ബ്രിട്ടൺ : ബ്രെക്സിറ്റിനെ സംബന്ധിച്ചു നേരിടുന്ന വിവാദങ്ങൾക്കിടയിലും, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ജനസമ്മതി വർദ്ധിച്ചതായി സർവ്വേ റിപ്പോർട്ട്. യൂഗോവ് നടത്തിയ സർവേയിൽ 38 ശതമാനം ബ്രിട്ടീഷ് ജനത പ്രധാനമന്ത്രിക്ക് അനുകൂലമായി സംസാരിച്ചു. തെരേസ മേയുടെ പിൻഗാമിയായി ജൂലൈയിൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഉണ്ടായിരുന്നതിലും അധികമാണ് ഇത്.

ബ്രക്സിറ്റിന്റെ നടത്തിപ്പിനായി പാർലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ടതിൽ പലഭാഗത്തുനിന്നും വിമർശനങ്ങൾ നേരിടുകയാണ് ബോറിസ് ജോൺസൺ. എന്നാൽ വിവാദങ്ങൾക്കിടയിലും ജോൺസന്റെ ജനസമ്മതി വർദ്ധിച്ചുവരികയാണ്. പാർലമെന്റ് പിരിച്ചുവിട്ടത് സ്വാഭാവികമാണ് എന്നാണ് പ്രധാന മന്ത്രിയുടെ വാദം. എന്നാൽ ഒരു കരാർ- രഹിത ബ്രക്സിറ്റിനുള്ള എതിർപ്പുകളെ തടയിടാനാണ് ഇത്തരമൊരു നീക്കം എന്ന് എതിർഭാഗം എംപിമാർ രേഖപ്പെടുത്തി.

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പിരിഞ്ഞു പോകുന്നത് ഒക്ടോബർ 31നാണ്. എന്നാൽ ഈ തീയതി നീട്ടണമെന്ന അഭിപ്രായം ടോറി എംപിമാർക്ക് ഇടയിൽ നിന്നുതന്നെ ഉയർന്നുവന്നിട്ടുണ്ട്. 21 ടോറി എംപിമാർ ഇതിനെതിരെ ശബ്ദം ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇവരെയെല്ലാം കൺസർവേറ്റീവ് പാർട്ടിയിൽ നിന്നും പുറത്താക്കാൻ ആയിരുന്നു ജോൺസന്റെ തീരുമാനം. ഇതിനെല്ലാം മധ്യേയാണ് സർവ്വേയിൽ അദ്ദേഹം നേടിയിരിക്കുന്ന ജനസമ്മതിയിലുള്ള വർദ്ധനവ്.

ലേബർ പാർട്ടി നേതാവ് ജെറമി കോർബിനെക്കാളും മുൻ പന്തിയിലാണ് ബോറിസ് ജോൺസന്റെ സ്ഥാനം. 21 ശതമാനം ബ്രിട്ടീഷ് ജനത മാത്രമാണ് ജെറെമിയെ പിന്തുണച്ചത്.