Movies

സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ(65) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം. യോദ്ധ,വ്യൂഹം,ഗാന്ധർവം,നിർണയം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. മലയാളം, ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു.

1997ൽ സണ്ണി ഡിയോൾ നായകനായ ‘സോർ’ എന്ന സിനിമയിലൂടെ ബോളിവുഡിൽ തുടക്കം. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂൾ ഹേ തും, അപ്ന സപ്ന മണി മണി, ഏക്–ദ് പവർ ഓഫ് വൺ, ക്ലിക്ക്, യാംല പഗ്‌ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിൽ ഇഡിയറ്റ്സ്, ഇ എന്ന ചിത്രങ്ങളിൽ നിർമാതാവുമായി.

പ്രശസ്ത ഫൊട്ടോഗ്രാഫറും ഛായാഗ്രഹകനുമായ ശിവന്റെ മകനാണ് സംഗീത്. പ്രശസ്ത ഛായാഗ്രഹകൻ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.

ചെറു ചെറു വേഷങ്ങൾ കൂടിച്ചേർന്ന് മലയാള പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞു നിറഞ്ഞ കലാകാരി. കനകലത വിട പറയുമ്പോൾ മായാതെ നിൽക്കുന്നത് വലിയ വട്ടപ്പൊട്ടുള്ള ആ മുഖവും കഥാപാത്രങ്ങളും. പക്ഷേ, അവസാനകാലം ടെലിവിഷനിൽ സ്വന്തം മുഖം കണ്ടാൽപോലും തിരിച്ചറിയാനാകാതെ, സ്വന്തം പേരുപോലും മറന്ന് അവർ രോഗാവസ്ഥയിലായി.

മലയിൻകീഴ് തച്ചോട്ടുകാവിലെ സഹോദരിക്കൊപ്പമായിരുന്നു അവസാനകാലം. ചികിത്സയുടെ ഇടവേളകളിൽ സഹോദരി വിജയമ്മ കനകലതയെ ടി.വി.ക്കു മുന്നിലിരുത്തും. സിനിമകൾ ഓർമ്മയിൽ വരുമെങ്കിലും സ്‌ക്രീനിൽ തന്നെ കണ്ടാൽപോലും തിരിച്ചറിയില്ല. പാർക്കിൻസൺസും ഡിമെൻഷ്യയുമാണ് അവരെ തളർത്തിയത്. മറവിരോഗത്തെക്കുറിച്ചൊക്കെ ആദ്യമായി അറിഞ്ഞതുതന്നെ മോഹൻലാൽ അഭിനയിച്ച ‘തന്മാത്ര’യിലൂടെയാണെന്ന് സഹോദരി പറയുന്നു. ലോക്ഡൗൺ കാലത്ത് പതിയെ ഒന്നും മിണ്ടാതെയായി. 2021 ഡിസംബർതൊട്ടാണ് കടുത്ത ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ട്, നിഴൽപോലെ ഒപ്പമുള്ള സഹോദരിയാണ് അത് മനസ്സിലാക്കിയത്.

സീരിയൽ, സിനിമാരംഗത്തുനിന്ന് ഓഫറുകൾ വന്നെങ്കിലും അവയൊക്കെ പതിയെ ഒഴിവാക്കി. കനകലത ആണെന്ന് മനസ്സിലാകാത്ത രൂപത്തിലായി അവൾ. ഭക്ഷണം കഴിക്കാത്തതുകൊണ്ടുതന്നെ മെലിഞ്ഞു. പിന്നെ ആ ചുരുണ്ടമുടിയൊക്കെ മുറിച്ചു. ടി.വി.യിൽ സിനിമ കാണുേമ്പാഴും താൻ അഭിനയിച്ച രംഗം വരുേമ്പാഴുമൊക്കെ ഓർമ്മകൾ തിരിച്ചുപിടിക്കുംപോലെ മുഖം മാറും. ഒടുവിൽ തീർത്തും അവശയായി, തിരശ്ശീലയിലെ ഓർമ്മകൾ അവശേഷിപ്പിച്ച് മടങ്ങി.

