെയ്ത് നീ ഇങ്ങോട്ടു വരല്ലേ എന്നായിരുന്നു. അതിന്റെ പ്രധാന കാരണം ജ്യേഷ്ഠത്തിക്ക് താല്പര്യമുളള കാര്യമല്ല ഭര്‍ത്താവിന്റെ അനുജന്‍ ഒരു ഗുണ്ടയായി ജീവിക്കുന്നത്. അതില്‍ എന്നെ ശാസിക്കുകയും ആരുടെ മേലും എന്റെ കൈ വീഴരുതെന്ന് ശപഥം എടുപ്പിക്കുകയും ചെയ്ത ആളാണ്. അടുത്ത ദിവസം വീടിന് പുറത്തിറങ്ങിയപ്പോള്‍ ഞനത് തളളിക്കളഞ്ഞു.

ദുര്‍വ്വയില്‍ നിന്ന് അതീവ സന്തോഷവാനായിട്ടാണ് ഞാന്‍ റാഞ്ചിയിലേക്ക് മടങ്ങിയത്. റിസര്‍വ്വ് ബാങ്കിലെ ഇന്റര്‍വ്യൂവിനേക്കാള്‍ എന്നെ സന്തോഷിപ്പിച്ചത് മലയാളി മാസികയില്‍ അച്ചടിച്ചു വന്ന കലയും കാലവും എന്ന ലേഖനമാണ്. എന്റെ മനസ്സ് അത്യധികം ആഹ്ലാദിച്ച നിമിഷം. നാട്ടില്‍ എന്റെ ഒരു കവിത ബാലരമയില്‍ അച്ചടിച്ചു കണ്ടപ്പോഴും റേഡായോയില്‍ നാടകം കേട്ടപ്പോഴും ഇതേ അനുഭവമായിരുന്നു. ആ ലേഖനം പലവട്ടം ആര്‍ത്തിയോടെ ഞാന്‍ വായിച്ചു. ഇതിന്റെ ഒരു കോപ്പിക്കു കൂടി ശ്രമിക്കണം. അത് ഓമനയ്ക്കു വേണ്ടിയായിരുന്നു. അങ്ങനെയെങ്കില്‍ ഇതങ്ങ് കൊടുത്താല്‍ പോരെ. അതെങ്ങനെ കൊടുക്കും പലവട്ടം ആഗ്രഹിച്ചതും അവള്‍ ആവശ്യപ്പെട്ടതുമാണ്.

ഞാന്‍ പഠിക്കുന്ന ആശുപത്രി ഒന്നു വന്നു കണ്ടൂടേ. ഓമന ചോദിച്ചു. ഞാന്‍ അടുത്ത ദിവസം രാവിലെ തന്നെ ഹസാരിബാഗിലേക്ക് പോകാന്‍ തീരുമാനിച്ചു. റാഞ്ചിയില്‍ നിന്ന് ബസ്സ് കയറി. അവിടേക്ക് രണ്ടര മണിക്കൂറിലധികം ദൂരമുണ്ട്. റാഞ്ചിയല്‍ നിന്ന് രാംഗാഡ് എന്ന ചെറിയ സിറ്റിയില്‍ എത്തുന്നതിന് മുമ്പ് ധാരാളം മലയിടുക്കുകളും, മലയടിവാരങ്ങളും, വളഞ്ഞും പുളഞ്ഞുമുളള റോഡുകളും ഞാന്‍ കണ്ടു. ആദ്യമായിട്ടാണ് ഭയപ്പെടുത്തുന്ന റോഡുകളും താഴ് വാരങ്ങളും കാണുന്നത്. കാടുകള്‍ക്ക് മുകളില്‍ മഞ്ഞണിഞ്ഞ പര്‍വ്വത നിരകള്‍ എല്ലാം മനോഹര കാഴ്ച്ചകള്‍. ഹസാരി ബാഗിലെത്തി സൈക്കിള്‍ റിക്ഷയില്‍ ആശുപത്രക്കു മുന്നിലെത്തി. എന്നിലെ ഉത്സാഹം വര്‍ധിച്ചു. കാവല്‍ക്കാരനോട് കാര്യം പറഞ്ഞു. അയാള്‍ ഒരു ബുക്ക് തന്നു ഞാനതില്‍ പേര് എഴുതി മടക്കി കൊടുത്തു. അയാള്‍ അതുമായി നഴ്സ്സിംഗ് ഹെഡിനെ കാണാന്‍ പോയി. കാവല്‍ക്കാരന്‍ പറഞ്ഞത് രക്തബന്ധമുളളവര്‍ക്കേ അനുവാദം കിട്ടൂ എന്നാണ്. അനുവാദം കിട്ടാന്‍ കാത്തിരിക്കാം. അയാള്‍ മടങ്ങി വന്നു. ഞാന്‍ ദയനീയമായി ആമുഖത്തേക്ക് നോക്കി. നിങ്ങള്‍ ദൂരെ നിന്ന് വന്നതു കൊണ്ട് അര മണിക്കൂര്‍ അനുവദിച്ചു. ഞാന്‍ സ്‌നേഹബഹുമാനത്തോടെ അയാളെ നോക്കി പറഞ്ഞു, ബഹുത്ത് ശുക്രിയ (വളരെ നന്ദി). ഞാന്‍ അയാളോടൊപ്പം നടന്നു. എല്ലായിടവും മനോഹരമായ കെട്ടിടങ്ങള്‍, ഉദ്ദ്യാനങ്ങള്‍.

