Movies

ജോസ്‌ന സാബു സെബാസ്റ്റ്യൻ

മലയാള സിനിമയിലെ നായക സങ്കല്പങ്ങളെ തിരുത്തിക്കുറിച്ച വ്യക്തിയാണ് ശ്രീനിവാസൻ. വെളുത്ത നിറമോ, തടിച്ച പേശികളോ ഇല്ലാത്ത ഒരു സാധാരണക്കാരൻ്റെ രൂപത്തിൽ വന്ന് അദ്ദേഹം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം വെറുമൊരു കൊമേഡിയൻ മാത്രമായിരുന്നില്ല. ഓരോ മനുഷ്യൻ്റെയും ഉള്ളിലെ അരക്ഷിതാവസ്ഥകളെയും, ഈഗോയെയും, ഭയത്തെയും ഇത്രത്തോളം സൂക്ഷ്മമായി നർമ്മമയി വരച്ചുകാട്ടിയ മറ്റൊരു എഴുത്തുകാരൻ മലയാളത്തിലില്ല.

ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം എന്ന സിനിമ മലയാള സിനിമയിലെ തന്നെ മികച്ച ഒരു സൈക്കോളജിക്കൽ സ്റ്റഡി (Psychological Study) ആണ്. തളത്തിൽ ദിനേശൻ എന്ന കഥാപാത്രത്തിലൂടെ ഒരു മനുഷ്യൻ്റെ അപകർഷതാബോധവും സ്വന്തം രൂപത്തെക്കുറിച്ചുള്ള ഭയവും സംശയരോഗവുമെല്ലാം ഒരു മനുഷ്യനെ എങ്ങനെയൊക്കെ തകർക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. അതുപോലെ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ദൈവത്തെയും ആത്മീയതയെയും മറയാക്കുന്ന എസ്കാപ്പിസം (Escapism) എന്ന മാനസികാവസ്ഥയെ അദ്ദേഹം തുറന്നുകാട്ടുന്നു.

സന്ദേശമെന്ന ചിത്രത്തിലൂടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ അന്ധമായി പിന്തുടരുന്നവർ കുടുംബബന്ധങ്ങളെയും യാഥാർത്ഥ്യങ്ങളെയും എങ്ങനെ മറക്കുന്നു എന്ന് വിളിച്ചു കൂവി ഈ ചിത്രം പരിഹസിക്കുന്നു. അതുകൊണ്ടൊക്കെ തന്നെയാണ് പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന ഡയലോഗ് ഇന്നും പ്രസക്തമാകുന്നത് അത് നമ്മുടെ ഈഗോയെ തുറന്നുകാട്ടുന്നതുകൊണ്ടാണ്.