ആടുജീവിതം ഒമാനിൽ ചിത്രീകരിക്കാതിരിക്കാനും പ്രദർശിപ്പിക്കാതിരിക്കാനും ശ്രമം നടന്നിരുന്നുവെന്ന് സംവിധായകൻ ബ്ലെസി. സിനിമ ഒമാനിൽ ഷൂട്ട്​ ചെയ്യാൻ കഴിയാതിരുന്നത് മലയാളികളായ ചില ആളുകളുടെ നിക്ഷിപ്ത താൽപര്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒമാൻ ഫിലിം സൊസൈറ്റിയിൽ വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് ഒരുപാട് ലൊക്കേഷനുകൾ നിശ്ചയിച്ചിരുന്നതാണെന്ന് ബ്ലെസി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഷൂട്ടിങ്ങിന് അനുമതി തേടുകയും അത് ലഭിക്കുന്നതിനായി കാത്തിരിക്കുകയും ചെയ്തു. എന്നാൽ ആടുജീവിതം പുസ്തകം നിരോധിച്ചതാണെന്ന തരത്തിലുള്ള മലയാളികളായ ചിലരുടെ അനാവശ്യമായ പ്രചരണമാണ് ചിത്രീകരണം നടക്കാതിരുന്നതിന് കാരണമെന്നാണ് താൻ മനസിലാക്കുന്നതെന്നും ബ്ലെസി കൂട്ടിച്ചേർത്തു.

ചിത്രത്തിലെ വില്ലനും ഒമാനി താരവുമായ താലിബ് അൽ ബലൂഷിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. മലയാളത്തിന് തിലകൻ എങ്ങനെയാണോ അതുപോലെയാണ് ബലൂഷിയെന്നാണ് ബ്ലെസി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ചിത്രത്തിന് ഓസ്കർ ലഭിക്കുമോ എന്ന ചോദ്യത്തിന് അത് കോടികൾ ചിലവുള്ള ഏർപ്പാടാണെന്നാണ് ബ്ലെസിയും ബലൂഷിയും പ്രതികരിച്ചത്. സൗദിയിലും കുവൈത്തിലും ചിത്രത്തിന്റെ പ്രദർശനത്തിനുള്ള ശ്രമം തുടരുകയാണെന്നും ഇവർ വ്യക്തമാക്കി.

ആടുജീവിതത്തിൽ ഹക്കീം എന്ന വേഷത്തിലെത്തിയ കെ.ആർ. ​ഗോകുൽ, പെരിയോനേ എന്ന ​ഗാനമാലപിച്ച ജിതിൻ രാജ്, ഒമാനി ​ഗായകൻ ജാ​ഹദ് അൽ അറൈസി, ഒമാനി നടനും സംവിധായകനുമായ മുനീർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരെ ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിർമാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് നേരത്തേ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ച് പറവ ഫിലിംസിന്റെ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ എറണാകുളം മരട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

ആലപ്പുഴ അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് നടപടി. ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ വഞ്ചിച്ചു എന്നായിരുന്നു പരാതി. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളിലായി ഐപിസി 120 ബി, 406, 420, 468, 34 വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്.

2022 ലാണ് സംഭവങ്ങളുടെ തുടക്കമെന്ന് പരാതിക്കാരൻ പറയുന്നു. സിനിമയുടെ നിർമാണത്തിനു പണം മുടക്കാൻ പറവ ഫിലിംസ് സമീപിച്ചു. 2022 നവംബർ 30ന് കരാറിൽ ഒപ്പുവച്ചു. 7 കോടി രൂപ മുടക്കാം എന്നായിരുന്നു കരാർ. ചിത്രത്തിന്റെ ശരിയായ നിർമ്മാണച്ചെലവ് തന്നിൽനിന്നു മറച്ചുവച്ചെന്നും യഥാർഥ വിവരങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.

നടൻ ജയറാമിന്റെയും നടി പാര്‍വതിയുടേയും മകൾ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയും യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് മാളവികയുടെ വരന്‍. ഗുരുവായൂർ അമ്പലത്തിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ് നവനീത്.

അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇന്ന് തൃശൂരിൽ നടക്കുന്ന വിവാഹ സൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ചലച്ചിത്ര- കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. നടൻ കാളിദാസ് ജയറാമാണ് മാളവികയുടെ സഹോദരൻ. ഈ വർഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. കൂര്‍ഗിലെ മൊണ്‍ട്രോസ് റിസോര്‍ട്ടിലായിരുന്നു മാളവികയുടെ വിവാഹനിശ്ചയം.