ഓമന മുറിക്കുളളില്‍ പനിയായി കിടപ്പിലാണ്. മുറിക്കുളളില്‍ ആശ്ചര്യത്തോടെ അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. കാവല്‍ക്കാരന്‍ മടങ്ങി. ഞങ്ങളുടെ ഹൃദയങ്ങള്‍ ഒട്ടിപ്പിടിക്കുന്ന,കണ്ണുകള്‍ വികസിക്കുന്ന ഒരനുഭവം. ഒരിക്കലും അവള്‍ പ്രതീക്ഷിച്ചില്ല ഞാന്‍ വരുമെന്ന്. അത് രോഗക്കിടക്കയിലാകുമ്പോള്‍ ഏത് രോഗിക്കും ഒരാശ്വമാണ്. അവള്‍ കിടക്കയില്‍ എഴിന്നേറ്റിരുന്ന് നിറഞ്ഞു തുളുമ്പുന്ന പുഞ്ചിരിയോടെ സംസാരിച്ചു. എന്റെ വരവ് അവള്‍ക്കൊരാശ്വാസമായി. അതവളുടെ മനസ്സിനെ ശാന്തമാക്കുന്നുണ്ട്. അത് ഞങ്ങള്‍ക്ക് ലഭിച്ച ആനന്ദകരമായ നിമിഷങ്ങളായിരുന്നു. അവളുടെ ജ്യേഷ്ഠത്തിക്കും ജ്യേഷ്ഠനും മാത്രം അകത്തു കയറാന്‍ അനുവാദമുള്ളപ്പോള്‍ എനിക്കെങ്ങനെ അനുവാദം കിട്ടി അതായിരുന്നു അവളെ ആശ്ചര്യപ്പെടുത്തിയത്. ഞങ്ങളുടെ അര മണിക്കൂര്‍ കൂടിക്കാഴ്ച്ച എന്റെ യാത്രാ ക്ഷീണവും അവളുടെ രോഗവും അപ്രത്യക്ഷമാക്കിയതുപോലെ തോന്നി. അസ്സോസ്സിയേഷന്റെ മാസിക കൈമാറിയിട്ട് പറഞ്ഞു, എന്റെ ലേഖനമുണ്ട്. അവള്‍ ആഹ്ലാദത്തോടെ നോക്കിയിട്ടു പറഞ്ഞു, പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടം പോലെ സമയമുണ്ട്, പുസ്തകള്‍ എവിടെ കിട്ടാനാണ്. ഒരു മാസികയെങ്കിലും കിട്ടിയത് കാര്യമായി.