വരവേൽപ്പ് എന്ന മൂവിയിലൂടെ ഒരു സാധാരണക്കാരൻ്റെ സംരംഭകത്വ മോഹങ്ങളെ വ്യവസ്ഥിതി എങ്ങനെയൊക്കെ തല്ലിക്കെടുത്തുന്നുവെന്നും വിദേശത്തുനിന്ന് അധ്വാനിച്ചുണ്ടാക്കിയ പണവുമായി വരുന്ന മലയാളി നേരിടുന്ന മാനസിക സംഘർഷങ്ങളും ഒരു തിരുത്തലും വേണ്ടതെപ്പോലെ ഇതിൽ പ്രകടമാണ്. നാടോടിക്കാറ്റും പട്ടണപ്രവേശനവും ദാസനും വിജയനുമെല്ലാം ഒരു സാധ മലയാളിയുടെ തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിൻ്റെയും പ്രതീകങ്ങളാണ്. എത്ര വലിയ പ്രതിസന്ധിയിലും പ്രത്യാശ കൈവിടാതെ മുന്നോട്ട് പോകാനുള്ള മനസ്സിൻ്റെ കരുത്താണ് ഈ സിനിമകൾ നൽകുന്നത്. എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ എന്ന വരികൾ ഇന്നും പലർക്കും ഒരു സ്ട്രെസ് റിലീഫ് തന്നെയാണ് …
ഉദയനാണ് താരത്തിലൂടെ സിനിമയിലെ താരപ്രഭയും (Superstar Ego) യഥാർത്ഥ പ്രതിഭയും തമ്മിലുള്ള പോരാട്ടത്തിലൂടെയും രാജപ്പൻ എന്ന സരോജ് കുമാറിലൂടെയും പ്രശസ്തി ഒരു മനുഷ്യൻ്റെ സ്വഭാവത്തിൽ വരുത്തുന്ന വൈകൃതങ്ങളെ അദ്ദേഹം നന്നായി തന്നെ നമ്മുടെയൊക്കെ മനസിലേക്ക് കീറി ഒട്ടിച്ചു …
കഥ പറയുമ്പോൾ (2007) എന്ന മൂവിയിലൂടെ തന്റെ സുഹൃത്ത് എത്ര വലിയ നിലയിൽ എത്തിയാലും താൻ താഴ്ന്ന നിലയിലാണെന്ന തോന്നൽ സൃഷ്ടിക്കുന്ന സാമൂഹിക അകലം (Social Insecurity) ഈ സിനിമ മനോഹരമായി കൈകാര്യം ചെയ്യുന്നു.

അതെ പലവിധ കറുത്ത ഹാസ്യങ്ങൾ കൊണ്ടുള്ള ചികിത്സയിലൂടെ മനുഷ്യ മനസ്സിനെ വേട്ടയാടുന്ന വിഷാദത്തിൻ്റെയും വേവലാതികളുടെയും കാർമേഘങ്ങളെ മാറ്റാൻ അദ്ദേഹത്തിന് പ്രത്യേകമായ ഒരു കഴിവുണ്ടായിരുന്നു. ദാസനും വിജയനും നമുക്ക് വെറും രണ്ട് സിനിമാ കഥാപാത്രങ്ങളായിരുന്നില്ല മറിച്ചു തൊഴിലില്ലായ്മയുടെ കയ്പ്പിലും തമാശ കണ്ടെത്തിയ രണ്ട് സുഹൃത്തുക്കളാണ്. നമ്മുടെ അയൽപക്കത്തുള്ള തുന്നൽക്കാരൻ്റെയോ, ഗൾഫിൽ പോയി കഷ്ടപ്പെടുന്ന മധ്യവർഗ്ഗക്കാരൻ്റെയോ, രാഷ്ട്രീയത്തിൻ്റെ പേരിൽ തമ്മിലടിക്കുന്ന സഹോദരങ്ങളുടെയോ ഒക്കെ കഥകൾ അദ്ദേഹം നമ്മളോട് പറഞ്ഞു കാണിച്ചു തന്നു . ആ കഥകളിലെല്ലാം ഒരു മനഃശാസ്ത്രപരമായ ഉൾക്കാഴ്ച ഉണ്ടായിരുന്നു.

“His lost is not lost”. അദ്ദേഹത്തിൻ്റെ ഭൗതികമായ അഭാവം നമുക്ക് നഷ്ടമാണെങ്കിലും, അദ്ദേഹം തുന്നിച്ചേർത്ത വാക്കുകളും കഥാപാത്രങ്ങളും ഓരോ മലയാളി ഉള്ളിടത്തോളം കാലം ഇവിടെയുണ്ടാകും. ആ മനഃശാസ്ത്രപരമായ നിരീക്ഷണങ്ങൾ വരുംതലമുറകൾക്കും പാഠപുസ്തകങ്ങളായിരിക്കും….