മലയാള സിനിമയുടെ നാലാമത്തെ നൂറ് കോടിയും ഇതാ എത്തിയിരിക്കുകയാണ്, അതും കാത്തിരുന്നത് പോലെ ആ നേട്ടത്തിന് ആവേശം നൽകിയ രംഗ തന്നെ ഏറ്റെടുത്തിരിക്കുകയാണ്. ഏപ്രിൽ 11 ന് റിലീസ് ചെയ്ത ചിത്രം 12-ാം ദിവസമാണ് 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുന്നത്. മലയാള സിനിമയ്ക്ക് ഇത് എക്കാലത്തെയും അഭിമാനനേട്ടം കൂടിയാവുകയാണ്.

ചിത്രം എല്ലാ ദിവസവും മൂന്ന് കോടിക്ക് മുകളിൽ കളക്ഷൻ നേടിയതായാണ് അനലിസ്റ്റുകൾ പറയുന്നത്. ആഗോളതലത്തിലും സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത ഒരു മുഴുനീള പെർഫോമൻസാണ് ചിത്രത്തിലേത്. മേക്കിങ്ങിൽ ഗംഭീരമാക്കിയ സിനിമയുടെ കാതൽ സുഷിൻ ശ്യാമിന്റെ സംഗീതമാണ്. ചിത്രത്തിലെ പാട്ടിന് തന്നെ ആരാധകരേറെയാണ്. ആവേശം വീണ്ടും തിയേറ്ററിൽ കാണാൻ പോകുന്നത് സുഷിന്റെ പാട്ടിന് ചുവട് വെയ്ക്കാനാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ആവേശത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചത്. നിര്‍മ്മാണത്തില്‍ നസ്രിയയും പങ്കാളിയാണ്. സിനിമയില്‍ ആശിഷ്, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര്‍ താഹിറാണ്.

പൂർണമായും യുകെയിൽ ചിത്രീകരിച്ച മലയാള ചലചിത്രം മൂന്നാംഘട്ടം ഏറ്റെടുത്ത്  ആമസോൺ പ്രൈം. മാർച് 28 മുതൽ ആമസോൺ OTT പ്ലാറ്റ്ഫോമിൽ മൂന്നാംഘട്ടം സ്ട്രീമിങ് ആരംഭിച്ചു. സ്വപ്നരാജ്യത്തിന് ശേഷം രഞ്ജി വിജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് “മൂന്നാംഘട്ടം”. യവനിക ടാക്കീസിന്റെ ബാനറിൽ പൂർണ്ണമായും യുകെയിൽ ഷൂട്ട് ചെയ്തിരിക്കുന്ന സിനിമയിൽ രഞ്ജി വിജയനെ കൂടാതെ പുതുമുഖ താരങ്ങളുൾപ്പെടെ ഒട്ടനവധി കലാകാരന്മാർ അണിനിരക്കുന്നുണ്ട്.

യുകെയിലെ പ്രമുഖ നഗരങ്ങളിൽ സിനിവേൾഡ് ഉൾപ്പടെയുള്ള തീയറ്ററുകളിൽ പ്രദർശനത്തിന്  ശേഷമാണ്  മൂന്നാംഘട്ടം ആമസോൺ OTT യിൽ എത്തിയത്. കൊമേർഷ്യൽ – ആർട്ട് സിനിമകളേക്കാൾ “മധ്യവർത്തി സിനിമകളുടെ” വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന സിനിമയാണ് മൂന്നാംഘട്ടം. UK, Europe  കൂടാതെ, US, Canada, Japan, South America  തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് മൂന്നാംഘട്ടത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒരു വ്യക്തിയുടെ തിരോധാനവും അതിനെ തുടർന്ന് നായക കഥാപാത്രം അറിഞ്ഞും അറിയാതെയും കണ്ടെത്തുന്ന ജീവിത തലങ്ങളുമാണ് സിനിമയുടെ പ്രമേയം. പല സമയങ്ങളിൽ ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി കഥാപാത്രങ്ങൾക്ക്  സംഭവിക്കുന്ന നാടകീയമായ അനുഭവങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നു എന്നതിനാൽ തികച്ചും വ്യത്യസ്തമായ അനുഭവമായിരിക്കും സിനിമ നൽകുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

രഞ്ജി വിജയനെ കൂടാതെ സിജോ മംഗലശ്ശേരിൽ, ജോയ് ഈശ്വർ, സിമി ജോസ്, കുര്യാക്കോസ് ഉണ്ണിട്ടൻ, ഹരിഗോവിന്ദ് താമരശ്ശേരി, ബിറ്റു  തോമസ്, പാർവതി പിള്ള, സാമന്ത സിജോ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

