50 മുതൽ 60 വയസ്സു വരെ സാമൂഹികമായി സജീവമായിരിക്കുന്നവരുടെ പിൽക്കാല ജീവിതത്തിൽ അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾ വരുവാനുള്ള സാധ്യത കുറവാണ് എന്ന് പഠനങ്ങൾ പറയുന്നു. 1985 മുതൽ 2017 വരെയുള്ള 10,000 ത്തിൽ അധികം ആളുകളെ നിരീക്ഷിച്ചതിനുശേഷം ആണ് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകർ ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. ഗവേഷണത്തോടനുബന്ധിച്ച് എല്ലാവർക്കും തങ്ങളുടെ സാമൂഹിക ജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമുള്ള ഒരു ചോദ്യാവലി നൽകിയിരുന്നു .

6 ഓളം തവണയാണ് ഈ സുദീർഘമായ കാലയളവിനുള്ളിൽ (28 വർഷം ) നിരീക്ഷിക്കപ്പെട്ട ആൾക്കാരിൽ നിന്ന് അവരുടെ സാമൂഹിക സമ്പർക്ക മാർഗങ്ങളെക്കുറിച്ചുള്ള ചോദ്യാവലി ശേഖരിച്ചത് . 50 ,60 ,70 തുടങ്ങി വ്യത്യസ്ത വയസ്സിനുള്ളിൽ ഈ വ്യക്തികൾക്ക് ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഉള്ള വ്യക്തിബന്ധത്തെ ശാസ്ത്രീയമായ രീതിയിൽ അവലോകനം ചെയ്യുകയും ഒപ്പം തന്നെ അവരുടെ ഓർമശക്തിയും , സംസാരിക്കുന്നതിനും യുക്തിപരമായി ചിന്തിക്കാനുള്ള കഴിവ് എന്നിവയും വിലയിരുത്തിയാണ് അൽഷിമേഴ്സും സാമൂഹിക ജീവിതവും തമ്മിൽ ബന്ധമുണ്ടെന്ന് ഗവേഷകർ എത്തിച്ചേർന്നത് .

ഇതു കൂടാതെ അൽഷിമേഴ്‌സ് രോഗസാധ്യതയ്ക്കുള്ള മെഡിക്കൽ ചെക്കപ്പുകളും നടത്തിയിരുന്നു . ഇതിൻെറ അടിസ്ഥാനത്തിൽ കൂടുതൽ ശക്തമായ സാമൂഹിക ബന്ധങ്ങളും ജീവിതവും നയിക്കുന്ന ആൾക്കാരുടെ ഇടയിൽ ഓർമ കുറവിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങൾ കുറവാണ് എന്നാണ് ഗവേഷകർ കണ്ടെത്തിയത് .
യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ആൻഡ്രൂ സോമർലഡിൻെറ നേതൃത്വത്തിലുള്ള ഗവേഷകരാണ് ദീർഘകാലയളവിലുള്ള ഈ സുപ്രധാന ഗവേഷണത്തിനു പിന്നിലുള്ളത് .യുകെ മെഡിക്കൽ റിസർച്ച് കൗൺസിൽ , യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ പഠനങ്ങൾ നടന്നിരിക്കുന്നത് .