ഹണി റോസ് നായികയായെത്തുന്ന ‘റേച്ചൽ’ ഡിസംബർ 6-ന് തിയറ്ററുകളിൽ എത്താനൊരുങ്ങുന്നു. ചിത്രം താൻ പ്രതീക്ഷിച്ചതിനെക്കാൾ മികച്ചതായി തീർന്നുവെന്നും, പ്രേക്ഷകശ്രദ്ധ നേടുന്ന വലിയ വിജയമായിരിക്കും ‘റേച്ചൽ’ എന്ന് തനിക്ക് ഉറപ്പുണ്ടെന്നും വിനയൻ പറഞ്ഞു. ഇന്ന് മലയാള സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരെക്കാൾ അധികം വരുമാനം ഹണി റോസ് ഒരു വർഷത്തെ ഉദ്ഘാടനങ്ങളിലൂടെ സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“റേച്ചൽ എന്നെ അത്യന്തം അത്ഭുതപ്പെടുത്തിയ ഒരു ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു . ഹണി റോസ് കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചു. വളരെ സീരിയസ് വിഷയം കൈകാര്യം ചെയ്യുന്ന, കഠിനാധ്വാനത്തോടെ പിറന്ന ഒരു സിനിമയാണ് ഇത്. ഇത്തരത്തിൽ ആത്മാർത്ഥമായി നിർമ്മിച്ച ചിത്രങ്ങൾക്ക് ഭാവിയിൽ വലിയ സ്വാധീനം ചെലുത്താനുള്ള കഴിവുണ്ട്,” വിനയൻ പറഞ്ഞു. ഹണി റോസുമായുള്ള ആദ്യ പരിചയവും അദ്ദേഹം ഓർത്തെടുത്തു. 2002-03 കാലത്ത് പൃഥ്വിരാജിന്റെ ‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും’ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഹണിയുടെ അച്ഛൻ അവരെ നായികയാക്കണമെന്ന ആഗ്രഹവുമായി എത്തുകയായിരുന്നു. പിന്നീട് ‘ബോയ്‌ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയരംഗത്ത് പ്രവേശിച്ചത്.

ചെറിയ ബജറ്റിൽ പിറന്ന സിനിമകൾ വൻവിജയം നേടുമ്പോഴാണ് ഏറ്റവും വലിയ സന്തോഷമെന്ന് വിനയൻ പറഞ്ഞു. “35 ലക്ഷം രൂപ മുടക്കി ചെയ്ത വാസന്തിയും ലക്ഷ്മിയും മൂന്നര കോടി രൂപ കളക്ട് ചെയ്ത കാലം ഇന്നും മറക്കാനാവില്ല. അതുപോലെ തന്നെ റേച്ചലും ഒരു വലിയ വിജയം കൈവരിക്കട്ടെ,” എന്നാണ് അദ്ദേഹത്തിന്റെ ആശംസ.

*ബൗഗൈൻവില്ല സിനിമയുടെ ദേശീയ പുരസ്കാര അപേക്ഷ സമർപ്പിക്കാനാകാത്തതിനെ കുറിച്ച് അമൽ നീരദ് പ്രൊഡക്ഷൻസ് നൽകിയ ഹർജിയിൽ കേന്ദ്ര വിവരപ്രക്ഷേപണ മന്ത്രാലയം നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. ദേശീയ പുരസ്കാര പോർട്ടൽ അവസാന ഘട്ടത്തിൽ തകരാറിലായതിനെ തുടർന്ന് ഫീസ് അടയ്ക്കാനാകാതെ അപേക്ഷ സമയത്ത് സമർപ്പിക്കാനായില്ലെന്നാണ് ഹർജിക്കാരുടെ പരാതി.

അപേക്ഷ അവസാന തീയതി ഒക്ടോബർ 31 ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സമയം നീട്ടണമെന്നാവശ്യപ്പെട്ടാണ് നിർമ്മാണ സ്ഥാപനം അതേ ദിവസം തന്നെ അധികാരികൾക്ക് പരാതി നൽകിയിരുന്നത്. ചിത്രത്തിന് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ ഏഴ് പുരസ്കാരങ്ങൾ ലഭിക്കുകയും വിമർശക പ്രശംസ നേടുകയും ചെയ്തതായും, ദേശീയതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം നഷ്ടപ്പെടുന്നത് കലാകാരന്മാർക്കും ടീമിനും വലിയ നഷ്ടമാണെന്നും ഹർജിയിൽ വ്യക്തമാക്കി.