സംയുക്തസംവിധായകർ- ഹരിഗോവിന്ദ് താമരശ്ശേരി, എബിൻ സ്കറിയ.
സഹസംവിധായകർ – രാഹുൽ കുറുപ്പ്, റോഷിനി ജോസഫ് മാത്യു, സിജോ മംഗലശ്ശേരിൽ.
ഛായാഗ്രഹണം- അലൻ കുര്യാക്കോസ്.
പശ്ചാത്തല സംഗീതം- കെവിൻ ഫ്രാൻസിസ്

Amazon Prime Link : https://www.amazon.co.uk/gp/video/detail/B0CWD8Y5ML/ref=atv_dp_share_cu_r

ആഗോളതലത്തില്‍ വെറും നാലുദിവസംകൊണ്ട് ആടുജീവിതം 50 കോടി ക്ലബ്ബില്‍ ഇടംനേടി. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ എത്തിയ മലയാള സിനിമ എന്ന റെക്കോര്‍ഡും ആടുജീവിതത്തിന് സ്വന്തം. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ റെക്കോര്‍ഡാണ് ആടുജീവിതം തകര്‍ത്തത്. ലൂസിഫറും വെറും നാലുദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു.

എന്നാല്‍ ആടുജീവിതം അഡ്വാന്‍സ് ടിക്കറ്റ് വില്‍പനയുടെ കണക്കുകള്‍ വ്യക്തമായപ്പോഴേ 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 5.83 കോടി നേടി എന്നാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

പൃഥ്വിരാജിനൊപ്പം ഹക്കിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ.ആര്‍. ഗോകുലും കൈയടിയും പ്രശസ്തിയും ഏറ്റുവാങ്ങുന്നു. കോഴിക്കോടന്‍ നാടക വേദിയുടെ പുതിയ സംഭാവനയാണ് കെ.ആര്‍. ഗോകുല്‍. സൈനു എന്ന നായിക കഥാപാത്രമായി എത്തി അമലപോളും മികച്ച പ്രകടനം കാഴ്ചവച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലൈംഗികതയും കുറ്റകൃത്യങ്ങളും നിറഞ്ഞ സിനിമകൾ കുട്ടികളിൽ വൻതോതിൽ സ്വാധീനം ചെലുത്തും . ഇത്തരം സിനിമകൾ ചെറുപ്രായത്തിൽ കാണുന്നത് കുട്ടികളെ പല മാനസിക പ്രശ്നങ്ങളിലേയ്ക്കും കുറ്റകൃത്യങ്ങളിലേയ്ക്കും നയിക്കാനുമുള്ള സാധ്യതയുണ്ട്. മയക്കുമരുന്ന് പോലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ അടങ്ങിയ സിനിമകൾ ഇത്തരം ചെയ്തികളെ കുറിച്ച് അവരിൽ ആകാംക്ഷ ജനിപ്പിക്കുവാനും ആകർഷണം തോന്നാനും കാരണമാകുമെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിരമായി ഇത്തരം സിനിമകൾ കാണുന്നത് കുട്ടികളുടെ പഠനത്തിലുള്ള ഏകാഗ്രതയെ ബാധിക്കുകയും ചെയ്യും.

കുട്ടികൾ കാണുന്ന സിനിമകളുടെ റേറ്റിങ്ങിലും സെൻസറിങ്ങിനും കർശനമായ മാർഗനിർദേശങ്ങളുമായി യുകെ ഫിലിം ബോർഡ് രംഗത്തു വരും. 12/12 – A റേറ്റസ് സിനിമകളിലെ ലൈംഗിക, അക്രമ രംഗങ്ങൾ ഉൾപ്പെടുത്തുന്നതിന് കർശന മാർഗനിർദേശങ്ങളാണ് ഫിലിം ബോർഡിൻറെ ഭാഗത്തുനിന്ന് മുന്നോട്ട് വച്ചിരിക്കുന്നത്. 12, 12 A സിനിമകളിലെ ലൈംഗിക രംഗങ്ങൾക്കും നഗ്നത ദൃശ്യങ്ങൾക്കും കർശനമായ മാർഗ്ഗ നിർദ്ദേശങ്ങൾ അവതരിപ്പിച്ചപ്പോൾ തന്നെ സിനിമകളിലെ ട്രെയിലറുകളിൽ ചില ഇളവുകളും അനുവദിച്ചിട്ടുണ്ട്. ട്രെയിലറുകളിൽ ഇനി നേരത്തെ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്ന F- വേർഡ് പോലുള്ള പോലുള്ള വാക്കുകൾ ഉപയോഗിക്കാൻ അനുമതിയുണ്ട്.