അവള്‍ വായന ഇഷ്ടമുളള ആളാണെങ്കിലും ഞാന്‍ പറഞ്ഞത് ആദ്യം പഠിക്കാനുളള പുസ്തകങ്ങള്‍ വായിക്ക്. ഇഷ്ടം പോലെ പഠിക്കാനില്ലേ. അല്പം പരിഹാസരൂപത്തിലറിയിച്ചു. അങ്ങ് പറഞ്ഞതുപോലെ അനുസരിക്കാം. ഇതിനിടെ കാവല്‍ക്കാരന്‍ മുഖം കാണിച്ചു. എനിക്ക് തോന്നി ഇത് ജയിലാണോ. ഞാന്‍ വസ്സൂരിയായി കിടന്നപ്പോള്‍ ഇറങ്ങുന്നതിനു മുമ്പ് എന്നോടു പറഞ്ഞ വാക്കുകള്‍ ഞാവളോടു പറഞ്ഞു. ശരീരം സൂക്ഷിക്കണം, കവിളില്‍ ഒരു ചുംബനം കൊടുത്തിട്ട് ഞാന്‍ യാത്ര പറഞ്ഞിറങ്ങി. അവള്‍ എഴുന്നേറ്റ് വാതില്‍ക്കല്‍ വരെ വന്ന് വിടര്‍ന്ന കണ്ണുകളോടെ പുഞ്ചിരിപൊഴിച്ചുകൊണ്ടു നിന്നു.

സന്ധ്യ കഴിഞ്ഞപ്പോള്‍ ഞാന്‍ റാഞ്ചിയില്‍ തിരിച്ചെത്തി. രണ്ടു ദിവസം കഴിഞ്ഞ് പാറ്റനയിലേക്ക് പോകണം. ഉളളില്‍ അസ്വസ്തത നിറഞ്ഞു. പാറ്റനക്ക് പോകണമെങ്കില്‍ ട്രയിന്‍ കൂലി വേണം. കയ്യില്‍ അധികം പണമില്ല. ദിവസങ്ങള്‍ മുന്നോട്ട് പോകണമെങ്കല്‍ കാശ് വേണം. ഒരു മാസത്തെ മുറിയുടെ വാടക കൊടുത്തതോടെ ഇനിയും ഇരുപതു രൂപപോലും എടുക്കാനില്ല. ആശുപത്രയിലെ ചെലവുകള്‍, ഹസാരിബാഗ് യാത്ര കൈയ്യിലുണ്ടായിരുന്നത് ചിലവായി. ശശിയും, ഒപ്പമുളള അബ്ദുള്ള ഗഫൂറും ബ്ലൂസ്റ്റാര്‍ കമ്പനിയിലെ ജോലിക്കാരാണ്. അവര്‍ക്ക് ഒന്നിനും ഒരു കുറവുമില്ല. ഞാനും അവരും പുറത്ത് ഹോട്ടലില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. ആ രാത്രയില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാനൊരു തീരുമാനമെടുത്തു. കളള ട്രെയിന്‍ കയറുക. ട്രെയിനില്‍ പിടിക്കപ്പെട്ടാല്‍ എന്താകും സ്ഥിതി. എന്തായാലും ഞാന്‍ ചെയ്യുന്നത് രാജ്യദ്രോഹക്കുറ്റമൊന്നുമല്ല. ഇവിടുത്തുകാര്‍ ട്രെയിനില്‍ ഒളിഞ്ഞിരുന്ന് യാത്ര ചെയ്തതായി കേട്ടിട്ടുണ്ട്.
കളള ട്രെയിന്‍ കയറുന്ന നേരം സുഹൃത്തുക്കള്‍ അല്ലെങ്കില്‍ ജ്യേഷ്ഠനോട് പൈസ ചോദിച്ചൂടെ. ജ്യേഷ്ഠനോട് എങ്ങനെ ചോദിക്കും. ഞാന്‍ ജോലിയുളളവനാണെന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. അല്ലെങ്കിലും ആരോടും കടമായിട്ടോ ദാനമായിട്ടോ വാങ്ങാന്‍ താല്പര്യമില്ല. മനസ്സ് മന്ത്രിക്കുന്നത് കളള ട്രെയിന്‍ കയറരുത്, വീണ്ടും എന്റെ മനസ്സ് പറയും പേടിക്കേണ്ട. എന്നെ നിയന്ത്രിക്കാന്‍ മനസ്സിനും കഴിയുന്നില്ല. റിസേര്‍വ്വ് ബാങ്കില്‍ ജോലി ലഭിക്കക ഒരു ഭാഗ്യമാണ്. ഇതു പോലൊരവസരം ഇനി കിട്ടണമെന്നില്ല. വെയില്‍ പോലെ റിസര്‍വ്വ് ബാങ്ക് എന്റെ മുന്നില്‍ തെളിഞ്ഞു വന്നു. അതിന്റെ പ്രാധാന്യം മനസ്സിലാക്കി കളള ട്രെയിന്‍ കയറാന്‍ തയ്യാറായി. അടുത്ത ദിവസം തന്നെ ശശിയോടു പറഞ്ഞിട്ട് റാഞ്ചി റയില്‍വേ സ്റ്റേഷനിലേക്ക് നടന്നു. സന്ധ്യക്കുളള ട്രെയിന്‍ കയറിയാല്‍ രാവിലെ തന്നെ പാറ്റനയിലെത്തുമെന്ന് ഞാന്‍ മനസ്സിലാക്കി.