പോർട്ടൽ ഒക്ടോബർ 10 മുതൽ പ്രവർത്തിച്ചുവരികയായിരുന്നുവെന്നും പ്രക്രിയയെ കുറിച്ച് വ്യാപകമായി പ്രചാരണം നടന്നുവെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ പരാതി സമയബന്ധിതമായി നൽകിയതിനാൽ അത് പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. വിവരപ്രക്ഷേപണ മന്ത്രാലയത്തിലെ സെക്രട്ടറി ഹർജിക്കാരന്റെ അപേക്ഷ പരിശോധിച്ച് വിധി ലഭിച്ച പത്ത് ദിവസത്തിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് കോടതി നിർദേശിച്ച് ഹർജി തീർപ്പാക്കി.

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ തൃശൂരിൽ വച്ച് അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടി. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രാവിഷ്‌ക്കരണത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ബഹുമതി ലഭിച്ചത്. ആസിഫ് അലി, വിജയരാഘവൻ, ടോവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി ഈ അവാർഡ് സ്വന്തമാക്കിയത്.

മികച്ച നടിയായി ഷംല ഹംസ .‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ പ്രകടനമാണ് ഷംലയെ മികച്ച നടിയാക്കിയത്. അതേ ചിത്രത്തിന് സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് മികച്ച നവാഗതസംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സ്’. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ ആണ് മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയത്. ഈ ചിത്രം ഉൾപ്പെടെ 10 വിഭാഗങ്ങളിലായി മഞ്ഞുമ്മൽ ബോയ്സ് അവാർഡുകൾ നേടി. മികച്ച സംവിധായകൻ (ചിദംബരം), മികച്ച സ്വഭാവനടൻ (സൗബിൻ ഷാഹിർ), മികച്ച ഛായാഗ്രാഹകൻ (ഷൈജു ഖാലിദ്), മികച്ച ഗാനരചയിതാവ് (വേടൻ), മികച്ച കലാസംവിധായകൻ (അജയൻ ചാലിശേരി), മികച്ച ശബ്ദമിശ്രണം, ശബ്ദരൂപകൽപന, കളറിസ്റ്റ് (ശ്രിക് വാര്യർ), മികച്ച പ്രോസസിംഗ് ലാബ് എന്നിവയും മഞ്ഞുമ്മൽ ബോയ്സിനാണ് ലഭിച്ചത്.