അഞ്ച് വർഷമായി ബ്രിട്ടീഷ് ബോർഡ് (ബി ബി എഫ് സി )ഓഫ് ഫിലിം ക്ലാസ്സിഫിക്കേഷൻ ഈ കാര്യങ്ങളെ കുറിച്ച് വിവിധ തരത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും നടത്തുകയായിരുന്നു. പ്രേക്ഷകരുടെ ഭാഗത്ത് നടത്തിയ പഠന ഗവേഷണങ്ങളിൽ സിനിമകളിൽ കൂടി വരുന്ന ലൈംഗിക, ആക്രമങ്ങളെ കുറിച്ച് കടുത്ത ആശങ്കയാണ് പലരും പങ്കുവെച്ചത്. 12,000 ആളുകളിൽ നടത്തിയ സർവേയിൽ നിലവിൽ സിനിമകളിൽ കാണിക്കുന്ന ലൈംഗിക അക്രമ സംഭവങ്ങൾ കുട്ടികൾക്ക് തികച്ചും അനുചിതമായവയാണെന്ന അഭിപ്രായമാണ് പലരും പ്രകടിപ്പിച്ചത്.

അതുകൊണ്ടുതന്നെ കുട്ടികൾ കാണുന്ന 12, 12 A റേറ്റിംഗ് ഉള്ള സിനിമകളിൽ അവതരിപ്പിക്കുന്ന ലൈംഗിക രംഗങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന് പ്രതികരിച്ച മിക്കവരും ആവശ്യപ്പെട്ടു. പൊതുജനാഭിപ്രായം സ്വരൂപിക്കാനായി 28 ട്രെയിലറുകളും 151 ക്ലിപ്പുകളും 33 സിനിമകളും ആണ് സർവേയിൽ പങ്കെടുത്തവർക്കായി പ്രദർശിപ്പിച്ചത്. ഇതിൽ ജെയിംസ് ബോണ്ട് സിനിമ ഗോൾഡൻ ഫിംഗറും ഉൾപ്പെടുന്നു. യുകെയിൽ ഓരോ 5 വർഷം കൂടുമ്പോഴാണ് സിനിമകളുടെ ഉള്ളടക്കം സംബന്ധിച്ചുള്ള റേറ്റിഗിനായുള്ള മാനദണ്ഡങ്ങൾ പുതുക്കുന്നത്.

പതിനേഴ് വയസ്സ് മാത്രമുള്ളപ്പോള്‍ ഈ ലോകത്ത് നിന്നും സ്വയം വിടപറഞ്ഞ താരമാണ് പ്രിന്‍സ്. പ്രിന്‍സ് എന്ന മാത്രം പറയുമ്ബോള്‍ പലർക്കും അത്രപെട്ടെന്ന് ആ നടന്റെ മുഖം ഓർമ്മവരില്ലെങ്കിലും ഉർവശിയുടെ സഹോദരന്‍ എന്ന് പറഞ്ഞാല്‍ ലയനം എന്ന സിനിമയിലെ ആ നടനെ പലരും ഓർക്കും.

പ്രിന്‍സിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്ന് ലയനം സിനിമക്കെതിരേയും ചില ആരോപണങ്ങള്‍ അന്ന് ഉയർന്നിരുന്നു. എന്നാല്‍ യഥാർത്ഥത്തില്‍ സംഭവിച്ചത് അങ്ങനെ ഒന്നുമല്ലെന്നാണ് സംവിധായകന്‍ തുളസീദാസ് വ്യക്തമാക്കുന്നത്. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ കൊച്ച്‌ അനുജനെ പോലെ ഞാന്‍ കണ്ട് വ്യക്തിയായിരുന്നു പ്രിന്‍സ്. ലയനം സിനിമയെ തുടർന്നുണ്ടായ ഡിപ്രഷനാണ് അവന്റെ മരണത്തിന് കാരണം എന്ന പ്രചരണം തെറ്റാണ്. ആ ചിത്രത്തിലേക്ക് അഭിനയിക്കാന്‍ വരുന്നിതിന് മുമ്ബ് തന്നെ ഡ്രിങ്ക്സൊക്കെ കഴിക്കുന്ന സ്വഭാവം അവനുണ്ടായിരുന്നു. ഒരിക്കല്‍ സെറ്റില്‍ വെച്ച്‌ അവനെ പിടിച്ചിട്ടുണ്ട്.

