ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- കന്നാബിസ് ചെടിയിൽ നിന്നുമുള്ള രണ്ടു മരുന്നുകളുടെ ഉപയോഗത്തിന് എൻഎച്ച്എസ് അംഗീകാരം. എപ്പിലെപ്സി, മൾട്ടിപ്പിൾ സ്ക്ലിറോസിസ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളാണ് ഇവ. ചാരിറ്റി സംഘടനകൾ ഈ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. രണ്ടു മരുന്നുകളും ബ്രിട്ടനിൽ തന്നെ നിർമിക്കുന്നവയാണ്. കുട്ടികളിലെ എപ്പിലെപ്സി രോഗത്തിന് സഹായമായ മരുന്നാണ് എപ്പിഡിയോലെക്സ്. ഈ മരുന്നിന്റെ ഉപയോഗം സെപ്റ്റംബർ മുതൽ യൂറോപ്പിൽ അനുവദിച്ചിട്ടുള്ളതാണ്. ഈ മരുന്നിന് ഒരു വർഷം 5000 മുതൽ 10000 പൗണ്ട് വരെ രോഗികൾക്ക് പണച്ചെലവ് ഉണ്ട്. എന്നാൽ നിർമ്മാണ കമ്പനികൾ ഇതിൽ കുറഞ്ഞ ഒരു വിലയ്ക്ക് എൻ എച്ച് എസുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ്.


ഈ മരുന്നിന്റെ ഉപയോഗം ഒരുപാട് രോഗികൾക്ക് സഹായകരമാകും എന്നാണ് പൊതുവേയുള്ള നിഗമനം. കന്നാബിസിലെ മുഖ്യ ഉത്തേജക വസ്തുവായ റ്റിഎച്ച് സിയുടെ സാന്നിദ്ധ്യം ഈ മരുന്നുകളില്ല. എൻ എച്ച് എസിന്റെ ഡ്രഗ് അഡ്വൈസറി ബോർഡായ ‘ നൈസ് ‘ ആണ് മരുന്നുകളെ സംബന്ധിക്കുന്ന തീരുമാനം കൈക്കൊള്ളുന്നത്. രണ്ടാമത്തെ മരുന്നായ സാറ്റിവെക്സ് എന്ന മൗത്ത് സ്പ്രേ മൾട്ടിപ്പിൾ സ്ക്ലിറോസിസിലെ മസിൽ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്നതാണ്.

ഈ തീരുമാനത്തെ വൈദ്യ രംഗത്തെ പ്രമുഖർ സ്വാഗതം ചെയ്തിരിക്കുകയാണ്. ഗ്രേറ്റ്‌ ഓർമോണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോളജി ഡിപ്പാർട്മെന്റ് ഹെഡ് പ്രൊഫസർ ഹെലൻ ക്രോസ്സ് ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. എപ്പിലെപ്സി രോഗികൾക്ക് ഇത് ഒരു സന്തോഷവാർത്ത ആണെന്ന് ഡോക്ടർമാർ പറഞ്ഞു.