മറ്റു പ്രധാന അവാർഡുകൾ

* മികച്ച രണ്ടാമത്തെ ചിത്രം: ഫെമിനിച്ചി ഫാത്തിമ
* മികച്ച സംവിധായകൻ: ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)
* മികച്ച കഥാകൃത്ത്: പ്രസന്ന വിത്തനാഗെ (പാരഡൈസ്)
* മികച്ച തിരക്കഥാകൃത്ത്: ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)
* സ്വഭാവ നടൻമാർ: സൗബിൻ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം)
* സ്വഭാവ നടി: ലിജോമോൾ (നടന്ന സംഭവം)
* മികച്ച പശ്ചാത്തലസംഗീതം: ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം)
* മികച്ച സംഗീതസംവിധായകൻ: സുഷിൻ ശ്യാം
* മികച്ച പിന്നണി ഗായിക: സെബ ടോമി (അം അ)
* മികച്ച പിന്നണി ഗായകൻ: ഹരി ശങ്കർ (എആർഎം)
* മികച്ച വിഷ്വൽ എഫക്റ്റ്സ്: ജിതിൻഡ ലാൽ, ആൽബർട്ട്, അനിത മുഖർജി (എആർഎം)
* മികച്ച കലാസംവിധായകൻ: അജയൻ ചാലിശേരി (മഞ്ഞുമ്മൽ ബോയ്സ്)
* മികച്ച ചിത്രസംയോജകൻ: സൂരജ് ഇ. എസ് (കിഷ്കിന്ധ കാണ്ഡം)
* മികച്ച ശബ്ദരൂപകൽപന: ഷിജിൻ മെൽവിൻ (മഞ്ഞുമ്മൽ ബോയ്സ്)
* സിങ്ക് സൗണ്ട്: അജയൻ അടാട്ട് (പണി)
* മേക്കപ്പ് ആർട്ടിസ്റ്റ്: റോണക്സ് സേവ്യർ (ബൊഗൈൻവില്ല, ഭ്രമയുഗം)
* കോസ്റ്റ്യൂം ഡിസൈൻ: സമീര സനീഷ് (രേഖാചിത്രം, ബൊഗൈൻവില്ല)
* നൃത്തസംവിധാനം: സുമേഷ് സുന്ദർ (ബൊഗൈൻവില്ല)
* ഡബ്ബിങ് ആർട്ടിസ്റ്റ് (സ്ത്രീ): സയനോര ഫിലിപ്പ് (ബറോസ്)
* ഡബ്ബിങ് ആർട്ടിസ്റ്റ് (പുരുഷൻ): ഫാസി വൈക്കം (ബറോസ്)
* മികച്ച കളറിസ്റ്റ്: ശ്രിക് വാര്യർ (മഞ്ഞുമ്മൽ ബോയ്സ്, ബൊഗൈൻവില്ല)
* ജനപ്രീതി ചിത്രം: പ്രേമലു

സാഹിത്യ-സാങ്കേതിക വിഭാഗങ്ങൾ

* മികച്ച ചലച്ചിത്രഗ്രന്ഥം: പെൺപാട്ട് താരങ്ങൾ (സി.എസ്. മീനാക്ഷി)
* മികച്ച ചലച്ചിത്ര ലേഖനം: മറയുന്ന നാലുകെട്ടുകൾ (ഡോ. വത്സൻ വാതുശേരി)
* പ്രത്യേക ജൂറി പുരസ്കാരം (സിനിമ): പാരഡൈസ് (സം. പ്രസന്ന വിത്തനാഗെ)

പ്രത്യേക ജൂറി പരാമർശങ്ങൾ

* ടോവിനോ തോമസ് (എആർഎം)
* ആസിഫ് അലി (കിഷ്കിന്ധ കാണ്ഡം)
* ജ്യോതിര്മയി (ബൊഗൈൻവില്ല)
* ദർശന രാജേന്ദ്രൻ (പാരഡൈസ്)

മൊത്തത്തിൽ, മമ്മൂട്ടിയുടെ ശക്തമായ അഭിനയപ്രകടനവും, ഷംല ഹംസയുടെ സ്വാഭാവിക പ്രകടനവും, ചിദംബരത്തിന്റെ സംവിധാന മികവുമാണ് ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ മുഖച്ഛായ നിർണയിച്ചത്.

തിയേറ്ററിലേത് പോലെ തന്നെ ഒടിടി റിലീസുകൾക്കായും കാത്തിരിക്കുന്ന പ്രേക്ഷകർ നിരവധിയാണ്. തിയേറ്ററിൽ പരാജയപ്പെടുന്ന ചില സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ വിജയം നേടുന്നതും പതിവാണ്. ഓരോ ആഴ്ചയിലും വമ്പൻ സിനിമകൾ സ്ട്രീമിങ്ങിന് എത്താറുണ്ട്. ഇപ്പോഴിതാ ഈ വാരം സ്ട്രീമിങ് ചെയ്യാൻ ഒരുങ്ങുന്ന ചില പ്രധാനപ്പെട്ട സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.