ടിക്കറ്റിനു പകരം ചെക്കറിനു വല്ലതും കൊടുത്താല്‍ മതി. ബ്രട്ടീഷുകാര്‍ തീര്‍ത്ത റാഞ്ചിയിലെ കാണാന്‍ നല്ല ഭംഗിയുളള സ്റ്റേഷനില്‍ ഞാന്‍ ട്രെയിനിനായി കാത്തിരുന്നു. യാത്രക്കാര്‍ വരികയും പോകുകയും ചെയ്യുന്നുണ്ട്. ഈ ട്രെയിന്‍ തുടങ്ങുന്നത് ഞാന്‍ മുമ്പ് ജോലി ചെയ്ത ഹട്ടിയായില്‍ നിന്നാണ്. അവസാനിക്കുന്നത് പാറ്റനാ ജംഷന്‍. യാത്രക്കാര്‍ കയറുന്നു. പലരും അവരുടെ റിസര്‍വേഷന്‍ സീറ്റ് നമ്പര്‍ പരതുന്നു. പെട്ടികള്‍ ഇരിപ്പിടത്തിനടിയില്‍ വെച്ചിട്ട് ഇരിക്കുന്നു. ഞാന്‍ വാതില്‍ക്കല്‍ തന്നെ കറുത്ത കോട്ടു ധരിച്ച ചെക്കര്‍മാര്‍ എന്റെയീ കംമ്പാര്‍ട്ടുമെന്റിലേക്ക് വരുന്നുണ്ടോയെന്നു നോക്കി നിന്നു. ടിക്കറ്റ് ചെക്കര്‍മാര്‍ എന്നെ പിടിക്കില്ല എന്ന വിശ്വാസമാണ് എനിക്കുളളത്. ആരും ഇങ്ങോട്ടു വരാത്തതില്‍ ആശ്വസവും തോന്നി.

വലിയൊരു സ്‌റ്റേഷന്‍ പിന്നീട് കണ്ടത് മുരിയാണ്. ധാരാളം പാളങ്ങളും പല ഭാഗത്തായി ട്രെയിനുകളും കിടപ്പുണ്ട്. എന്റെ മനസ്സില്‍ സ്ഥലപ്പേര് ഒരു മൃഗത്തിന്റേത് എങ്ങനെ വന്നു എന്നാണ്. നാട്ടിലെ മൂരിക്കാളകളാണ് മനസ്സില്‍ വന്നത്. ബോക്കാറെ സ്റ്റീല്‍ സിറ്റി വഴിയാണ് ട്രയിന്‍ പോകുന്നതെന്ന് അപ്പോഴാണ് മനസ്സിലായത്. വാതിലിലെ കമ്പിയില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ ചെക്കര്‍ പിറകിലെത്തിയത് അറിഞ്ഞില്ല. എന്നോട് ടിക്കറ്റ് ചോദിച്ചു. ഞാന്‍ കണ്ണുമിഴിച്ചു നോക്കി. ചെക്കര്‍ക്ക് കാര്യം മനസ്സിലായി. ടിക്കറ്റ് ഇല്ല. അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചെക്കര്‍ പുറത്തേക്കു വിളിച്ചിറക്കി നടന്നു . ചെന്നെത്തിയത് ഒരു പോലീസ് മുറിയിലാണ്. ടിക്കറ്റ് ചെക്കര്‍ കാര്യങ്ങള്‍ അവിടെയിരുന്ന പോലീസുകാരന്റെ മുന്നില്‍ വെളിപ്പെടുത്തി. പോലീസുകാരന്‍ തുളച്ചു കയറുന്ന നോട്ടവുമായി എന്നെ പരിഹസിച്ചു ചോദിച്ചു. എടാ മദ്രാസി നീ ആളു കൊളളാമല്ലോ, എവിടെയാടാ നിന്റെ ടിക്കറ്റ് കളഞ്ഞോ, പറഞ്ഞു തീരുകയും അയാള്‍ എന്റെ കരണത്തടിച്ചു. എനിക്ക് നേരിയ വേദനയും വിറയലുമുണ്ടായി. ചെയ്ത പണിക്ക് കിട്ടിയ കൂലിയാണ്. മനസ്സാകെ ഞെളിപിരി കൊളളുന്നു. ഞാന്‍ വിനീതനായി വീണ്ടും പറഞ്ഞു, പാറ്റനയില്‍ ഒരു ഇന്റര്‍വ്യൂവിന് പോകുകയാ. ഞാന്‍ പറഞ്ഞതു സത്യമാണ്. എന്റെ മുഖം വിളറി വെളുക്കുന്നതു കണ്ട് അയാള്‍ പിന്മാറി കസേരയിലിരുന്ന് പലതും ചോദിച്ചു. ഞനൊരു പാവപ്പെട്ടവന്‍, ഒരു ജോലിക്കു വേണ്ടി അലയുകയാണ്, എന്നെ ഉപദ്രവിച്ചിട്ടും ജയിലില്‍ ഇട്ടിട്ടും അങ്ങേക്ക് എന്തു പുണ്യം കിട്ടാനാണ് എന്നൊക്കെ പറഞ്ഞതും അഭിനയിച്ചതുമൊക്കെ അയാളെ ആശയക്കുഴപ്പത്തിലാക്കിയെന്ന് എനിക്കും തോന്നി.

ആ സ്‌റ്റേഷന്‍ പിറ്റാര്‍പുര്‍ ആയിരുന്നു. ട്രെയിന്‍ പത്തു മിനിറ്റോളം കിടന്നു. അവിടേക്ക് മറ്റൊരു പോലീസുകാരനും വന്നിരുന്നു. ഇരുന്നവര്‍ എല്ലാം വിവരിച്ചു കൊടുത്തു. അയാളും എന്നെ തുറിച്ചു നോക്കി ദേഷ്യത്തില്‍ പറഞ്ഞു. പോലീസ് പിടിക്കുന്ന എല്ലാ കളളന്മാരും ഇതുതന്നെയാണ് പറയുന്നത്. അയാളുടെ ചോദ്യം ഇതായിരുന്നു, നീ മദ്രാസ്സില്‍ നിന്ന് ടിക്കറ്റ് എടുക്കാതെയാണോ ഇവിടെ വരെ വന്നത്. എടാ കഴുതേ അതു നടക്കുമോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു.ഇവിടെ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന ചിന്തയില്‍ നില്‍ക്കുമ്പോഴാണ് ട്രെയിന്‍ സൈറണ്‍ മുഴക്കിയത്. എന്തൊക്കെ സംഭവിച്ചാലും എനിക്ക് പാറ്റനയിലെത്തണം. ഈ ട്രെയിന്‍ നഷ്ടപ്പെടാന്‍ പാടില്ല. മനസ്സ് തളര്‍ന്ന നിമിഷങ്ങളില്‍ ഒരു ഉദ്ദേശമേ ഉണ്ടായിരുന്നുളളൂ. വേഗം പോയി ട്രെയിനില്‍ കയറൂ ട്രെയിന്‍ ഓടി തുടങ്ങിയിരുന്നു. ഞാന്‍ ആ മുറിയില്‍ നിന്ന് ഇറങ്ങി പരിസരബോധമില്ലാതെ അതിവേഗത്തില്‍ ഓടി. എന്റെ പിറകെ പോലീസ് ഓടിയെങ്കിലും ഞാനോടി കയറി. പോലീസുകാരനെ മദ്രാസി പറ്റിച്ചു കടന്നു കളഞ്ഞു അതായിരിക്കാം അവരുടെ മനസ്സിലുണ്ടായിരുന്നത്. അവര്‍ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ നോക്കി നില്‍ക്കുന്നത് ഞാന്‍ കണ്ടു. ടിക്കറ്റ് എടുക്കാത്തതിന് അടി തന്നില്ലേ?, അടിയും കൊണ്ട് പുളിയും കുടിക്കണോ? അതായിരുന്നു എന്റെയുളളില്‍ ചോദിച്ചത്. ഞാന്‍ കയറിയ കമ്പാര്‍ട്ടുമെന്റിനു പിറകില്‍ ഒന്നു കൂടിയുണ്ടയിരുന്നു. എന്റെ ഒപ്പം നിന്നയാളോടു ചോദിച്ചു, റിസര്‍വേഷന്‍ ഇല്ലേ. അയാള്‍ പറഞ്ഞു ഇതിലെ രണ്ടു കമ്പാര്‍ട്ടുമെന്റുകള്‍ക്ക് റിസര്‍വേഷന്‍ വേണ്ട. അപ്പോഴാണ് ട്രയിന് അങ്ങനെയൊരു സംവിധാനമുളളത് ഞാന്‍ മനസ്സിലാക്കിയത്.