ഒരു ദിവസം മറ്റൊരു പയ്യനുമായി ചേർന്ന് ടെറസില്‍ പോയി ടാങ്കില്‍ നിന്ന് വെള്ളമെടുത്ത് കഴിച്ചിരുന്നു. പഠിച്ചുകൊണ്ടിരുന്ന സമയത്താണ് പ്രേമം തുടങ്ങിയത്. അത് വീട്ടില്‍ ശരിയാകില്ലെന്ന് മനസ്സിലാക്കിയാണ് രണ്ടുപേരും ഒരുമിച്ച്‌ ആത്മഹത്യ ചെയ്യുന്നത്. സിനിമ കാരണമാണ് മരിച്ചതെന്നുള്ള പ്രചരണമൊക്കെ തെറ്റാണെന്നും തുളസീദാസ് പറയുന്നു.

പ്രിന്‍സിന്റെ മരണം ഇന്നും എനിക്ക് വല്ലാത്ത വേദനയാണ്. അന്ന് വീട്ടിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല. വിളിച്ച്‌ സംസാരിച്ചിരുന്നു. ലയനം വന്‍ ഹിറ്റായിരുന്നു. ഇതോടെ അതുപോലുള്ള നിരവധി സിനിമകള്‍ പല ഭാഷകളില്‍ നിന്നും വന്നു. എന്നാല്‍ അത്തരം സിനിമകള്‍ ചെയ്യാന്‍ പിന്നീട് തയ്യാറായിരുന്നില്ല. പിന്നീട് ചെയ്യുന്ന പടമാണ് കൌതുക വാർത്തകളെന്നും തുളസീദാസ് വ്യക്തമാക്കുന്നു.

അതേസമയം, പതിനേഴ് വയസുള്ളപ്പോള്‍ ആത്മഹത്യ ചെയ്തതുകൊണ്ട് എന്തായിരുന്നു അതിന്റെ കാരണമെന്നും മറ്റും അറിയില്ലെന്നായിരുന്നു ഉർവശി നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. അനിയന്റെ മരണ ശേഷം അവന്റെ ക്ലാസിലെ ആറോളം സഹപാഠികള്‍ ആത്മഹത്യ ചെയ്തതായും ഉർവശി മുമ്ബ് പറഞ്ഞിരുന്നു.

“ആത്മഹത്യ ചെയുമ്ബോള്‍ പതിനേഴ് വയസായിരുന്നു അവന്റെ പ്രായം. അത് വല്ലാത്തൊരു പ്രായമാണല്ലോ. എനിക്ക് അധികാരം സ്ഥാപിക്കാനും എന്റെ മോനെപ്പോലെ നോക്കാൻ കിട്ടിയതും ഏറ്റവും ഇളയ അനിയനെയാണ്. ബാക്കി രണ്ട് ചേച്ചിമാരും മൂത്തതാണ്. എന്റെ ആദ്യത്തെ മകനും അവനാണ്. എങ്ങനെയാണ് അത്തരും മരണം ഉണ്ടായതെന്ന് ഇപ്പോഴും നമുക്ക് വലിയ ധാരണ ഇല്ല. എന്നെ മാത്രമല്ല, കുടുംബത്തിലെ എല്ലാവരെയും ബാധിച്ചു.” എന്നും ഉർവശി പറഞ്ഞു.

അവന്റെ മരണ സമയത്ത് കല ചേച്ചി ഏഴ് മാസം ഗർഭിണിയായിരുന്നു. എന്തോ ഒന്നില്‍ അവർ പെട്ടിരിക്കാമെന്ന് ഊഹിക്കുന്നു. അവരുടെ വിഷമം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ പരിഹരിക്കാൻ പറ്റുമായിരുന്നിരിക്കാം.പ്രിൻസിന്റെ മരണം കഴിഞ്ഞ് 41 പോലും കഴിയാതെ പത്തിരുപത് ദിവസത്തിനുള്ളില്‍ സ്റ്റേജ് ഷോയ്ക്ക് ഗള്‍ഫില്‍ പോവേണ്ടി വന്നിരുന്നെന്നും തുളസീദാസ് പറഞ്ഞിരുന്നു.

Copyright © . All rights reserved