ശിവകാർത്തികേയൻ ചിത്രമായ മദ്രാസി ആണ് ഈ വാരം പുറത്തിറങ്ങുന്ന പ്രധാനപ്പെട്ട ചിത്രം. നാളെ മുതൽ ആമസോൺ പ്രൈമിലൂടെയാണ് സിനിമ പുറത്തിറങ്ങുന്നത്. സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. തമിഴ്നാട്ടിലും വലിയ സ്വീകാര്യത മദ്രാസിക്ക് ലഭിച്ചില്ലെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ചിത്രം ഒടിടിയിലേക്ക് എത്തുമ്പോൾ ശിവകാർത്തികേയൻ ആരാധകർ ഏറെ സന്തോഷത്തിലാണ്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. വിധ്യുത് ജമാൽ, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

രണ്ട് മലയാള സിനിമകളും ഈ വാരം ഒടിടിയിലേക്ക് എത്തുന്നുണ്ട്. സാഹസം ആണ് ഒടിടിയിൽ എത്തുന്ന ഒരു മലയാളം സിനിമ. ‘ട്വന്റി വണ്‍ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത സിനിമയാണ് ഇത്. സംവിധായകന്‍ ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഏവരും ഏറ്റെടുത്ത ഗാനമാണ് ‘ഓണം മൂഡ്’. ഒരു ഓണം ആഘോഷത്തിന്റെ വൈബിൽ ഒരുങ്ങിയ ഗാനം ഇത്തവണത്തെ ഓണം സീസൺ അടക്കിവാണിരുന്നു. ചിത്രം സൺ നെക്സ്റ്റിലൂടെ നാളെ പുറത്തിറങ്ങും.

ഹൃദു ഹാറൂൺ നായകനായി എത്തിയ മേനേ പ്യാർ കിയ ആണ് സ്ട്രീമിങ്ങിനെത്തുന്ന അടുത്ത മലയാളം സിനിമ. നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘മേനേ പ്യാർ കിയ’. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി,മിദൂട്ടി,അർജുൻ, ജഗദീഷ് ജനാർദ്ദനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിലൂടെ നാളെ ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ,മൈം ഗോപി,ബോക്സർ ദീന,ജീവിൻ റെക്സ,ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. സംവിധായകൻ ഫൈസൽ ഫസലുദ്ദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന “മേനേ പ്യാർ കിയ”യിൽ ഡോൺപോൾ പി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ ചിത്രീകരണം ആരംഭിച്ചു. ഇന്ന് രാവിലെ തൊടുപുഴയില്‍ വെച്ചാണ് ഷൂട്ടിങ്ങിനു തുടക്കമിട്ടത്. പൂജ ചടങ്ങുകളില്‍ സംവിധായകന്‍ ജീത്തു ജോസഫ് അടക്കമുള്ളവര്‍ പങ്കെടുത്തു. മോഹന്‍ലാല്‍ ഉടന്‍ സെറ്റില്‍ ജോയിന്‍ ചെയ്യും. നവംബറോടെ ചിത്രീകരണം അവസാനിപ്പിക്കാനാണ് ആലോചന. 2026 ല്‍ ആയിരിക്കും റിലീസ്.

അതേസമയം മൂന്ന് ഭാഷകളിലായാണ് ദൃശ്യം 3 ഒരുക്കുക. മലയാളത്തിനൊപ്പം ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളും ഒന്നിച്ച്‌ തിയറ്ററുകളിലെത്തിക്കാന്‍ ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ മലയാളം റിലീസിനു ശേഷം മറ്റു ഭാഷകളില്‍ റിലീസ് മതിയെന്നാണ് സംവിധായകന്‍ ജീത്തു ജോസഫിന്റെയും മോഹന്‍ലാലിന്റെയും തീരുമാനം.