മഗദ ചക്രവര്‍ത്തിയും, മഗദ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പാടലിപുത്രയും, ഇന്നത് ബിഹാറിന്റെ തലസ്ഥാനമായ പാറ്റനയാണ്. ചെറുപ്പത്തില്‍ ഏറെ കേട്ടിട്ടുള്ളതാണ്. സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി ചായയും പൂരിയും ഉരുളന്‍കിഴങ്ങു കറിയും കഴിച്ചിട്ടാണ് പാടലിപുത്രം കാണാനായി നടന്നത്. രാവിലെ ഏഴുമണിക്കു മുമ്പുതന്നെ ട്രെയിന്‍ എത്തി. ഇന്റര്‍വ്യൂ പത്തുമണിക്കാണ്. ഒരു സാംസാകാരിക തലസ്ഥാനത്തിന്റെ അവശേഷിപ്പെന്ന പോലെ പല പുരാതന കെട്ടിടങ്ങളും തലയുയര്‍ത്തി നില്‍ക്കുന്നു. അവിടുത്തെ മൈതാനത്താണ് ഒരു മണിക്കൂറോളം ഞാനിരുന്നത്. പച്ചപ്പു നിറഞ്ഞ ആ മൈതാനം യാത്രികര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന രീതിയിലാണ് പണി ചെയ്തിരിക്കുന്നത്. റിസര്‍വ്വ് ബാങ്ക് അതിനടുത്തു തന്നെയാണ്. പത്തു മണിക്കു മുമ്പ് തന്നെ അവിടെ ഹാജരായി. അവിടുത്തെ അഡ്മിനാസ്‌ട്രേറ്റീവ് ഓഫിസര്‍ ശര്‍മ്മ വളരെ സ്‌നേഹത്തോടെ ഞങ്ങള്‍ ആറു ഉദ്ദ്യോഗാര്‍ഥികളെ സ്വീകരിച്ചു. ഞങ്ങള്‍ക്കെല്ലാം ചായ തന്നു. ഷോര്‍ട്ട്ഹാന്‍ഡ് ടൈപ്പിംഗ് ടെസ്റ്റ് കഴിഞ്ഞപ്പോള്‍ പതിനൊന്നുമണിയായി. വീണ്ടും റെയില്‍വേ സ്റ്റേഷനിലേക്കു വന്ന് റാഞ്ചിയിലേക്ക് കളള ട്രയിന്‍ കയറി. പഴയതു പോലെ ടിക്കറ്റ് ചെക്കര്‍ എത്തി. കഴിഞ്ഞ രാത്രി പോലെ രണ്ടു ബോഗികളുടെ ഇടയ്ക്ക് നിന്നാല്‍ ആളുകള്‍ ശ്രദ്ധിക്കും. ഇരുഭാഗത്തുമുളള രണ്ടു ബോഗികളില്‍ നിന്നും രണ്ടു ചെക്കര്‍മാര്‍ എന്റെയടുത്തേക്ക് എത്തി കൊണ്ടിരിക്കുന്നത് എന്നെ അങ്കലാപ്പിലാക്കി.