‘ദൃശ്യം’ സീരിസിലെ അവസാന ഭാഗമായിരിക്കും ഇത്. തിരക്കഥ പൂര്‍ത്തിയായതായി ജീത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു. ഇമോഷണല്‍ കോണ്‍ഫ്‌ളിക്റ്റുകള്‍ക്ക് പ്രാധാന്യം നല്‍കിയായിരിക്കും ദൃശ്യത്തിന്റെ അവസാന ഭാഗമെന്നാണ് സൂചന. ദൃശ്യം രണ്ടാം ഭാഗത്തെ ലുക്കിലാകും അവസാന ഭാഗത്ത് മോഹന്‍ലാലിന്റെ കഥാപാത്രം എത്തുകയെന്നാണ് വിവരം

നാലു പതിറ്റാണ്ടിലധികം മലയാള സിനിമയിലും ഇന്ത്യൻ സിനിമയിലും സമഗ്ര സംഭാവനകൾ നൽകിയ മുതിർന്ന നടൻ മോഹൻലാലിന് 2023-ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നൽകി ആദരിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യ പ്രകടനം, വൈദഗ്ധ്യം, കഠിനാധ്വാനം എന്നിവയെ തിരിച്ചറിഞ്ഞ് ഇന്ത്യൻ സർക്കാരാണ് ഈ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി നൽകുന്നത്.

പുരസ്കാര വാർത്ത പുറത്തുവിട്ട കുറിപ്പിൽ, തലമുറകളെ പ്രചോദിപ്പിക്കുന്ന മോഹൻലാലിന്റെ സിനിമായാത്രയെ കുറിച്ച് പറയുന്നുണ്ട് . നടനും സംവിധായകനും നിർമ്മാതാവുമായ അദ്ദേഹം മലയാള സിനിമയുടെയും ഇന്ത്യയിലെ ചലച്ചിത്ര ലോകത്തിന്റെയും ചരിത്രത്തിൽ സുവർണ്ണ സ്ഥാനം നേടിയ വ്യക്തിയാണ്. 2025 സെപ്റ്റംബർ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണൽ ഫിലിം അവാർഡ്സിൽ പുരസ്കാരം വിതരണം ചെയ്യും.

1969-ൽ രാജ്യത്തെ ആദ്യ സമ്പൂർണ ഫീച്ചർ സിനിമയായ രാജ ഹരിശ്ചന്ദ്ര സംവിധാനം ചെയ്ത ദാദാ സാഹേബ് ഫാൽകെയുടെ സ്മരണ നിലനിർത്താനാണ് കേന്ദ്രസർക്കാർ പുരസ്കാരം ആരംഭിച്ചത്. 2004-ൽ അടൂർ ഗോപാലകൃഷ്ണന് പുരസ്കാരം ലഭിച്ചിരുന്നു, മിഥുൻ ചക്രവർത്തി കഴിഞ്ഞ വർഷം ബഹുമതി നേടിയിരുന്നു.

മോഹൻലാൽ നായകനായി, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഹൃദയപൂർവ്വം’ സെപ്റ്റംബർ 26 മുതൽ ജിയോ ഹോട്ട്‌സ്റ്റാറിൽ ലഭ്യമാകും. ഓഗസ്റ്റ് 28-ന് ഓണം റിലീസായി എത്തി, വിജയകരമായി തീയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചത്.

ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ചിത്രം 10 വർഷത്തിന് ശേഷം സത്യൻ അന്തിക്കാടുമായുള്ള അദ്ദേഹത്തിന്റെ കൂട്ടായ്മയാണ്. സിദ്ദീഖ്, ജനാർദ്ദനൻ, ബാബുരാജ്, ലാലു അലക്‌സ്, മാളവിക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കേരളത്തിലും പുണെയിലുമായാണ് കഥ നടക്കുന്നത്. അഖിൽ സത്യൻ കഥ ഒരുക്കിയപ്പോൾ, അനൂപ് സത്യൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം ടി.പി. സോനു തിരക്കഥ എഴുതി, അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ. രാജഗോപാൽ എഡിറ്റിങ്ങും നിർവഹിച്ചു.

ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരുന്ന വാർത്തക്ക് സ്ഥിരീകരണം ലഭിച്ചു. തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ രജനീകാന്തും ഉലകനായകൻ കമൽഹാസനും 46 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. സൈമ പുരസ്കാരച്ചടങ്ങിൽ കമൽഹാസൻ പ്രസ്താവിച്ച ഈ വാർത്ത ലോകമെങ്ങുള്ള ആരാധകർ ഏറ്റെടുത്തു . സൈമ പുരസ്കാരച്ചടങ്ങിൽ സംസാരിക്കവേ കമൽഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കമലിന്റെ പ്രഖ്യാപനത്തെ ആർപ്പുവിളികളോടെയാണ് സദസ് സ്വീകരിച്ചത്.

. “ഞങ്ങൾ ഒരുമിക്കുന്നു” എന്ന് കമൽഹാസന്റെ പ്രഖ്യാപനം ആരാധകരെ ആവേശകൊടുമുടിയിൽ എത്തിച്ചു . രജനിയും താനും ഒരുമിച്ചൊരു സിനിമ ചെയ്യുക എന്നത് കുറേ കാലമായുള്ള ആലോചനയാണ്. ഇതൊരു ‘വൻ സംഭവം’ എന്നൊന്നും പറയാറായിട്ടില്ല. വൻ സംഭവമാണോ എന്ന് പടം കണ്ടിട്ടാണ് പറയേണ്ടത് എന്ന് കമലഹാ സൻ പറഞ്ഞു. നിർമ്മാതാവ്, സംവിധായകൻ ആരായിരിക്കും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ വിവരമില്ല. നേരത്തെ ലോകേഷ് കനകരാജ് രജനിയും കമലിനെയും ഒരുമിപ്പിച്ച് ഗ്യാങ്സ്റ്റർ സിനിമ ഉണ്ടാക്കാൻ ആഗ്രഹിച്ചിരുന്നു.

രിത്രവിജയമായ മലയാള ചിത്രം ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യില്‍ ഒരു വേഷം ചെയ്യാന്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നുവെന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. സംവിധായകന്‍ ഡൊമിനിക് അരുണ്‍ കഥ പറഞ്ഞിരുന്നു. ചില കാരണങ്ങളാല്‍ ആ വേഷം ചെയ്യാന്‍ സാധിച്ചില്ല. അതിലിപ്പോള്‍ തനിക്ക് ദുഃഖമുണ്ടെന്നും ബേസില്‍ പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗ് ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ താരങ്ങള്‍ക്കൊപ്പമുള്ള മുഖാമുഖത്തിലാണ് ബേസില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോക‘ ചിത്രത്തില്‍ ഉണ്ടോ എന്നായിരുന്നു താരങ്ങളില്‍ ഒരാളുടെ ചോദ്യം. ‘ലോകയില്‍ ഒരുവേഷം ചെയ്യാന്‍ ഉണ്ടായിരുന്നു. പക്ഷേ, ഞാന്‍ ചെയ്തില്ല. വേറൊരാള്‍ ചെയ്തു. ഇപ്പോള്‍ ഞാനതില്‍ ദുഃഖിക്കുന്നു. വലിയ റോള്‍ ആയിരുന്നു. ഡൊമിനിക് കഥ പറഞ്ഞിരുന്നു. വേറെ കുറച്ച് കാരണം കൊണ്ട് അത് ചെയ്യാന്‍ പറ്റിയില്ല’, എന്നായിരുന്നു ബേസിലിന്റെ പ്രതികരണം.

കല്യാണി പ്രിയദര്‍ശന്‍ ‘ചന്ദ്ര’ എന്ന സൂപ്പര്‍ഹീറോ കഥാപാത്രമായി എത്തിയ ‘ലോക’ വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമായി മാറിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത ചിത്രത്തില്‍ നസ്ലിന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍ എന്നിവരും പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു. ഇതിന് പുറമേ മലയാളത്തിലെ ഏതാനും പ്രമുഖതാരങ്ങള്‍ അതിഥിവേഷത്തിലും ചിത്രത്തിലുണ്ട്. ‘ലോക’ എന്ന് പേരുള്ള സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണ് ‘ചന്ദ്ര’.

RECENT POSTS
Copyright © . All rights reserved